ട്രംപിന്റെ വികാരങ്ങളോട് പൂർണമായും യോജിക്കുന്നുവെന്ന് മോദി; ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ മഞ്ഞുരുകുന്നോ?
ന്യൂഡൽഹി: ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ മഞ്ഞുരുകുന്നു. ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ ചാഞ്ഞുവെന്ന തന്റെ പ്രസ്‌താവന തിരുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മോദി എന്നും തന്റെ നല്ല സുഹൃത്തായിരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ഇതിനെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നതോടെയാണ് ഭിന്നതകൾ ഒഴിയുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇതിനെ സാധൂകരിക്കുന്ന അഭിപ്രായ പ്രകടനമാണ് നടത്തിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മോദി മറുപടി നൽകി. അദ്ദേഹത്തിന്റെ വികാരങ്ങൾ പൂർണമായും പ്രതിഫലിപ്പിക്കുന്നുവെന്നും യോജിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ, ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ വളരെ പോസിറ്റീവ് ആയ ആഗോള തന്ത്രപരമായ പങ്കാളിത്തമുണ്ട്, എക്‌സിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം.

'പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും നമ്മുടെ ബന്ധങ്ങളെക്കുറിച്ചുള്ള പോസിറ്റീവ് വിലയിരുത്തലിനെയും ആഴത്തിൽ അഭിനന്ദിക്കുകയും പൂർണ്ണമായും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവ് ആയതും ഭാവിയിലേക്കുള്ളതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്' മോദി എക്‌സിൽ കുറിച്ചു.
ഇന്നലെ ട്രംപ് ഇന്ത്യ-യുഎസ് ബന്ധത്തെ വളരെ സവിശേഷമായ ബന്ധം എന്ന് വിളിക്കുകയും താനും പ്രധാനമന്ത്രി മോദിയും എല്ലായ്‌പ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന് സ്ഥിരീകരിക്കുകയും എടുത്തുപറയുകയും ചെയ്‌തു. ഇത്രയൊക്കെ ആണെങ്കിലും പ്രധാനമന്ത്രി മോദി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചു, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രധാനമന്ത്രി മോദിയുമായി എനിക്ക് എപ്പോഴും സൗഹൃദമുണ്ടാകും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങൾ എപ്പോഴും സുഹൃത്തുക്കളായിരിക്കും, പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് താൽപര്യപെടുന്നില്ല. പക്ഷേ ഇന്ത്യയും അമേരിക്കയും തമ്മിൽ വളരെ പ്രത്യേകമായ ഒരു ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യവുമില്ല. നമുക്ക് ചിലപ്പോഴൊക്കെ ആ നിമിഷങ്ങൾ മാത്രമേ ഉണ്ടാകൂ' ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായി ട്രംപ് പറഞ്ഞിട്ടില്ല. നിലവിലെ അധിക തീരുവയും ഇന്ത്യയ്ക്ക് മേൽ ചുമത്തിയ മറുതീരുവയുടെയും ഭാവി എന്താണെന്നും പറഞ്ഞിട്ടില്ലെങ്കിലും വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ മഞ്ഞുരുകുന്നോ?
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളായ ഉദ്യോഗസ്ഥരും നിരന്തരം ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള വാതിൽ ഇപ്പോഴും തുറന്നിരിക്കുകയാണ് എന്ന സൂചനയാണ് ഇരു നേതാക്കളും തമ്മിലുള്ള അവസാന ആശയവിനിമയം സൂചിപ്പിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തിയിട്ടും, യുഎസിനെ നേരിട്ട് എതിർക്കുകയോ ട്രംപിനെ വിമർശിക്കുകയോ ചെയ്യാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. യുഎസുമായി വ്യാപാര വിഷയത്തിൽ ഉൾപ്പെടെ ആശയവിനിമയം നടക്കുന്നുണ്ട് എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും പഴയ പാതയിലേക്ക് വീണ്ടും വരികയാണ് എന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications