സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഹർജി; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾ 1954 ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാറിന്റെ പ്രതികരണം തേടി. അറ്റോർണി ജനറലിനും കോടതി പ്രത്യേകം നോട്ടിസ് അയച്ചു.
വിഷയം നാലാഴ്ചയ്ക്കുള്ളിൽ വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തു. സ്വവർഗ ദമ്പതികൾ സമർപ്പിച്ച രണ്ടു പൊതു താൽപ്പര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സ്വവർഗ വിവാഹം അംഗീകരിക്കാത്തത് വിവേചനത്തിന് തുല്യമാണെന്ന് ഹർജിയിൽ പറയുന്നതായാണ് റിപ്പോർട്ട്. ലൈവ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുപ്രിയോ ചക്രവർത്തിയും അഭയ് ദാങ്ങും ചേർന്നാണ് ആദ്യത്തെ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ഏതാണ്ട് 10 വർഷമായി ദമ്പതികളായി ജീവിക്കുന്ന ഇവർ 2021 ഡിസംബറിൽ പ്രതിബദ്ധതാ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ഇരുവരുടെയും മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ സ്‌പെഷൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
17 വർഷമായി ബന്ധത്തിലുള്ള പാർഥ് ഫിറോസ് മെഹ്റോത്രയും ഉദയ് രാജ് ആനന്ദുമാണു രണ്ടാമത്തെ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. തങ്ങൾ രണ്ടു കുട്ടികളെ ഒരുമിച്ച് വളർത്തുന്നുണ്ട് ഇവർ പറഞ്ഞു. എന്നാൽ വിവാഹം നിയമപരമായി നടത്താനാകാത്തതിനാൽ തങ്ങളും കുട്ടികളും തമ്മിലുള്ള നിയമപരമായ ബന്ധം സാധ്യമാകാത്ത സാഹചര്യമാണ് ഉള്ളത് എന്നും ഹർജിയിൽ ഇവർ പറയുന്നു.
നവതേജ് സിങ് ജോഹറിന്റെയും പുട്ടസ്വാമിയുടെ വിധിന്യായങ്ങളുടെയും തുടർച്ചയാണു വിഷയമെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. സ്‌പെഷ്യൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ഒൻപതു ഹർജികൾ നിലനിൽക്കുന്നുണ്ട്.
എല്ലാ കേസുകളും സുപ്രിംകോടതിയിലേക്കു മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ബെഞ്ചിനെ അറിയിച്ചു. ഗ്രാറ്റുവിറ്റി, ദത്തെടുക്കൽ, സ്വവർഗ ദമ്പതികളുടെ വാടക ഗർഭധാരണം, ജോയിന്റ് അക്കൗണ്ടുകൾ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെ ഈ പ്രശ്നം ബാധിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.