പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷം... രാഹുല്‍ ആയിരിക്കില്ല.... പുതിയ തന്ത്രം!!
ദില്ലി: 2019ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഏറെ നിര്‍ണായകമാണ്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. മുഖ്യശത്രുവായി ബിജെപിയെയും ആര്‍എസ്എസിനെയുമാണ് പ്രതിപക്ഷം കാണുന്നത്. അതേസമയം ഇപ്പോഴുള്ള തന്ത്രങ്ങള്‍ മോദിയെ പരാജയപ്പെടുത്താന്‍ പോരെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ അഭിപ്രായം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നാണ് പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളായിരിക്കില്ല നടത്തുക.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ചര്‍ച്ചകള്‍ക്കും സഖ്യനീക്കങ്ങളും അണിയറയില്‍ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രമുഖ നേതാക്കള്‍ക്കിടിയില്‍ കോണ്‍ഗ്രസിനുള്ളസ്വാധീനമാണ് ഇതിന് പിന്നില്‍. ദ്വിമുഖ തന്ത്രവും ഇതിനോടൊപ്പം കോണ്‍ഗ്രസ് പയറ്റുന്നുണ്ട്. ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാനാണ് പ്രധാന നീക്കം.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ല
പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇത്തരമൊരു നീക്കം ഉണ്ടായാല്‍ പ്രതിപക്ഷത്തിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്രയും ജനപ്രിയനായ നേതാവ് പ്രതിപക്ഷത്ത് ഇല്ലാത്തതും വലിയ തിരിച്ചടിയാണ്. ഇത് മറികടക്കാനാണ് നീക്കം. അതോടൊപ്പം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മോദി പ്രധാനമന്ത്രിയാവുന്നത് തടയുക എന്ന ലക്ഷ്യവുമുണ്ട്. ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള നീക്കം.
മൂന്ന് സംസ്ഥാനങ്ങള്‍
പ്രധാനമായും മൂന്ന് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതായത് യുപി, ബീഹാര്‍, മഹാരാഷ്ട്ര. ഇവിടെയാണ് സീറ്റുകള്‍ കൂടുതലുള്ളത്. ഇവിടെ നിന്ന് പരമാവധി സീറ്റുകള്‍ നേടിയാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാവും. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാര്യമായി സീറ്റ് ലഭിക്കില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ഗുജറാത്തിലും സമാന അവസ്ഥ തന്നെ. അപ്പോള്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി ബിജെപിയെ അധികാരത്തില്‍ നിന്ന് തകര്‍ത്തെറിയുമെന്ന് ഉറപ്പാണ്.
സീറ്റ് ചര്‍ച്ച
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുപിയില്‍ എന്ത് വിട്ടുവീഴ്ച്ച ചെയ്യാനും കോണ്‍ഗ്രസ് തയ്യാറാണ്. ഇവിടെ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍ അഖിലേഷ് യാദവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല. യുപിയില്‍ എട്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നല്‍കാനാവൂ എന്നാണ് എസ്പി പറയുന്നത്. ഇതിനോട് യോജിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവും. യുപിയില്‍ 80 സീറ്റുണ്ട്. ഇതില്‍ അമ്പതിലധികം സീറ്റ് നേടണമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്.
കോണ്‍ഗ്രസിന്റെ കണക്കൂട്ടല്‍
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായി ഭരണവിരുദ്ധ വികാരവുമുണ്ട്. ഇവിടെ നിന്നുള്ള സീറ്റുകളടക്കം കോണ്‍ഗ്രസിന് നൂറിലധികം സീറ്റുകള്‍ ലഭിച്ചാല്‍ ഉറപ്പായും അധികാരത്തില്‍ വരാമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഈ സംസ്ഥാനങ്ങളിലും സഖ്യചര്‍ച്ച നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേരുമെന്ന് ഉറപ്പാണ്. എന്നാല്‍ ശിവസേനയുമായി ചേരില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രത്യേക തന്ത്രങ്ങള്‍
ബിജെപിയെ വീഴ്ത്താന്‍ വര്‍ഗീയ പാര്‍ട്ടികളുമായി ചേരേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇക്കാരണത്താലാണ് ശിവസേനയെ ഒഴിവാക്കിയത്. ദില്ലിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുമായി ചേരാനുള്ള നീക്കത്തിലാണ് രാഹുല്‍. അതേസമയം സംസ്ഥാന ഘടകങ്ങളുടെ നിര്‍ദേശം കണക്കിലെടുത്ത് മാത്രമേ നീക്കമുണ്ടാവൂ. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടലുണ്ടാവും. പ്രതിച്ഛായ മോശമായവരെ ഒഴിവാക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലാണ് ഇത് ആദ്യം പരീക്ഷിക്കുക.
ഉത്തരകൊറിയ രഹസ്യമായി ആണവപരീക്ഷണം നടത്തുന്നു... മിസൈലുകള്‍ നിര്‍മിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്
മുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണം