വീണ്ടും മോദി തരംഗം.. പാകിസ്താനെ ഞെട്ടിച്ച് തിരിച്ചടിച്ചത് മോദിയുടെ ചങ്കൂറ്റം കൊണ്ടെന്ന് യെദ്യൂരപ്പ
Recommended Video
ദില്ലി: പാകിസ്താന്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തി അശാന്തമായി തന്നെ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ ഇന്നും വെടിവെയ്പ്പ് നടക്കുകയാണ്. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലാണ് എന്നതാണ് രാജ്യത്തെ ഇപ്പോള്‍ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് പുല്‍വാമയും ഇന്ത്യയുടെ തിരിച്ചടിയും അടക്കമുളള സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഗതി പൂര്‍ണമായും മാറിയിരിക്കുന്നു. മോദി തരംഗമാണ് വീണ്ടും ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പ്രവചനം.
പ്രതിസന്ധിയിലായ സർക്കാർ
മോദി തരംഗത്തിന്റെ ബലത്തിലാണ് 2014ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മോദി തരംഗം മായുന്നുവെന്നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സര്‍വ്വേകള്‍ പലതും പറയുന്നത്. കര്‍ഷക പ്രശ്‌നങ്ങളും റാഫേലും അടക്കമുളള വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
പുൽവാമയ്ക്ക് പിന്നാലെ
അതിനിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണങ്ങളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. പുല്‍വാമയ്ക്ക് ശേഷം മോദി വീഡിയോ ഷൂട്ടില്‍ പങ്കെടുത്തതും തെരഞ്ഞെടുപ്പ് റാലി നടത്തിയതുമെല്ലാം സര്‍ക്കാരിന് എതിരെയുളള ആയുധമാക്കി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും.
അതിർത്തി കടന്ന് തിരിച്ചടി
എന്നാല്‍ ബലാക്കോട്ടില്‍ തിരിച്ചടി നല്‍കിയതോടെ താല്‍ക്കാലികമായെങ്കിലും എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. യുദ്ധമാണോ തെരഞ്ഞെടുപ്പാണോ എന്ന നിര്‍ണായക ചോദ്യമാണ് മുന്നില്‍ ഉള്ളത്.
മോദിക്ക് വെല്ലുവിളി
യുദ്ധത്തിനുളള മുറവിളികള്‍ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നു. മറുവശത്ത് നോ വാര്‍ ക്യാംപെയ്‌നുകളും നടക്കുന്നു. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ് കടന്ന് പോകുന്നത്. പാക് പിടിയിലായ പൈലറ്റിനെ എന്ത് വില കൊടുത്തും തിരിച്ച് എത്തിച്ചേ മതിയാവൂ.
വാക്ക് പാലിക്കേണ്ടതുണ്ട്
രാജ്യം സുരക്ഷിതമായ കൈകളിലാണ് എന്ന വാക്കുകള്‍ മോദിക്ക് പാലിക്കേണ്ടതുണ്ട്. റാഫേലും വീഡിയോ ഷൂട്ടിംഗും അടക്കമുളള വിവാദങ്ങളെ ഇനി ശക്തമായി ഉന്നയിക്കാന്‍ ആവാത്ത നിലയിലാണ് നിലവില്‍ പ്രതിപക്ഷമുളളത്. പാകിസ്താന് നല്‍കിയ തിരിച്ചടിക്കിടെ പുല്‍വാമയിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കേണ്ടി വരുന്നു.
തെരഞ്ഞെടുപ്പിലെ വിഷയം
കര്‍ണാകടത്തിലെ ബിജെപി നേതാവ് യെദ്യൂരപ്പ പറയുന്നത് പോലെ, പാകിസ്താന് നല്‍കിയ തിരിച്ചടി തെരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും ഗുണം ചെയ്യും എന്നുറപ്പാണ്. റാഫേല്‍ ആയിരിക്കില്ല ബലാക്കോട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രധാന ഘടകം. ഇപ്പോള്‍ തന്നെ ബിജെപി നേതാക്കള്‍ റാലികളില്‍ അക്കാര്യം പറഞ്ഞ് തുടങ്ങിയിരിക്കുന്നു.
വോട്ട് പിടിത്തം തുടങ്ങി
ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ പാകിസ്താന് നല്‍കിയ തിരിച്ചടി ചൂണ്ടിക്കാട്ടി വോട്ട് പിടിത്തത്തിന് ചുക്കാന്‍ പിടിച്ച് കഴിഞ്ഞു. പാകിസ്താന് നല്‍കിയ തിരിച്ചടി വീണ്ടും രാജ്യത്ത് മോദി തരംഗമുണ്ടാക്കിയിട്ടുണ്ട് എന്നാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വീണ്ടും മോദി തരംഗം
പാകിസ്താന്‍ അതിര്‍ത്തി കടന്ന് ചെന്ന് മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനായത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് യെദ്യൂരപ്പ പറയുന്നു. ഇന്ത്യയുടെ നീക്കം യുവാക്കളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കര്‍ണടകത്തില്‍ 22ല്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്നും യെദ്യൂരപ്പ പറഞ്ഞു.
മോദിയുടെ ചങ്കൂറ്റം
രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ദിനംപ്രതിയെന്നോണം ബിജെപിക്ക് അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. 40 ജവാന്മാരുടെ ജീവത്യാഗത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞ മോദി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാനുളള ചങ്കൂറ്റം കാട്ടിയിരിക്കുകയാണ് എന്നും യെദ്യൂരപ്പ ചിത്രദുര്‍ഗയില്‍ പ്രതികരിച്ചു.
വാക്ക് പറഞ്ഞത് പാലിച്ചു
ജവാന്മാരുടെ ഓരോ തുളളി ചോരയ്ക്കും കണക്ക് തീര്‍ക്കും എന്ന വാക്ക് മോദി പാലിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പോലും ഈ നീക്കത്തെ അഭിനന്ദിക്കുകയാണ് എന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. അതിനിടെ സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
|
രാഷ്ട്രീയം കളിക്കുന്നു
സൈന്യത്തിന്റെ തിരിച്ചടിയെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് അതിനെ ശരിവെച്ച് കൊണ്ടെന്ന വണ്ണം യെദ്യൂരപ്പയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. പുല്‍വാമ ആക്രമണം നടന്നപ്പോള്‍ രാഷ്ട്രീയം പറയരുത് എന്ന് ആവശ്യപ്പെട്ടവര്‍ തന്നെയാണിപ്പോള്‍ രാഷ്ട്രീയം കളിക്കുന്നതും.
|
യുദ്ധത്തിന് പകരം വോട്ട്
യെദ്യൂരപ്പയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. യുദ്ധത്തിന് പകരം വോട്ട് എന്നതാണ് ബിജെപി ഉദ്ദേശിക്കുന്നത് എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നു. നാണംകെട്ട നീക്കമാണ് ബിജെപിയുടേത് എന്നാണ് ട്വിറ്ററിലടക്കം വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കുന്നത്.
മിഗ് 21 വിമാനം തകർന്ന് ഇന്ത്യൻ പൈലറ്റിനെ കാണാനില്ല! തങ്ങളുടെ പക്കലെന്ന് പാകിസ്താൻ, വീഡിയോ