നിർഭയ കേസ്; ദയാഹർജി തള്ളിയതിനെതിരെ മുകേഷ് സിംഗ് കോടതിയിൽ, വിനയ് ശർമയുടെ അപേക്ഷ തള്ളി
ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാ ഹർജി നിരസിച്ചത് ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി നിരസിച്ചത്. മരണ വാറണ്ടിനെിരെ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്. അതിനിടെ തീഹാർ ജയിലിനെതിരെ കോടതിയെ സമീപിച്ച വിനയ് ശർമയ്ക്ക് കനത്ത തിരിച്ചടി. ദയാഹർജി നൽകാൻ ആവശ്യമായ രേഖകൾ കൈമാറാൻ ജയിൽ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് വിനയ് ശർമയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി.

വിനയ് ശർമ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ആയിരുന്നുവെന്നും എന്നാൽ ഇതിന്റെ രേഖകൾ നൽകാൻ തീഹാർ ജയിൽ അധികൃതർ തയ്യാറാകുന്നില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രമാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് വിനയ് ശർമയുടെ അപേക്ഷയിന്മേലുള്ള നടപടികൾ കോടതി അവസാനിപ്പിച്ചത്.
നിർഭയ കേസിലെ മറ്റു രണ്ട് പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻ സിംഗ് എന്നിവർക്ക് തിരുത്തൽ ഹർജി സമർപ്പിക്കാനാവശ്യമായ രേഖകൾ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് ആരോപിച്ചും കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിനയ് ശർമയുടെയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. പവൻ സിംഗിനും അക്ഷയ് കുമാർ സിംഗിനും ജയിലിൽ വെച്ച് ഗുരുതരമായ പരുക്കുകൾ പറ്റിയിട്ടുണ്ടെന്നും എന്നാൽ ആശുപത്രി രേഖകൾ നൽകുന്നില്ലെന്നും അഭിഭാഷകൻ ആരോപിക്കുന്നു.












Click it and Unblock the Notifications