'മോദിയെ തോല്‍പ്പിക്കുക എന്നതല്ല എന്റെ ജീവിത ലക്ഷ്യം', എല്ലാം തീരുമാനിക്കേണ്ടത് ജനമെന്ന് കെജ്രിവാൾ
ദില്ലി: നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നതല്ല തന്റെ ജീവിത ലക്ഷ്യമെന്ന ്ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍. തന്റെ പാര്‍ട്ടി എവിടെയൊക്കെ അധികാരത്തില്‍ വരുന്നുവോ അവിടെയൊക്കെ നാടിനെ മുന്നോട്ട് നയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2014ല്‍ മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചത് പോലെ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കെജ്രിവാള്‍ തയ്യാറായില്ല.
ഓരോ സമയവും വ്യത്യസ്തമാണ് എന്ന് മാത്രമാണ് കെജ്രിവാള്‍ മറുപടി പറഞ്ഞത്. അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി കാര്യമായി ഉയര്‍ത്തിയ മുദ്രാവാക്യം പ്രധാനമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ എന്നതായിരുന്നു. അതേക്കുറിച്ചുളള ചോദ്യത്തിന് ജനങ്ങളാണ് എല്ലാം തീരുമാനിക്കേണ്ടത് എന്നും ജനങ്ങളാണ് എല്ലാം എന്നുമാണ് കെജ്രിവാള്‍ മറുപടി നല്‍കിയത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിനും അപ്പുറത്തുളള വിജയമാണ് ലഭിച്ചതെന്നും കെജ്രിവാള്‍ പ്രതികരിച്ചു. ദില്ലിക്ക് ശേഷം രാജ്യത്ത് ആം ആദ്മി അധികാരം പിടിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബില്‍ കോണ്‍ഗ്രസിനേയും അകാലി ദളിനേയും ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. ദില്ലിയിലെ നല്ല മാറ്റങ്ങളെ കുറിച്ച് കേട്ട ജനം അതേ മാറ്റം പഞ്ചാബിലും വേണമെന്ന് ആഗ്രഹിച്ചു. പോസിറ്റീവ് എനര്‍ജിയുടേയും നെഗറ്റീവ് എനര്‍ജിയുടേയും ആ കൂടിച്ചേരലില്‍ ആണ് പഞ്ചാബിലെ ഭൂകമ്പമുണ്ടായത് എന്നും കെജ്രിവാള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി എന്നത് ഇപ്പോള്‍ കേവലമൊരു പാര്‍ട്ടി മാത്രമല്ല. അതൊരു ആശയം കൂടിയാണ്. ലോകത്തെ നമ്പര്‍ വണ്‍ രാജ്യമാക്കി ഇന്ത്യയെ മാറ്റാനുളള വഴി കൂടിയാണ് അതെന്നും കെജ്രിവാള്‍ പറഞ്ഞു. 75 വര്‍ഷമായി രാജ്യം പട്ടിണിയിലും നിരക്ഷരതയിലും തുടരുകയാണ്. ആളുകള്‍ രോഷാകുലരാണ്. എല്ലാ പാര്‍ട്ടികളും രാജ്യത്തെ കൊള്ളയടിച്ചു. 5 വര്‍ഷം കൊണ്ട് ദില്ലിയെ മാറ്റിയെടുക്കാന്‍ സാധിച്ചുവെങ്കില്‍ രാജ്യത്തും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ ഒരു ഭരണ സംവിധാനത്തില്‍ ശുദ്ധവായു പോലെയാണ് ആപ് എന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആം ആദ്മി പാര്‍ട്ടി വേരുറപ്പിക്കാനുളള നീക്കത്തിലാണ്.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ












Click it and Unblock the Notifications