കര്‍ഷകർ മരിച്ചതിന് രേഖയില്ല, എംപിമാരുടെ സസ്‌പെന്‍ഷന്‍, മൂന്നാം ദിനം ചര്‍ച്ച ഇക്കാര്യങ്ങളില്‍
ദില്ലി: പാര്‍ലമെന്റിന്റെ മൂന്നാം ദിനവും സംഭവിച്ചത് പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള പോര്. പ്രധാനമായും 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത്തവണയും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അത് നിഷേധിച്ചു. ലോക്‌സഭയില്‍ ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യങ്ങളാണ് ഇന്ന് മുഴങ്ങിയത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണയിരുന്നു. വിലക്കയറ്റം, ഇന്ധന വില വര്‍ധന, കൊവിഡ് സാഹചര്യം എന്നിവയാണ് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയായത്. വലിയ ആശങ്കകളും സഭാംഗങ്ങള്‍ രേഖപ്പെടുത്തി. താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്നും സഭയെ ഇളക്കി മറിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്‍ ഇതിനായി ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. എന്നാല്‍ മാപ്പുപറയാതെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു നായിഡു. ഇന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ നടപടി എടുക്കേണ്ടി വരുമെന്നും ഗാര്‍ഗെ രാജ്യസഭയെ അറിയിച്ചു. മുദ്രാവാക്യം വിളികള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കര്‍ഷകരുടെ മരണത്തെ കുറിച്ചുള്ള വിഷയം ഉന്നയിച്ചത്. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കാര്യമായിരുന്നു ചൗധരി ഉന്നയിച്ചത്.
ലോക്‌സഭയുടെ ചോദ്യോത്തര വേളയിലെല്ലാം ഞങ്ങള്‍ക്ക് നീതി വേണമെന്ന മുദ്രാവാക്യ വിളികളായിരുന്നു പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്തിയിരുന്നത്. രാജ്യസഭാ എംപിമാരുടെ പ്രതിഷേധത്തിനും പാര്‍ലമെന്റ് വളപ്പ് സാക്ഷിയായി. പാര്‍ലമെന്റിനുള്ളില്‍ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും സസ്‌പെന്‍ഷനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഈ പ്രതിഷേധം ശൈത്യ കാല സമ്മേളനം അവസാനിക്കുന്നത് വരെ തുടരുമെന്നും എംപിമാര്‍ പറഞ്ഞു. ഏകാധിപത്യ നീക്കമാണ് സസ്‌പെന്‍ഷനെന്ന് പ്രതിപക്ഷ നേതാക്കള്‍ തുറന്നടിച്ചു. ജനങ്ങളുടെ വിഷയം ഉന്നയിച്ചതിന് ഒരിക്കലും മാപ്പുപറയാന്‍ പോകുന്നില്ലെന്നും പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. നിയമവിരുദ്ധമായ ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് എംപിമാര്‍ വ്യക്തമാക്കി.
എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും സസ്‌പെന്‍ഷനെതിരെ പ്രതിഷേധിക്കും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ പതിനൊന്ന് മണിവരെയാണ് പ്രതിഷേധം. അതിന് ശേഷം സസ്‌പെന്‍ഷനിലായവര്‍ പ്രതിഷേധം തുടരും. അതേസമയം കര്‍ഷക സമരത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖയൊന്നുമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. അത്തരത്തില്‍ ആരും മരിച്ചതായി ഇതുവരെ സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യം ഉയരേണ്ടതില്ലെന്നും കാര്‍ഷിക മന്ത്രാലയം പറഞ്ഞു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമോ എന്ന ചോദ്യത്തിനായി, ആരും ഇതുവരെ മരിച്ചിട്ടില്ലെന്നും അപ്പോള്‍ ധനസഹായത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അവര്‍ ധര്‍ണ ഇരിക്കട്ടെ. മഹാത്മാ ഗാന്ധി അവര്‍ക്ക് നല്ല ബുദ്ധി കാണിക്കട്ടെയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തീവ്രവാദ ആക്രണവും നുഴഞ്ഞുകയറ്റവും 2018ന് ശേഷം ജമ്മു കശ്മീരില്‍ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ ബന്ധുക്കള്‍ക്ക് കശ്മീര്‍ സര്‍ക്കാരിന്റെ സ്‌കീം പ്രകാരം ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും, കേന്ദ്ര പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.
ഏഴുന്നൂറോളം കര്‍ഷകര്‍ സമരത്തിനിടെ മരിച്ചിട്ടും കേന്ദ്രം രേഖയില്ലെന്ന് പരയുന്നു. ഇത് ശരിക്കും കര്‍ഷകരെ അപമാനിക്കലാണെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. ഇതിന്റെ രേഖയില്ലെങ്കില്‍ എങ്ങനെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഡാറ്റ സര്‍ക്കാരിന്റെ കൈവശമുണ്ടാവുക. 50 ലക്ഷത്തോളം ആളുകള്‍ ഇന്ത്യയില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ അത് നാല് ലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ എംപി നിഷികാന്ത് ദുബെ കേന്ദ്രത്തോട് ഏകീകൃത സിവില്‍ നടപ്പാക്കാനും സഭയില്‍ നിര്‍ദേശിച്ചു. ലോക്‌സഭയുടെ ശൂന്യവേളയിലായിരുന്നു ഇക്കാര്യം നിഷികാന്ത് ദുബെ ഉന്നയിച്ചത്. അലഹബാദ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications