പിഎന്‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ചീഫ് മാനേജർ ബെച്ചു തിവാരി, മാനേജർ യശ്വന്ത് ജോഷി, ഓഫീസർ പ്രഫുൽ സാവന്ത് എന്നിവരാണ് അറസ്റ്റിലായത്.
ബ്രാഡി ബ്രാഞ്ചിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിയുടെ സൂപ്പര്‍വൈസറായിരുന്നു അറസ്റ്റിലായ തിവാരിയെന്നാണ് സിബിഐ നൽകുന്ന വിവരം. നീരവ് മോദിയുടെ കമ്പനികൾക്ക് വ്യാജ കമ്പനികളുടെ പേരിൽ വ്യാജ കത്ത് അനുവദിച്ച സംഭവത്തിൽ ഷെട്ടി ശനിയാഴ്ച തന്നെ അറസ്റ്റിലായിരുന്നു. 11,300 കോടി രൂപയുടെ തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ച് തിങ്കളാഴ്ച സിബിഐ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി സീലുവെച്ചിരുന്നു. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ കേസ് അന്വേഷിക്കുന്ന സാഹചര്യത്തിലാണിത്.

മൂന്ന് പേർ അറസ്റ്റിൽ
ശനിയാഴ്ച അറസ്റ്റിലായ ഷെട്ടിയുടെ കാര്യങ്ങളെക്കുറിച്ച് പൂർണമായും അറിയുന്നത് തിവാരിക്കാണ് എന്നാല്‍ ഇദ്ദേഹം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും സിബിഐ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. പ്രതിദിന സ്വിഫ്റ്റ്, സിബിഎസ് റിപ്പോർട്ടുകൾ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള യശ്വന്ത് ജോഷിയാണ് അറസ്റ്റിലായ രണ്ടാമൻ. സ്വിഫ്റ്റ് മെസേജുകള്‍ എല്ലാ ദിവസവും പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായവരിൽ മൂന്നാമത്തെയാൾ. സിബിഐ കുറ്റവാളികളുടെ നവി മുംബൈ, അന്ധേരി, ഡോംബിവില്ലി എന്നിവിടങ്ങളിലുള്ള വീടുകളിലും പരിശോധന നടത്തിയിരുന്നു.

വിപുല്‍ അംബാനിയെ ചോദ്യം ചെയ്തു
നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ടിന്റെ ചീഫ് ഫിനാനൻഷ്യൽ ഓഫീസർ വിപുൽ അംബാനിയെ സിബിഐ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു. ചില രേഖകളുമായി മുംബൈയിലെ സിബിഐ ഓഫീസിൽ ഹാജരാകാനും സിബിഐ ഉദ്യോഗസ്ഥർ വിപുൽ അംബാനിയോട് നിർദേശിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകൻ ധിരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാതുഭായ് അംബാനിയുടെ മകനാണ് വിപുൽ അംബാനി. ക്യാപിറ്റൽ ടവറിലുള്ള ഫയർസ്റ്റാർ ഡയമണ്ടിൽ 2014 മുതൽ ചീഫ് ഫിനാനൻഷ്യൽ ഓഫീസറാണ് വിപുൽ.

ബ്രാഞ്ച് പൂട്ടി സീല്‍ വെച്ചു
11,300 കോടി രൂപയുടെ തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ച് തിങ്കളാഴ്ച അടച്ചു പൂട്ടി സീൽ വെച്ചിരുന്നു. സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികൾ കേസിൽ അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണിത്. ബാങ്കിന്റെ പരിസര പ്രദേശത്തേയ്ക്ക് ആളുകൾ പ്രവേശിക്കരുതെന്നാണ് സിബിഐ പതിച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. അനുമതി ഇല്ലാതെ ഈ ഭാഗത്തേയ്ക്ക് പ്രവേശിക്കരുതെന്ന കർശന നിർദേശവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാൽ അക്കൗണ്ട് ഉടമകൾക്ക് സമീപത്തെ മറ്റ് ബ്രാഞ്ചിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പിഎന്‍ബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എഫ്ഐആറും കേസും
2018 ജനുവരി 31നാണ് സിബിഐ നീരവ് മോദി, ബന്ധുവും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമ മെഹുൽ ചോക്സിയ്ക്കുമെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സിബിഐ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാന്‍ ആരംഭിച്ചത്. തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിൽ സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരച്ചിൽ നടത്തിവരികയാണ്. തിങ്കളാഴ്ച പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ സെന്‍ട്രൽ വിജിലൻസ് കമ്മീഷണർ കെ വി ചൗധരി തട്ടിപ്പുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വത്തുകൾ ജപ്തി ചെയ്തു
ഗീതാഞ്ജലി ഗ്രൂപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് സ്വത്തുക്കൾ ഉൾപ്പെടെ ഏഴോളം സ്വത്തുവകകളാണ് ഇതിനകം ആദായനികുതി വകുപ്പ് ജപ്തി ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം മെഹുൽ ചോക്സിയുടെ പേരിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഒന്ന് ഗിലി ഇന്ത്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. രണ്ട് ദിവസം മുമ്പ് ഗീതാഞ്ജലി ജെംസിന്റെയും മെഹുൽ ചോക്സിയുടേതും ഉൾപ്പെടെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളും സിബിഐ മരവിപ്പിച്ചിരുന്നു.












Click it and Unblock the Notifications