ബെംഗളൂരുവിലേക്കുള്ള മൈസൂരു ബസ് പെരുവഴിയിൽ; പിന്നാലെ പരാതി, 850 പുതിയ ബസുകൾ ഇറക്കാൻ കെഎസ്ആർടിസി
ബെംഗളൂരു: കർണാടകയിൽ സർക്കാർ ബസുകളുടെ തകരാറുകളും വാഹനങ്ങളുടെ നിലവാരവും സംബന്ധിച്ചുള്ള യാത്രക്കാരുടെ പരാതികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നതിനിടെ, 850 പുതിയ ബസുകൾ അടുത്ത രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ സർവീസിൽ എത്തിക്കുമെന്ന് കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അറിയിച്ചു. നിലവിലുള്ള ബസുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുകയാണ്. അടുത്തിടെ മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് അടക്കം പെരുവഴിയിൽ ആയത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ബസിലെ യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയെന്നും ചിലർ മറ്റ് വാഹനങ്ങളിൽ ലിഫ്റ്റ് വാങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വന്നതെന്നും പലരും ആരോപിച്ചു.

ബസിന് യാന്ത്രിക തകരാറുകൾ ഉണ്ടായിരുന്നിട്ടും അമിതവേഗത്തിൽ ഓടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരു ആരോപണം. ഇത് യാത്രക്കാരുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കിയതായി പലരും ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ഓൺലൈൻ പോർട്ടലിലൂടെ പരാതി നൽകിയെങ്കിലും തൃപ്‌തികരമായ പ്രതികരണമോ പരിഹാരമോ ലഭിച്ചില്ലെന്നും യാത്രക്കാർ പറയുന്നു. അതിന് പിന്നാലെയാണ് കെഎസ്ആർടിസിയുടെ പുതിയ പ്രഖ്യാപനം.
യാത്രക്കാരുടെ ആശങ്കകൾക്ക് മറുപടിയായി കെഎസ്ആർടിസി ചീഫ് എൻജിനീയർ ഇതിനോട് പ്രതികരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏകദേശം 200 കോടി രൂപ ചെലവഴിച്ച് 1568 ബസുകൾ നവീകരിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ ഇനി പഴയ ബസുകൾ പുതുക്കിപ്പണിയുന്നതിനെക്കാൾ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനാണ് മുൻഗണന നൽകുന്നതെന്നും കെഎസ്ആർടിസി പറയുന്നു. ഇതിനായി 300 മുതൽ 325 കോടി രൂപ വരെ ചെലവഴിച്ച് 850 പുതിയ ബസുകൾ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കുകയാണെന്നും ചീഫ് എഞ്ചിനീയർ വ്യക്തമാക്കി.
ബസുകളുടെ ഫിറ്റ്നസും സുരക്ഷയും സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയായി, എല്ലാ വാഹനങ്ങളും നിശ്ചിത ഇടവേളകളിൽ വിശദമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് ബസുകൾ ഡിവിഷണൽ വർക്ക്‌ഷോപ്പുകളിൽ എത്തിച്ച് ബോഡി വർക്ക്, ഷീറ്റ് മെറ്റൽ അറ്റകുറ്റപ്പണി, അണ്ടർ-ചാസിസ് പരിശോധന, മറ്റ് സാങ്കേതിക നവീകരണങ്ങൾ എന്നിവ നടത്താറുണ്ട്. തുടർന്ന് വാഹനങ്ങൾ വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കേഷനായി ആർടിഒയുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നു.
ഒരു ബസ് തകരാറിലായാൽ അതേ റൂട്ടിൽ ഉടൻ പകരം ബസ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകാം. എന്നാൽ സമീപ ഡിപ്പോകളുമായി ഏകോപനം നടത്തി പകരം സർവീസ് ക്രമീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിക്കുന്നു. ഭൂരിഭാഗം ഡിപ്പോകളും 40 മുതൽ 50 കിലോമീറ്റർ പരിധിക്കുള്ളിലായതിനാൽ ബദൽ ബസുകൾ വേഗത്തിൽ എത്തിക്കാനാകുമെന്നും അവർ അവകാശപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭിക്കുന്ന പരാതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഡിവിഷനുകളിലേക്കും ഡിപ്പോകളിലേക്കും കൈമാറി 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം നിലവിൽ കർണാടകയിലുടനീളം ഏകദേശം 8900 ബസുകളാണ് സർവീസ് നടത്തുന്നത്. 2023 മുതൽ ഇതുവരെ 1568 ബസുകൾ നവീകരിക്കുകയും 1138 പുതിയ ബസുകൾ സർവീസിൽ ഉൾപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം കാലപ്പഴക്കം മൂലം ഉപയോഗയോഗ്യമല്ലാതായ 450 ബസുകൾ സർവീസിൽ നിന്ന് പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്.
പുതിയ ബസുകൾ വാങ്ങുന്നതിൽ നേരത്തെ ഉണ്ടായിരുന്ന കാലതാമസം മറികടക്കാനാണ് നവീകരണ പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു. എഞ്ചിൻ ഓവർഹോൾ, ഘടനാപരമായ അറ്റകുറ്റപ്പണികൾ, ഇന്റീരിയർ നവീകരണം തുടങ്ങിയവയിലൂടെ പഴയ ബസുകളുടെ സേവനകാലാവധി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ ഇനി കൂടുതൽ പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ സേവന നിലവാരം മെച്ചപ്പെടുത്താനും യാത്രക്കാരുടെ പരാതികൾ കുറയ്ക്കാനുമാണ് കെഎസ്ആർടിസിയുടെ ശ്രമം. പുതിയ ബസുകളുടെ വരവ് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു നഗരത്തിൽ അടക്കം ആളുകൾക്ക് ഇത് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുമെന്നാണ് കരുതുന്നത്.














Click it and Unblock the Notifications