നീറ്റ് പുനഃപരീക്ഷ; ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിൽ അണിചേരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ദിപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നീറ്റ് ക്രമക്കേടിന് എതിരായ പ്രതിഷേധം രണ്ടാം ദിവസവും പുരോഗമിക്കുന്നു. നേരത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, നീറ്റ് യുജി പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്നിരുന്നു. കൂടാതെ പരീക്ഷ കഴിഞ്ഞ ശേഷം ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്‌തു.
'നീറ്റ് പുനഃപരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ. പരീക്ഷ കഴിഞ്ഞാൽ ജന്തർ മന്തറിലേക്ക് എത്തൂ. നിങ്ങളെ എല്ലാവരെയും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നായിരുന്നു അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച പോസ്‌റ്റിൽ പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) റദ്ദാക്കിയിരുന്നു.

തുടർന്ന് കേന്ദ്ര സർക്കാർ കേസ് സിബിഐക്ക് കൈമാറുകയും സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. അതിനിടെ, പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായെന്നാരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്.
പരീക്ഷാ സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്വവും സമഗ്രമായ പരിഷ്‌കാരങ്ങളും നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ശനിയാഴ്‌ച ആരംഭിച്ച പ്രതിഷേധം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന് ശനിയാഴ്‌ച വൈകിട്ട് 5 മണിവരെ മാത്രമാണ് അനുമതിയെന്നു ഡൽഹി പോലീസ് അറിയിക്കുകയും പ്രതിഷേധക്കാർ സ്ഥലമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ മറ്റൊരു പ്രതിഷേധവേദി അനുവദിക്കുന്നതുവരെ ജന്തർ മന്തറിൽ സമരം തുടരുമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ പോലീസ് തടയരുതെന്നും വിദ്യാർഥികൾക്കായി നീതി ആവശ്യപ്പെടുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ദിപ്കെ എക്‌സിലെ നിരവധി പോസ്‌റ്റുകളിലൂടെ അഭ്യർഥിച്ചു.
ഇന്നലെ രാത്രി മുതൽ പൊതുശൗചാലയങ്ങളിൽ വെള്ളമില്ലെന്നും ജല വിതരണം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ പ്രതിഷേധവേദിയിലെ ലൈറ്റുകൾ ഓഫ് ചെയ്‌തതായും കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതായും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.
കനത്ത പൊലീസ് സുരക്ഷയുടെയും സിസിടിവി നിരീക്ഷണത്തിന്റെയും ബാരിക്കേഡുകളുടെയും നടുവിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ദിപ്കെയുടെ ആഹ്വാനപ്രകാരം നൂറുകണക്കിന് യുവാക്കളും വിദ്യാർഥികളും തളികയും സ്‌പൂണും കൈയിൽ പിടിച്ചെത്തി അവയിൽ അടിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും പിന്നാലെ ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. നിലവിൽ നീറ്റ് പുനഃപരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷയ്ക്ക് ശേഷം കൂടുതൽ വിദ്യാർത്ഥികൾ സമരത്തിൽ അണിചേരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുകും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം ജൂൺ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സോനം വാങ്ചുക് പ്രഖ്യാപിച്ചു. നേരത്തെയും സിജെപി സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.














Click it and Unblock the Notifications