മമതയുടെ ടാസ്‌കുമായി പ്രശാന്ത് കര്‍ണാടകത്തില്‍, കോണ്‍ഗ്രസില്‍ ലിംഗായത്ത് നേതാവ് അടക്കം കളം മാറും
ദില്ലി: കോണ്‍ഗ്രസിനെ തീര്‍ക്കാനുള്ള യജ്ഞത്തിലാണ് മമത ബാനര്‍ജി. ഇതിന് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോര്‍. നോര്‍ത്ത് ഈസ്റ്റിലും ഗോവയിലുമായി കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ് പ്രശാന്ത്. ഇനി അടുത്ത ലക്ഷ്യം ദക്ഷിണേന്ത്യയാണ്. കോണ്‍ഗ്രസിനെ മാത്രമാണ് മമത ടാര്‍ഗറ്റ് ചെയ്യുന്നതെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം.
മറ്റൊരു പാര്‍ട്ടിയെയും തൃണമൂല്‍ തൊട്ടുകളിക്കുന്നില്ല. കോണ്‍ഗ്രസ് ഇല്ലാതായാല്‍ മാത്രമേ മുന്നേറാനാവൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്. ഗാന്ധി കുടുംബത്തെ ദില്ലിയിലേക്കുള്ള വരവില്‍ കാണാന്‍ പോലും മമത തയ്യാറായിട്ടില്ല. കോണ്‍ഗ്രസാണെങ്കില്‍ മമതയെ ഒപ്പം കൂട്ടാനും തയ്യാറല്ല. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭയപ്പെടുന്ന കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.

പ്രശാന്ത് കിഷോര്‍ ഗോവയിലും ഉത്തര്‍പ്രദേശിലും മേഘാലയയിലും കൃത്യമായ പ്ലാനിംഗോടെ തൃണമൂലിനെ കരുത്തുറ്റ ശക്തിയാക്കി കഴിഞ്ഞു. അടുത്തതായിട്ടാണ് അദ്ദേഹം ദക്ഷിണേന്ത്യയിലേക്ക് എത്തുന്തന്. ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട് അദ്ദേഹം. ഐപാക്ക് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ ലിംഗായത്ത് നേതാവുമായി പ്രശാന്ത് പാര്‍ട്ടി വിടുന്ന കാര്യം ചര്‍ച്ച ചെയ്തിരിക്കുകയാണ്. ഈ നേതാവ് കോണ്‍ഗ്രസിന്റെ ലിംഗായത്ത് മുഖം കൂടിയാണ്. എന്നാല്‍ ഇയാള്‍ പ്രശാന്തിനെ കാണാന്‍ തയ്യാറായിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസിനെ കര്‍ണാടകത്തില്‍ വളര്‍ത്താനാണ് പ്ലാന്‍. ഉടന്‍ തന്നെ കര്‍ണാടകത്തില്‍ പാര്‍ട്ടി നേതൃത്വത്തെ മമത പ്രഖ്യാപിക്കും. ഈ ലിംഗായത്ത് നേതാവിന് വലിയ പദവിയാണ് പ്രശാന്ത് ഓഫര്‍ ചെയ്യുന്നത്. നിരവധി നേതാക്കളുടെ ലിസ്റ്റാണ് പ്രശാന്തിന്റെ കൈവശമുള്ളത്. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ഇവരുടെ മനസ്സിളക്കുന്ന വാഗ്ദാനങ്ങള്‍ പ്രശാന്ത് നല്‍കിയിട്ടുണ്ട്. ഓരോ മാസത്തില്‍ രണ്ട് സന്ദര്‍ശനങ്ങള്‍ എന്ന തോതിലാണ് ഇനി വരാനുള്ളത്. കോണ്‍ഗ്രസ് ശരിക്കും ഭയപ്പെടേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവ് തന്നെ പാര്‍ട്ടി വിടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം ഇയാള്‍ ഇല്ല എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ഉന്നത നേതൃത്വത്തെ മാത്രം ലക്ഷ്യമിട്ടല്ല പ്രശാന്തിന്റെ വരവ്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടാം നിര നേതാക്കളെ അടര്‍ത്തിയെടുത്ത് തൃണമൂല്‍ നേതൃത്വത്തെ ഉണ്ടാക്കാനാണ് പ്രശാന്തിന്റെ പ്ലാന്‍. നിരവധി രണ്ടാം നിര നേതാക്കളെയും നിലവിലെ എംഎല്‍എമാരെയും പ്രശാന്ത് ബെംഗളൂരിലെത്തി കണ്ട് കഴിഞ്ഞു. കൂടുതല്‍ നേതാക്കളെ തൃണമൂലിലേക്ക് ക്യാന്‍വാസ് ചെയ്യാനാണ് പ്ലാന്‍. അടുത്ത കുറച്ച് ദിവസം പ്രശാന്ത് ബെംഗളൂരുവില്‍ തുടര്‍ന്നേക്കും. എംബി പാട്ടീലിനോടാണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമോ എന്ന് പ്രശാന്ത് അന്വേഷിച്ചത്. പാട്ടീല്‍ പ്രശാന്തിനെ കണ്ടിട്ടില്ല. എന്നാല്‍ ഫോണിലൂടെ ഇവര്‍ സംസാരിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ തൃണമൂലിനെ എംബി പാട്ടീല്‍ നയിക്കണമെന്നാണ് പ്രശാന്തിന്റെ ആവശ്യം. ഇത് കോണ്‍ഗ്രസില്‍ നിന്നാല്‍ പാട്ടീലിന് ലഭിക്കാത്ത ഓഫറാണ്. ലിംഗായത്ത് വിഭാഗത്തിലെ അതിശക്തനായ നേതാവാണ് പാട്ടീല്‍. യെഡിയൂരപ്പ ഇല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശക്തനായ മുഖമാണ് എംബി പാട്ടീല്‍. എന്നാല്‍ പാട്ടീലിനെ കോണ്‍ഗ്രസില്‍ നിന്ന് ചാടിക്കുക ദുഷ്‌കരമാണ്. പ്രശാന്തിന്റെ ഓഫറിനോട് നോ പറഞ്ഞിരിക്കുകയാണ് പാട്ടീല്‍. പാര്‍ട്ടിയോടും ഹൈക്കമാന്‍ഡിനോടും കൂറുപുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം.

അതേസമയം ഈ അവസരം പാട്ടീല്‍ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളില്‍ ഡികെ ശിവകുമാര്‍, സതീഷ് ജാര്‍ക്കിഹോളി, ജി പരമേശ്വര എന്നിവര്‍ക്ക് പുറമേ എംബി പാട്ടീലുമുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെങ്കില്‍ ഇവര്‍ തമ്മിലാവും മത്സരം. സിദ്ധരാമയ്യ എംബി പാട്ടീലിനെയോ സതീഷ് ജാര്‍ക്കിഹോളിയെയോ പിന്തുണയ്ക്കാനാണ് സാധ്യത. ഡികെ ശിവകുമാറിനെ മാറ്റാനുള്ള നീക്കവും സജീവമായി നടക്കുന്നുണ്ട്. എംബി പാട്ടീല്‍ രഹസ്യമായി പ്രശാന്തിനെ കാണാനാണ് സാധ്യത. യെഡിയൂരപ്പയെ പോലെ ലിംഗായത്ത് സമുദായത്തിന്റെ സമ്പൂര്‍ണ പിന്തുണ നേടാന്‍ പാട്ടീലിന് സാധിക്കും. പക്ഷേ അദ്ദേഹം മുഖ്യമന്ത്രിയാകേണ്ടി വരും.

ലിംഗായത്ത് വിഭാഗം കാര്‍ഡിറക്കി കളിച്ചാല്‍ ആ വിഭാഗം കോണ്‍ഗ്രസിനൊപ്പം പോരും. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കിയാല്‍ പാട്ടീലിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കും. സിദ്ധരാമയ്യ, ഉത്തര കര്‍ണാടക നേതാക്കള്‍ എന്നിവരുടെ പിന്തുണയും പാട്ടീലിനുണ്ട്. അദ്ദേഹം പ്രശാന്തുമായി സംസാരിച്ചാല്‍ ആ നിമിഷം കോണ്‍ഗ്രസ് ഇടപെട്ട് പാട്ടീലിനെ പിടിച്ച് നിര്‍ത്തും. സംസ്ഥാന അധ്യക്ഷ സ്ഥാനം പാട്ടീല്‍ ആവശ്യപ്പെട്ടേക്കും. അഞ്ച് വമ്പന്‍ കോണ്‍ഗ്രസ് നേതാക്കളെയാണ് പ്രശാന്ത് ടാര്‍ഗറ്റ് ചെയ്യുന്നത്. ആക്ടീവല്ലാത്ത നേതാക്കളെയും പ്രശാന്ത് മറുകണ്ടം ചാടിക്കും. എസ്ആര്‍ പാട്ടീല്‍, പ്രതാപ് ചന്ദ്ര ഷെട്ടി എന്നിവരെല്ലാം ഈ പട്ടികയിലുണ്ടെന്നാണ് സൂചന. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications