ബെംഗളൂരു കനിമനികെയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ; മേൽപ്പാലം പണി സ്‌തംഭിച്ചു
ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കനിമനികെയിൽ കാൽനട യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ശക്തമാവുന്നു. ഇവിടെയുള്ള സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപം ബെംഗളൂരു-മൈസൂർ ഹൈവേയിൽ കാൽനടയാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നാലിലധികം കാൽനടയാത്രക്കാർ ഒന്നര വർഷത്തിനിടെ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കനിമനികെ ടോൾ പ്ലാസയിൽ നിന്ന് 600 മീറ്റർ മാത്രം അകലെയുള്ള ഈ സ്‌ട്രെച്ച് സ്വകാര്യ സർവകലാശാലയിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ ദിവസവും ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഒരു വശത്ത് നിന്ന് മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയുന്ന തരത്തിൽ ഹൈവേയുടെ ഇരുവശത്തുമുള്ള ഫെൻസിങ് വെട്ടിപ്പൊളിച്ചിരിക്കുകയാണ്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഏകദേശം 18 മാസം മുമ്പ് ഈ സ്ഥലത്ത് കാൽനട മേൽപ്പാലം നിർമ്മിക്കാനുള്ള പ്രവൃത്തി ഏറ്റെടുത്തെങ്കിലും പദ്ധതി ഇപ്പോഴും പൂർത്തിയാക്കാതെ കിടക്കുകയാണ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ നാലിലധികം മാരകമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതേ കാലയളവിൽ ആറിലധികം മാരകമല്ലാത്ത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മാരകമല്ലാത്ത അപകടങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കാം, കാരണം പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് അധികൃതർ തന്നെ തുറന്ന് സമ്മതിക്കുന്നു. ഇവിടെയുള്ള ഹൈവേ വിദ്യാർത്ഥികളും മറ്റും മുറിച്ചു കടക്കുന്നത് ജീവൻ പണയം വച്ചാണ്.
വിദ്യാർത്ഥികളാലും ദിവസ വേതനക്കാരായ തൊഴിലാളികളാലും തിരക്കേറിയ പ്രദേശമാണ് ഇവിടം. കൂടാതെ വെറും 200 മീറ്റർ ചുറ്റളവിൽ നൂറോളം പേയിംഗ് ഗസ്‌റ്റ് താമസ സൗകര്യങ്ങളുണ്ട് ഇവിടെ. റോഡിന്റെ ഇരുവശങ്ങളിലുമായി ഈ താമസസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ താമസക്കാർക്ക് ഹൈവേ മുറിച്ചുകടക്കേണ്ടത് അത്യാവശ്യമാണ്.
മൈസൂരുവിലേക്കുള്ള പാതയിൽ താമസിക്കുന്ന ആളുകൾക്ക് ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യണമെങ്കിൽ മറുവശത്തേക്ക് കടക്കണം, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ. കനിമനികെ ടോൾ പ്ലാസയ്ക്ക് 500 മീറ്റർ അകലെയാണിത്, എന്നാൽ കാൽനടയാത്രക്കാർ അപൂർവ്വമായി മാത്രമേ ആ വഴി ഉപയോഗിക്കുന്നുള്ളൂ, കാരണം അതുവഴി പോകുമ്പോൾ അധിക ദൂരം സഞ്ചരിക്കണ്ടി വരുന്നു എന്നതാണ് പിന്നോട്ട് വലിക്കുന്ന ഘടകം.
ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കാരണം പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണെന്നും അവ ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്നും പദ്ധതിയുടെ ചുമതലയുള്ള എൻഎച്ച്എഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മാസത്തിനകം പണി പൂർത്തിയാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.














Click it and Unblock the Notifications