11എ സീറ്റിൽ നിഗൂഢത ശക്തിപ്പെടുന്നു; 27 വർഷം മുൻപ് ഇതേ സീറ്റിലിരുന്ന മറ്റൊരാളും സമാനമായി രക്ഷപ്പെട്ടു..!
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 260 കടന്നിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാർക്ക് പുറമേ അത് ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ പരിസരത്തും കെട്ടിടത്തിലും ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ 242 യാത്രക്കാരിൽ അപകടത്തിൽ ബാക്കിയായത് ഒരാൾ മാത്രമാണ്. രമേശ് വിശ്വാസ് കുമാർ എന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജനായിരുന്നു അത്.
വിമാനാപകടത്തിൽ ജീവൻ ബാക്കിയായ രമേശിന് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇരുന്ന സീറ്റ് നമ്പറായ 11എയെ കുറിച്ച് വ്യാപകമായ ചർച്ചകൾ പല കോണുകളിൽ നടന്നത്. എയർ ഇന്ത്യ വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റെന്ന നിലയിൽ പലരും ഇതിനെ വ്യാഖാനിച്ചെങ്കിലും രമേശ് പുലർത്തിയ ധൈര്യവും സംയമനവും കൂടിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

എങ്കിലും കുറച്ച് പേരെങ്കിലും ആ സീറ്റിന്റെ ഭാഗ്യത്തെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം സിദ്ധാന്തങ്ങൾ ഉയർത്തുന്നവരുടെ വാദങ്ങൾ ശക്തിപ്പെടുത്തുകയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. രണ്ടര പതിറ്റാണ്ട് മുൻപ് നടന്ന ഒരു വിമാന അപകടത്തിലും സമാനമായി 11എ സീറ്റിൽ ഇരുന്ന ഒരാൾ ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.
സംഭവം നടന്നത് പക്ഷേ ഇന്ത്യയിൽ അല്ലെന്ന് മാത്രം. ഇത് നേരിട്ട് അനുഭവിച്ച പ്രമുഖ തായ് നടനും ഗായകനുമായ റുവാങ്‌സാക് ലോയ്‌ചുസാക് ആണ് രമേശിനെ പോലെ തന്നെ ഇതേ സീറ്റിലിരുന്ന് മരണത്തെ പറ്റിച്ചത്. ഇതോടെ ആകെ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. ഇരുവരുടെയും സീറ്റുകളുടെ സാമ്യത ലോയ്‌ചുസാക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആയിരുന്നതിനാൽ ബോർഡിംഗ് പാസ് പോലെയുള്ള തെളിവുകൾ ഒന്നും കൈവശം ഇല്ലെങ്കിലും സംഭവത്തിന്റെ വാർത്താ കട്ടിങ്ങുകളും മറ്റും നടൻ പങ്കുവച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതോടെയാണ് വീണ്ടും 11എ സീറ്റിന് പിന്നിലെ നിഗൂഢതയെ കുറിച്ചും അതിന്റെ സുരക്ഷിതത്വത്തെ കുറിച്ചുമൊക്കെ വീണ്ടും സജീവ ചർച്ച ഉയർന്നു വരുന്നത്.
റുവാങ്‌സാക് ലോയ്‌ചുസാകിന്റെ അനുഭവം ഇങ്ങനെ
1998 ഡിസംബർ 11ന്, തെക്കൻ തായ്‌ലൻഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തായ് എയർവേയ്‌സ് ഫ്ലൈറ്റ് ടിജി261 ഒരു ചതുപ്പിലേക്ക് മറിയുകയായിരുന്നു. അന്ന് 20 വയസ് മാത്രമുണ്ടായിരുന്ന റുവാങ്‌സാക് ലോയ്‌ചുസാക് പക്ഷേ മരണത്തെ തോൽപിച്ചു. വിമാനത്തിലുണ്ടായിരുന്ന ആകെ 146 പേരിൽ 101 പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാർ രമേശ് വിമാനം തകർന്നു വീഴുമ്പോൾ 11എ സീറ്റിലാണ് ഇരുന്നതെന്ന് അറിഞ്ഞപ്പോൾ തനിക്ക് രോമാഞ്ചം വന്നതായാണ് റുവാങ്‌സാക്ക് പറയുന്നത്. 27 വർഷത്തിന് ശേഷമുള്ള ആക്‌സമികമായ അത്ഭുത രക്ഷപ്പെടലിന്റെ ത്രില്ലിൽ കൂടിയാണ് അദ്ദേഹം.
വിമാന അപകടത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട ശേഷം വർഷങ്ങളായി താൻ പേറിക്കൊണ്ടിരുന്ന ആഘാതത്തെയും അതിജീവിച്ചയാളുടെ കുറ്റബോധത്തെയും കുറിച്ച് നടൻ നിരവധി തവണ പലവേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിന് ശേഷം അദ്ദേഹം ഒരു പതിറ്റാണ്ടോളം വിമാന യാത്ര നടത്തുകയും ചെയ്‌തിരുന്നില്ല.
എന്നാൽ അദ്ദേഹത്തിന്റെ തുറന്ന്പറച്ചിൽ കൂടി എത്തിയതോടെ ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ അത്ഭുതകരമായാണ് രമേശ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. എമർജൻസി എക്‌സിറ്റിന് അരികിൽ ഇരിക്കുകയായിരുന്ന രമേശ്, വീഴ്‌ചയുടെ ആഘാതത്തിൽ വിമാനത്തിൽ നിന്ന് വലിച്ചെറിയപ്പെട്ടു, ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്.












Click it and Unblock the Notifications