ഇന്ത്യൻ നാവികസേനാ കപ്പലുമായി കൂട്ടിയിടിച്ച് പാക് കപ്പൽ; ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: പാക് നാവികസേനയുടെ കപ്പലും ഇന്ത്യൻ നാവികസേനയുടെ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യ. അന്താരാഷ്ട്ര സമുദ്രപരിധിയിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ നടത്തിയ നടപടി അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി സാദ് അഹമ്മദ് വാറായിച്ചിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. സംഭവം അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് നടന്നതെന്നും വലിയ നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ പാകിസ്ഥാൻ നാവിക കപ്പലിന്റെ നടപടി 1991ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച സൈനികാഭ്യാസങ്ങൾ, സൈനിക നീക്കങ്ങൾ, സൈനിക വിന്യാസങ്ങൾ എന്നിവ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകുന്നതിനുള്ള കരാറിലെ ആർട്ടിക്കിൾ 10ന്റെ നേരിട്ടുള്ള ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക യൂണിറ്റുകളും ആവശ്യമായ ജാഗ്രത പാലിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകൾ മാനിക്കണമെന്നും പാകിസ്ഥാൻ അധികൃതരെ അറിയിക്കാൻ ചാർജ് ഡി അഫയേഴ്‌സിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഈ സന്ദേശം പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെയും അറിയിക്കണമെന്നും നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടു.
ഇതിനുപുറമെ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിൽ സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ചാർജ് ഡി അഫയേഴ്‌സിനും നിർദേശം നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിളിച്ചുവരുത്തപ്പെട്ട പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി വിദേശകാര്യ മന്ത്രാലയത്തിന്റെ ജൻപഥ് ഓഫീസിൽ ഏകദേശം 30 മിനിറ്റ് ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 15 വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. വടക്കൻ അറബിക്കടലിൽ സാധാരണ നിരീക്ഷണ ദൗത്യത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലിന് സമീപത്തേക്ക് പാകിസ്ഥാൻ നാവികസേനയുടെ ഒരു കപ്പൽ എത്തുകയായിരുന്നു. ഒമാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്കായി വച്ചാണ് പാകിസ്ഥാൻ കപ്പൽ ഇന്ത്യൻ കപ്പലിന് സമീപത്തുകൂടി കടന്നുപോയതെന്നാണ് വിവരം.
വേഗത്തിൽ എത്തിയ പാകിസ്ഥാൻ കപ്പൽ സുരക്ഷിതമല്ലാത്ത രീതിയിൽ ദിശ മാറ്റി സഞ്ചരിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂട്ടിയിടിച്ച കപ്പലുകളുടെ കൃത്യമായ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാൽ പാകിസ്ഥാൻ നാവികസേനയുടെ ഹുനൈൻ ക്ലാസ് കോർവെറ്റാണ് ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചതെന്നാണ് സൂചന. 2011 ജൂണിലും പാകിസ്ഥാൻ നാവികസേനയുടെ ബാബർ എന്ന കപ്പലും ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഗോദാവരിയും തമ്മിൽ സമാനമായ കൂട്ടിയിടി ഉണ്ടായിട്ടുണ്ട്.


Click it and Unblock the Notifications
