സോണിയയുടേയും രാഹുലിന്റെയും വീടിന് മുന്നിൽ വൻ പോലീസ് സന്നാഹം, നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് പൂട്ടി ഇഡി
ദില്ലി: രാജ്യതലസ്ഥാനത്തുളള നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് പൂട്ടി സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം. മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും വീടുകള്‍ക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പോലീസ് നടപടിക്കെതിരെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഇവിടെയും വന്‍ പോലീസ് സന്നാഹമാണുളളത്. പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും മോശം രൂപമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

വൈകിട്ടോടെയാണ് ഇഡി സംഘം ഹെറാള്‍ഡ് ഹൗസ് ബില്‍ഡിംഗിലുളള യംഗ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തത്. ഇഡി സംഘമെത്തുമ്പോള്‍ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പരിശോധന പൂര്‍ത്തിയാക്കാനും ഇഡിക്ക് സാധിച്ചില്ല. ഇനി നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് തുറക്കണമെങ്കില്‍ ഇഡിയുടെ അനുമതിയോട് കൂടിയേ സാധ്യമാകൂ. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ദില്ലിയില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ അടക്കമായിരുന്നു പരിശോധന. ചില രേഖകള്‍ ഈ പരിശോധനയില്‍ ഇഡി പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസില്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇഡി പല തവണകളായി ചോദ്യം ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുകയാണ്.
സല്‍മാന്‍ ഖുര്‍ഷിദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍, പി ചിദംബരം അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 'ദില്ലി പോലീസ് തങ്ങളുടെ പാര്‍ട്ടി ആസ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷയുടേയും മുന്‍ അധ്യക്ഷന്റെയും വസതികളും അടക്കം വളഞ്ഞിരിക്കുകയാണ്. പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും മോശം അവസ്ഥയാണിത്. തങ്ങള്‍ ഇതിന് മുന്നില്‍ കീഴടങ്ങില്ല. തങ്ങളെ ഇത് കൊണ്ട് നിശബ്ദരാക്കാനും സാധിക്കില്ല. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുക തന്നെ ചെയ്യും', ജയറാം രമേശ് ട്വീറ്റ് ചെയ്തു.
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
'സ്വാതന്ത്ര്യ സമരത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും ആരംഭിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ്. ഇന്ന് അന്വേഷണ ഏജന്‍സിയായ ഇഡിയെ ദുരുപയോഗപ്പെടുത്തി നാഷണല്‍ ഹെറാള്‍ഡിനേയും കോണ്‍ഗ്രസിനേയും കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ്. തങ്ങള്‍ക്കെതിരെ മാത്രമല്ല, സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനായി മറ്റ് സംസ്ഥാനങ്ങളിലും ഇഡിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്', അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.












Click it and Unblock the Notifications