കോണ്‍ഗ്രസിലേക്കില്ല; ലയന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് ശിവ്പാല്‍ യാദവ്, ഉടക്കിയത് അധ്യക്ഷ പദവിയില്‍?
ദില്ലി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പ്രഗതിഷീൽ സമാജ്വാദി പാർട്ടി-ലോഹിയ അധ്യക്ഷൻ ശിവ്‌പാൽ സിംഗ് യാദവ്. തന്റെ പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന വാർത്ത തികച്ചും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ട് നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷം ശിവ്പാല്‍ യാദവ് തന്റെ അനന്തരവനും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായി അടുത്തിടെ വീണ്ടും തെറ്റിപ്പിരിഞ്ഞിരുന്നു.
മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ശിവ്പാല്‍ യാദവ് അത് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ലയിക്കാനല്ല 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ശിവ്പാല്‍ യാദവ് അവകാശപ്പെടുന്നു. "സഖ്യ പങ്കാളിയായി പരിഗണിക്കാതിരുന്നപ്പോൾ ഞങ്ങൾ പിരിഞ്ഞു, ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ പാർട്ടി വളർത്താൻ ശ്രമിക്കുകയാണ്, പാർട്ടിയിലെ യുവാക്കൾക്ക് വലിയ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്." - സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി.
കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അമ്മാവനും മുലായം സിംഗ് യാദവിന്റെ ഇളയ സഹോദരനുമാണ് ശിവ്പാൽ യാദവ്. 2016-ൽ ശിവ്പാൽ യാദവും അഖിലേഷ് യാദവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് എസ്പി വിട്ട അദ്ദേഹം പുതിയ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു. പിന്നീട് ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ നീങ്ങുന്നതും സഖ്യത്തിലേർപ്പെടുന്നതും.

2018 ലാണ് ശിവ്പാല്‍ പ്രഗതിഷീൽ സമാജ്വാദി പാർട്ടി-ലോഹിയ രൂപീകരിക്കുന്നത്. ജസ്വന്ത്‌നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നും എസ്‌പി ടിക്കറ്റില്‍ മത്സരിച്ച ശിവപാൽ യാദവ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ, രണ്ട് നേതാക്കളും തമ്മിലുള്ള ഭിന്നത വീണ്ടും ശക്തമാവുകയും അഖിലേഷ് പിന്തുണച്ച രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ ശിവ്പാല്‍യാദവ് എതിർക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകള്‍ നടക്കുന്നതായി ദ ക്വിന്റായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്തത്. പാർട്ടിയിൽ ലയിക്കുന്നതിന് മുൻകൂർ വ്യവസ്ഥയായി തന്നെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാക്കണമെന്ന് ശിവ്‌പാൽ സിംഗ് യാദവ് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു.

ചർച്ചകള്‍ക്കായി ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുതിർന്ന നേതാവ് ഈ മാസം ആദ്യം ശിവ്പാൽ യാദവിനെ സമീപിച്ചതായും പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. "ഉത്തർപ്രദേശിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയിൽ, പ്രത്യേകിച്ച് അഖിലേഷ് യാദവിന്റെ പങ്ക് സംബന്ധിച്ച് അദ്ദേഹം വിഷാദത്തിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരു മുതിർന്ന പി സി സി നേതാവ് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇത്തരമൊരു ചർച്ച ആരംഭിച്ചിരിക്കുന്നത്," എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത്.

ശിവ്‌പാൽ യാദവിനെ പാർട്ടിയിലൂടെ രംഗത്തിറക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനും താൽപ്പര്യമുണ്ട്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ട യു പി സി സി അധ്യക്ഷ പദവി എന്ന വ്യവസ്ഥ സംബന്ധിച്ച് പാർട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇതാണ് ചർച്ചകള്‍ മുന്നോട്ട് പോവാതിരുന്നതെന്നാണ് സൂചന. യാദവന്മാർക്കും മുസ്ലീങ്ങൾക്കും ഇടയിൽ മാത്രം സ്വാധീനമുള്ള ഒരു നേതാവായിട്ടാണ് ശിവ്പാൽ യാദവിനെ പ്രധാനമായും കാണുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ജാതിക്കാർക്കും ദലിതർക്കും ഇടയിൽ പിന്തുണ തിരിച്ചുപിടിക്കാൻ യാദവിന്റെ കടന്നുവരവ് കോൺഗ്രസിനെ സഹായിച്ചേക്കില്ലെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications