ഒഡീഷയിൽ ബിജെപി മുന്നേറ്റം; ബിജെഡിയുടെ പ്രതീക്ഷകൾ അസ്‌തമിച്ചോ? സിപിഎം ഒരിടത്ത് മുന്നിൽ
ന്യൂഡൽഹി: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ബിജെപി. ഭരണകക്ഷിയായ ബിജെഡിയെ പിന്നിലാക്കിയാണ് ഇക്കുറി ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വലിയ നേട്ടത്തോടെ കുതിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറുകളിലെ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 58 സീറ്റുകളുമായി മുന്നിട്ട് നിൽക്കുകയാണ്.
ബിജെഡി ആവട്ടെ 43 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഇവിടെ നിർണായക സാന്നിധ്യം ആയേക്കാവുന്ന കോൺഗ്രസിന് പത്ത് സീറ്റുകളിലാണ് നിലവിൽ ലീഡുള്ളത്. ഒരുപക്ഷേ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് പിന്തുണ സ്വീകരിച്ചുകൊണ്ട് ബിജെഡി അധികാരത്തിൽ എത്താനുള്ള സാധ്യതകളാണ് ഒഡീഷയിൽ നിലവിലുള്ളത്.

സംസ്ഥാനത്ത് സിപിഎം ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. 147 അംഗ ഒഡീഷ നിയമസഭയിൽ നിലവിൽ ഭരണകക്ഷിയായ ബിജെഡിക്ക് 112 അംഗങ്ങളാണ് ഉള്ളത്. മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് ആവട്ടെ 23 അംഗങ്ങൾ ഉണ്ട്. കോൺഗ്രസിന് നിയമസഭയിൽ 9 അംഗങ്ങൾ ആണ് ഇപ്പോഴുള്ളത്.
മുഖ്യമന്ത്രിയായ നവീൻ പട്‌നായിക്കിന്റെ അനാരോഗ്യമാണ് ബിജെഡിയെ തളർത്തിയത്. ഈ അവസരം മുതലെടുത്ത ബിജെപി സംസ്ഥാനത്ത് ശക്തമായ മത്സരമാണ് കാഴ്‌ച വച്ചത്. പ്രചരണത്തിൽ ഒട്ടും പിന്നോട്ട് പോവാതിരുന്ന ബിജെപി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് നീങ്ങിയത്. ഇതിന് പുറമെ മറ്റ് പല വിഷയങ്ങളും ഇവിടെ ബിജെപി ഉന്നയിച്ചിരുന്നു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായത് ഉൾപ്പെടെ പല വിഷയങ്ങളും ബിജെപി ഉന്നയിച്ചപ്പോൾ. പാർട്ടിയിൽ നവീൻ പട്‌നായിക്കിന് ശേഷം രണ്ടാമൻ എന്ന് പരക്കെ വിളിക്കപ്പെടുന്ന വികെ പാണ്ഡ്യനോടുള്ള അമിത വിധേയത്വവും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാൻ.
നേരത്തെ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റുനിലയായിരുന്നു ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി ബിജെപി ഇവിടെ ഒറ്റയ്ക്ക് മുന്നേറുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്.
തൂക്കു നിയമസഭയ്ക്കാണ് സാധ്യത എന്നും സർവേയിൽ പറഞ്ഞിരുന്നു. 2004ന് ശേഷം ബിജെഡിക്ക് ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത് എന്നാണ് നിലവിലെ ട്രെൻഡുകൾ നൽകുന്ന സൂചന. ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications