ഓപ്പറേഷൻ സിന്ദൂർ സർവകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തി മോദി; 'അതിൽ അഭിമാനിക്കുന്നു'
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്ക് ശേഷം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് എടുത്തുകാണിക്കുന്നതിനായി അടുത്തിടെ 30-ലധികം രാജ്യങ്ങൾ സന്ദർശിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്.
കക്ഷിരാഷ്ട്രീയ പരിധിക്ക് അധീതമായി എംപിമാർ, മുൻ പാർലമെന്റംഗങ്ങൾ, മുതിർന്ന നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെയുള്ള പ്രതിനിധി അംഗങ്ങൾ, വിദേശ നേതാക്കളുമായും പ്രതിനിധികളുമായും ഇടപഴകിയതിന്റെ അനുഭവങ്ങൾ യോഗത്തിൽ പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് ശശി തരൂർ അടക്കമുള്ള പ്രതിനിധി സംഘത്തിലെ അംഗങ്ങൾ സന്ദർശനം പൂർത്തിയാക്കിയത്.

പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതിനായി ഇന്ത്യയുടെ നയതന്ത്ര പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിനിധികളെ അയച്ചത്. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടവും ആഗോള സമാധാനത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായി ഓരോ സംഘമായി ഇവർ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൾ സന്ദർശിച്ചു.
നിലവിലുള്ളതും മുൻ എംപിമാരും മുൻ നയതന്ത്രജ്ഞരും ഉൾപ്പെടെ 50-ലധികം വ്യക്തികൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി. പ്രതിനിധി സംഘങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളിൽ ബിജെപിയുടെ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, കോൺഗ്രസ് എംപി ശശി തരൂർ, ജെഡിയുവിന്റെ സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, ഡിഎംകെയുടെ കനിമൊഴി, എൻസിപിയുടെ (എസ്‌പി) സുപ്രിയ സുലെ എന്നിവർ ഉൾപ്പെടുന്നു.
'വിവിധ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിവിധ പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളെ കണ്ടുമുട്ടി, സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ഭീകരവാദ ഭീഷണിയെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിശദീകരിച്ചു. ഇന്ത്യയുടെ ശബ്‌ദം അവർ മുന്നോട്ടുവച്ച രീതിയിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്' എന്നായിരുന്നു മോദി കൂടിക്കാഴ്‌ചയെ കുറിച്ച് പങ്കുവച്ച എക്‌സ് പോസ്‌റ്റിൽ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ സർവകക്ഷി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിൽ അവർ വഹിക്കുന്ന പങ്കിനെ എസ് ജയശങ്കർ പ്രശംസിക്കുകയും ചെയ്‌തിരുന്നു.
പ്രതിനിധി സംഘം സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലൈബീരിയ, കോംഗോ, സിയറ ലിയോൺ, യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ, സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ, ഈജിപ്‌ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളാണ് സന്ദർശിച്ചത്.
ദേശീയ പ്രാധാന്യമുള്ള പ്രധാന വിഷയത്തിൽ ഒരു ഏകീകൃത മുന്നണി അവതരിപ്പിക്കാനുള്ള ശ്രമമായാണ് അസദുദ്ദീൻ ഒവൈസി (എഐഎംഐഎം), മനീഷ് തിവാരി (കോൺഗ്രസ്), പ്രേം ചന്ദ് ഗുപ്‌ത (ആർജെഡി) തുടങ്ങിയ എംപിമാരെ ഉൾപ്പെടുത്ത പ്രതിനിധി സംഘങ്ങളെ അയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ എല്ലാവരും നോക്കികണ്ടത്.












Click it and Unblock the Notifications