ഓൺ-സ്ക്രീൻ മാർക്കിംഗ് വിവാദം; സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ മാറ്റി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിംഗ് വിഷയത്തിൽ നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്‌തയെയും മാറ്റി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്‌റ്റത്തിനായി സേവനങ്ങൾ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ ഏകാംഗ സമിതിയെ നിയോഗിച്ചു.
ശേഷി വികസന കമ്മീഷൻ ചെയർപേഴ്‌സൺ എസ് രാധാ ചൗഹാൻ ആയിരിക്കും ഈ സമിതിയുടെ അധ്യക്ഷ. ഈ വർഷമാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയം പൂർണമായി ഡിജിറ്റൽ ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റാൻ സിബിഎസ്ഇ തീരുമാനിച്ചത്. മറുപടി പേപ്പറുകൾ അവ്യക്തമായി കാണുക, പേജുകൾ നഷ്‌ടമാവുക, ചില സന്ദർഭങ്ങളിൽ മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് തെറ്റായി കാണിക്കുക തുടങ്ങിയ പരാതികൾ വന്നതോടെയാണ് വിവാദം ആരംഭിച്ചത്.

സിബിഎസ്ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പ്രശ്നം കൂടുതൽ ശ്രദ്ധ നേടിയത്. സ്‌കാൻ ചെയ്‌ത ഉത്തരക്കടലാസുകൾ ലഭിക്കുന്നതിൽ നിരവധി വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. ചില ഉത്തരക്കടലാസുകളിൽ അവ്യക്തമായ ചിത്രങ്ങൾ, കാണാതായ പേജുകൾ, അപൂർണമായ ഭാഗങ്ങൾ എന്നിവ ഉണ്ടായിരുന്നുവെന്നും, ബോർഡിന്റെ ഓൺലൈൻ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
തുടക്കത്തിൽ ഒറ്റപ്പെട്ട പരാതികളായി കാണപ്പെട്ടവ പിന്നീട് സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി. ഒഎസ്എം പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തെക്കുറിച്ച് മാത്രമല്ല, ഈ സേവനത്തിനായുള്ള കരാർ നൽകിയതുമായി ബന്ധപ്പെട്ട സംഭരണ പ്രക്രിയയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു.
വെണ്ടർ തിരഞ്ഞെടുപ്പ്, സിസ്‌റ്റത്തിന്റെ പ്രകടനം, സൈബർ സുരക്ഷാ സംവിധാനങ്ങൾ, ഫലം വന്നശേഷമുള്ള സേവനങ്ങളിലെ കാലതാമസം എന്നിവയെല്ലാം പൊതുജനങ്ങളുടെ സംശയങ്ങൾ വർദ്ധിപ്പിച്ചു. വർധിച്ചുവരുന്ന വിമർശനങ്ങൾക്ക് മറുപടിയായി, സിബിഎസ്ഇ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയും നിരവധി വിശദീകരണങ്ങൾ നൽകുകയും ചെയ്‌തു. യഥാർത്ഥ പരാതികളെല്ലാം പരിശോധനാ സംവിധാനങ്ങളിലൂടെ പരിഹരിക്കുമെന്ന് ബോർഡ് ഉറപ്പ് നൽകി.
എങ്കിലും, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, നിയമനിർമ്മാതാക്കൾ എന്നിവരിൽ നിന്നുള്ള ആശങ്കകൾ വർധിച്ചുകൊണ്ടേയിരുന്നു. നിലവിൽ, സിബിഎസ്ഇയുടെ ഒഎസ്എം സേവനങ്ങളുടെ സംഭരണം പരിശോധിക്കുന്നതിനായി കേന്ദ്രം ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചതോടെ വിഷയം നിർണായകമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ടെൻഡർ നടപടികൾ, നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുക, കരാർ നൽകിയ സാഹചര്യങ്ങൾ പരിശോധിക്കുക എന്നിവയാണ് അന്വേഷണ സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിലവിൽ പ്രതിപക്ഷവും വിദ്യാർത്ഥികളും അധ്യാപക കൂട്ടായ്‌മകളും ഒരുപോലെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications