മരണം സൗഭാഗ്യം കൊണ്ടുവരുമെന്ന് കുറിപ്പുകൾ; ദില്ലി കൂട്ടമരണത്തിന് പിന്നിൽ ദുർമന്ത്രവാദമെന്ന് പോലീസ്
Recommended Video

ദില്ലി: ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇവർ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നുവെന്ന സംശയത്തിലാണ് പോലീസ്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. വീട്ടിൽ നിന്നും കണ്ടെത്തിയ ചില കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങനെയൊരു സംശയത്തിൽ എത്തിച്ചേർന്നത്.
യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബത്തിന്റെ പെട്ടന്നുള്ള മരണം അയൽവാസികളെയും ഞെട്ടിച്ചിരുന്നു.ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവും ഇല്ലെന്നാണ് ഇവർ പറയുന്നത്. കുടുബത്തിലെ മുതിർന്ന പെൺകുട്ടിയുടെ വിവാഹം അടുത്തുതന്നെ നടക്കാനിരിക്കുകയായിരുന്നു.

ദുർമന്ത്രവാദം
10 പേരുടെ മൃതദേഹം രണ്ടാം നിലയിൽ തൂങ്ങിയാടുന്ന നിലയിലായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നാണ് ദുർമന്ത്രവാദങ്ങളെ പറ്റി പരാമർശിക്കുന്ന നോട്ട് ബുക്കും കുറിപ്പുകളും പോലീസിന് ലഭിച്ചത്. നാരായൺ ദേവി(77), ഇവരുടെ മകൾ പ്രതിഭ(57), ആൺമക്കളായ ഭവ്നേഷ്(50), ലളിത് ഭാട്ടിയ (45) ഭവിനേഷിന്റെ ഭാര്യ സവിത(48) ഇവരുടെ മക്കളായ മീനു(23), നിധി(25), ധ്രുവ്(15), ലളിതിന്റെ ഭാര്യ ടിന (42) മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക( 33) എന്നിവരാണ് കൊല്ലപ്പെട്ടത്.

സൗഭാഗ്യമുണ്ടാകാൻ
എങ്ങനെയാണ് മരിക്കേണ്ടത് എന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ രീതിയിലാണ് മൃതദേഹങ്ങളും തൂങ്ങിക്കിടന്നത്. കണ്ണുകൾ മറച്ച്, കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കണ്ണും കൈകളും മറച്ചുവെച്ചാൽ ഭയം ഇല്ലാതാകുമെന്നാണ് കുറിപ്പിൽ പറയുന്നത്. ജീവിതം താൽക്കാലികമാണ്, മരണം സൗഭാഗ്യമുണ്ടാക്കിത്തരുമെന്നാണ് ഒരു കുറിപ്പിലെ വാചകം. 2017 മുതൽ എഴുതി തുടങ്ങിയ നിർദ്ദേശങ്ങളാണ് നോട്ട് ബുക്കിൽ ഉള്ളത്. വീട്ടിലെ പൂജാ മുറിയിൽ നിന്നാണ് ഈ കുറിപ്പുകൾ പോലീസിന് ലഭിച്ചത്.

ദൈവവിശ്വാസികൾ
കുടുംബാംഗങ്ങളെല്ലാവരും വളരെയധികം ഈശ്വര വിശ്വാസം ഉള്ളവരായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗമായ ഭുപി ഭാട്ടിയ ഇടയ്ക്ക് തന്റെയുള്ളിൽ ഈശ്വരൻ പ്രവേശിച്ചിരിക്കുകയാണെന്ന് പറഞ്ഞ് അസ്വഭാവികമായി പെരുമാറിയിരുന്നു. പൂജാരിയോട് അഭിപ്രായം ചോദിച്ചിട്ട് മാത്രമാണ് എന്തുകാര്യവും ഇവർ തീരുമാനിച്ചിരുന്നത് . കുടുംബത്തിലെ മുതിർന്ന പെൺകുട്ടി പ്രിയങ്കയുടെ വിവാഹം നവംബറിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് .

കൊലപാതകത്തിന് ശേഷം
കുടുംബത്തിലെ ഒരാൾ മറ്റ് 7 പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ എന്തെങ്കിലും സംഘർഷം നടന്നതിന്റെ യാതൊരു സൂചനയുമില്ല. ആരുടെയും സ്വർണാഭരണങ്ങളോ പണമോ നഷ്ടമായിട്ടില്ല. ശബ്ദം പുറത്തറിയാതിക്കാൻ എല്ലാവരുടെയും വായ മൂടിക്കെട്ടിയിരുന്നു. വീട്ടിൽ നിന്നും അസ്വഭാവികമായി യാതൊരു ശബ്ദങ്ങളും കേട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്. വീട്ടിൽ നിന്നും ലഭിച്ച കുറിപ്പുകളിൽ ജീവിതം അവസാനിപ്പിക്കുന്നതിനെകുറിച്ചും ആത്മശാന്തിയെക്കുറിച്ചുമാണ് ഏറെയും പരാമർശമുള്ളത്.

നായ കുരച്ചില്ല
സാധാരണയായി അപരിചതരെ കണ്ടാൽ വീട്ടിലെ നായ വലിയ ശബ്ദത്തിൽ കുരയ്ക്കുന്നതാണ്. എന്നാൽ സംഭവം നടന്ന ദിവസം നായയുടെ കുര കേട്ടതേ ഇല്ലെന്നാണ് അയൽവാസികൾ പറയുന്നത്. നായയെ സാധാരണ വിടിന് മുമ്പിൽ തന്നെ തുറന്ന് വിടാറാണ് പതിവ്. എന്നാൽ സംഭവദിവസം ടെറസിൽ കൊണ്ടുപോയി കെട്ടിയിരുന്നു. ഇതും കുടുംബാഗങ്ങളിൽ ഒരാൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സംശയം ശക്തമാകാൻ ഇടയാക്കി. പ്രദേശത്തെ സിസിടിവി ദൃശൃങ്ങൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

സന്തുഷ്ട കുടുംബം
വളരെ സന്തുഷ്ടമായിരുന്നു ഭാട്ടിയ കുടുംബം എന്നാണ് അയൽവാസികൾ പറയുന്നത്. കൂട്ടുകുടുംബം ആയിരുന്നിട്ടും യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. അയൽവാസികളുമായും നല്ല അടുപ്പത്തിലായിരുന്നു. 22 വർഷം മുൻപാണ് ഇവർ ബുരാരിൽ എത്തിയത്. ഇവർക്ക് പലചരയ്ക്ക് കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കൃത്യം ആറിന് തന്നെ കട തുറക്കും. ഞായറാഴ്ച ഏഴരയായിട്ടും കട തുറക്കാതായതോടെ അയൽ വാസികൾ അന്വേഷിച്ചെത്തുകയായിരുന്നു. ഗെയിറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പ് ഗ്രില്ലിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കാണുകയായിരുന്നു.

പ്രശ്നങ്ങളില്ല
സംഭവത്തിന്റെ തലേദിവസവും ഭാട്ടിയ കുടുംബം അയൽവാസികളുമായി സംസാരിച്ചിരുന്നു. വീട്ടിലെ കുട്ടികൾ രാത്രിവൈകിയും ക്രിക്കറ്റ് കളിക്കുന്നത് കണ്ടവരുണ്ട്. പ്രിയങ്കയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. വിവാഹം ഗംഭീരമായി നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഭാട്ടിയ കുടുംബവും. കുടുംബത്തിന് യാതൊരുവിധ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.അന്വേഷണ റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications