മുസ്ലിം കച്ചവടക്കാര്‍ക്ക് പ്രവേശനമില്ല; വിവാദമായി ബോര്‍ഡ്, കേസെടുത്ത് പോലീസ്
ഭോപ്പാല്‍: മുസ്ലിം കച്ചവടക്കാര്‍ക്ക് പ്രവേശനമില്ലെന്ന് കാണിച്ച് സ്ഥാപിച്ച ബോര്‍ഡ് പോലീസ് എടുത്തുമാറ്റി. അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ഒരു വിഭാഗം പ്രചാരണം നടത്തുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ബലം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്‍ഡോറിലെ പേമാല്‍പൂര്‍ ഗ്രാമത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഗ്രമീണര്‍ക്ക് വേണ്ടി സ്ഥാപിച്ച ബോര്‍ഡ് എന്നാണ് കാണിച്ചിരിക്കുന്നത്. സംഭവം വിവാദമായ ഉടനെ ബോര്‍ഡ് എടുത്തു മാറ്റിയെന്ന് ഡിഐജി ഹരിനാരായണാചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്തിട്ടുണ്ട്. ബോര്‍ഡ് വച്ചത് ആരാണെന്ന് അന്വേഷിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിഐജി പറഞ്ഞു.
ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് രംഗത്തുവന്നു. നിയമത്തിന് കീഴില്‍ ഇതൊന്നും ശിക്ഷ ലഭിക്കുന്ന തെറ്റല്ലേ എന്ന് അദ്ദേഹം ചോദിച്ചു. സമൂഹത്തില്‍ ഭിന്നതയുണ്ടാകുന്നത് ദേശതാല്‍പര്യത്തിന് എതിരാണെന്നും ദിഗ്‌വിജയ് സിങ് സൂചിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന് പിന്നില്‍ മുസ്ലിങ്ങളാണ് എന്ന തരത്തിലും പല കോണുകളില്‍ നിന്നും പ്രചാരണം നടക്കുന്നുണ്ട്. നിസാമുദ്ദീനിലെ തബ്ലീഗ് യോഗം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. വിവേചന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications