പീഡകരോട് ദയ വേണ്ട; പോക്സോ കേസ് പ്രതികൾക്ക് ദയാ ഹർജിക്ക് അർഹതയില്ലെന്ന് രാഷ്ട്രപതി
ദില്ലി: കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് മാപ്പില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പീഡന കേസുകളിൽ പോക്സോ ചുമത്തുന്നവർക്ക് ദയാഹർജി നൽകാൻ അവസരം നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
സ്ത്രീ സുരക്ഷ ഗൗരവമുള്ള വിഷയമാണ്, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർ മാപ്പ് അർഹിക്കുന്നില്ല, ഇവർക്ക് ദയാഹർജി സമർപ്പിക്കാൻ പോലും അവസരം നൽകരുത്. ദയാഹർജി സംബന്ധിച്ചുള്ള വ്യവസ്ഥകൾ പാർലമെന്റ് പുന: പരിശോധിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ ഉലയ്ക്കുന്നുന്നതാണ്. ഹൈദരാബാദിൽ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസ് ഏററുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പ്രതികരണം. സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന ഗുരുതര വിഷയമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകത്തവർക്കെതിരെ നടക്കുന്ന കുറ്റകൃതൃങ്ങൾ തടയുന്നതുവേണ്ടി അവതരിപ്പിച്ചതാണ് പോക്സോ നിയമം. പ്രതികൾക്ക് കർശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ദില്ലിയിൽ ഓടുന്ന ബസിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്യപ്പെട്ട നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന പ്രതിയുടെ ദയാഹർജി പരിഗണനയിൽ ഇരിക്കെയാണ് രാഷട്രപതിയുടെ പരാമർശം. നിർഭയ കേസ് പ്രതിയുടെ ദയാ ഹർജി തള്ളണമെന്ന് കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications