കാടും മലയും കടന്ന് പ്രധാനമന്ത്രി; പതിനെട്ട് വർഷത്തിനിടെ ആദ്യമായി ഒരു അവധിക്കാലം, മാൻ വേഴ്സസ് വൈൽഡ്
ഡെറാഡൂൺ: കഴിഞ്ഞ 18 വർഷത്തിനിടയിൽ താൻ ആസ്വദിച്ച ആദ്യ അവധിക്കാലമാണിതെന്ന് മാൻ വേഴ്സസ് വെൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിലെ ജനപ്രിയ സർവൈവ് പരമ്പരയാണ് മാർ വെർസസ് വൈൽഡ്. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അതിഥി.
മുൻ അമേരിക്കൻ പ്രസിഡന്റ ബറാക്ക് ഒബാമയടക്കം നിരവധി പ്രശസ്തരായ വ്യക്തികൾ മാൻ വേഴ്സസ് വൈൽഡിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടിയുടെ എപ്പിസോഡ് ചിത്രീകരിച്ചത്.

കഴിഞ്ഞ 5 വർഷക്കാലം രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് താൻ ചെലഴിച്ചത്. ഇതിനെ ഒരു അവധിക്കാലം എന്ന് വിളിക്കാമെങ്കിൽ കഴിഞ്ഞ 18 വർഷത്തിനിടയിൽ ലഭിച്ച ആദ്യ അവധിക്കാലമാണിതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളുടെ ആഗ്രഹം എന്താണെന്ന അവതാരകന്റെ ചോദ്യത്തോട് താൻ ആരാണെന്ന് ചിന്തിക്കാറില്ലെന്നും, എന്താണ് ചെയ്യേണ്ടതെന്നും എന്താണ് തന്റെ കടമകളെന്നും മാത്രമാണ് ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളാക്കി മാറ്റാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. എല്ലാത്തിനേയും പോസീറ്റിവായി കാണുന്നയാളാണ് താൻ. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞു. ലോകം ഒരു കുടുംബം എന്നതാണ് ലോകത്തിന് ഇന്ത്യ നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തോട് രാജ്യത്തിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു താൻ, 13 വർഷം ആ പദവിയിൽ ഇരുന്നു. രാജ്യം പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ അതും ഏറ്റെടുത്തു. കഴിഞ്ഞ 5 വർഷമായി അത് ചെയ്യുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നും പ്രകൃതിയോട് ഇടങ്ങിയായിരുന്നു തന്റെ ജീവിതം. ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. പണം ഇല്ലാതിരുന്ന സമയത്ത് പോലും തന്റെ പിതാവ് പത്ത് മുപ്പതോളം പോസ്റ്റ് കാർഡുകൾ വാങ്ങി ഗ്രാമത്തിൽ ആദ്യ മഴ ലഭിച്ച വിവരം ബന്ധുക്കളെ എഴുതി അറിയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർത്തെടുത്തു. കൗമാരകാലഘട്ടത്തിൽ താൻ വീട് വിട്ടു ഹിമാലയത്തിലേക്ക് പോയ കാര്യവും മോദി അവതാരകനോട് സൂചിപ്പിച്ചു.












Click it and Unblock the Notifications