അമ്മ ടു വീലർ പദ്ധതിയ്ക്ക് തുടക്കമായി: തലൈവിയുടെ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി
ചെന്നൈ: തമിഴ്നാട്ടിൽ സബ്സിഡിയോടെ സ്കൂട്ടർ നല്‍കുന്ന അമ്മ ടൂ വീലർ സ്കീമിന് തുടക്കമായി. ജോലിക്കാരായ സ്ത്രീകൾക്ക് സബ്സിഡിയോടെ സ്കൂട്ടര്‍ നൽകുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ചാണ് ജയലളിതയുടെ സ്വപ്ന പദ്ധതിയാണ് ഇതോടെ സാക്ഷാത്കരിച്ചിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെൽവത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
സംസ്ഥാനത്തെ 25,000 ഓളം വരുന്ന ജോലിക്കാരായ സ്ത്രീകള്‍ക്ക് 50 ശതമാനം സബ്സ്ഡിയിലാണ് സ്കൂട്ടറുകള്‍ ലഭ്യമാക്കുക. പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്ത്രീകൾക്ക് സ്കൂട്ടറിന്റെ താക്കോലും രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റും കൈമാറിയത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അക്കൗണ്ടന്റ്, സെയിൽ പേഴ്സണ്‍, അസിസ്റ്റന്റ് എന്നിങ്ങനെ ജോലി ചെയ്യുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ജോലിക്കാരായ സ്ത്രീകള്‍ക്ക് ടൂ വീലറുകള്‍ സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന് ജയലളിത ജനങ്ങള്‍ക്ക് വാഗ്ദാനം നൽകിയത്. നേരത്തെയുണ്ടായിരുന്ന സബ്സിഡി തുക 20,000 ൽ നിന്ന് കഴിഞ്ഞ മാസമാണ് 25,00 രൂപയാക്കി ഉയര്‍ത്തിയത്.

ജയലളിതയുടെ ഓര്‍മ്മയ്ക്കായ് 70 ലക്ഷം വൃക്ഷത്തൈകളും പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്തിരുന്നു. ഇതിന് പുറമേ താലിക്ക് തങ്കം പദ്ധതി യുടെ ഗുണഭോക്താക്കൾക്കുള്ള ആനൂകൂല്യങ്ങളും സ്ത്രീകൾക്ക് സൗജന്യ കറവപ്പശുക്കളെയും ആടുകളെയും വിതരണം ചെയ്തിരുന്നു. സ്കൂള്‍- കോളേജ് വിദ്യാർത്ഥികള്‍ക്കുള്ള സൗജന്യ കമ്പ്യൂട്ടര്‍ വിതരണവും ഇതിനൊപ്പം നിർവഹിച്ചിരുന്നു.
കാവേരി മാനേജ്മെന്റ് ബോര്‍ഡും കാവേരി വാട്ടർ റെഗുലേറ്ററി കമ്മറ്റിയും രൂപീകരിക്കാനുള്ള നിർദേശം പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നു. നേരത്തെ കാവേരി പ്രശ്നത്തില്‍ വാദം കേട്ട സുപ്രീം കോടതിയാണ് ഇവയ്ക്ക് രൂപം നൽകാന്‍ നിർദേശിച്ചത്.












Click it and Unblock the Notifications