'ലജ്ജ തോന്നുന്നു?'; കേരളത്തിലെ കോൺഗ്രസിനോട് പ്രീതി സിന്റ, വായ്‌പ തള്ളിയെന്ന വാദത്തിൽ ചുട്ട മറുപടി
മുംബൈ: കോൺഗ്രസ് കേരള ഘടകത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ബിജെപി സർക്കാർ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിലെ താരത്തിന്റെ 18 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളാൻ സഹായിച്ചെന്ന കോൺഗ്രസ് ആരോപണത്തി പിന്നാലെയാണ് കടുത്ത ഭാഷയിൽ നടി ഇതിനെതിരെ മറുപടി നൽകിയത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. വ്യാജവാർത്ത പ്രചരിപ്പിക്കാൻ നാണമില്ലേ എന്നും താരം ചോദിച്ചിരുന്നു.
'ഇല്ല, ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വയം കൈകാര്യം ചെയ്യാറാണ്, വ്യാജ വാർത്തകൾ പ്രമോട്ട് ചെയ്‌തതിന് എനിക്ക് നിങ്ങളോട് ലജ്ജ തോന്നുന്നു! എനിക്കായി ആരും വായ്‌പ എഴുതിത്തള്ളിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയോ എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും നികൃഷ്‌ടമായ ഗോസിപ്പുകളിലും ക്ലിക്ക് ബെയ്റ്റുകളിലും ഏർപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി' പ്രീതി സിന്റ എക്‌സിൽ കുറിച്ചു.

താൻ ഒരു ലോൺ എടുത്തിരുന്നുവെന്നും അത് തിരിച്ചടച്ചതായും താരം വ്യക്തമാക്കി. 'ഒരു ലോൺ എടുത്ത് അത് പൂർണമായി തിരിച്ചടച്ചു, അതും 10 വർഷങ്ങൾക്ക് മുമ്പ്. ഇത് വ്യക്തമാക്കുകയും ഭാവിയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് പ്രീതി സിന്റ പ്രതികരിച്ചത്.
കൂടാതെ മാധ്യമപ്രവർത്തകയും മണിലൈഫിന്റെ സ്ഥാപകരിലൊരാളുമായ സുചേത ദലാലിനെയും പ്രീതി സിന്റ വിമർശിച്ചിരുന്നു. വായ്‌പ എഴുതിത്തള്ളൽ സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്‌തവരിൽ ഒരാളായിരുന്നു ദലാൽ. സ്വയം വലിയ ആളാവാൻ ശ്രമിക്കുകയാണ് സുചേത ദലാൽ എന്നായിരുന്നു പ്രീതി സിന്റയുടെ ആരോപണം.
അതിനിടെ നടിയുടെ പ്രസ്‌താവനയുടെ ലിങ്ക് സഹിതം "അത് വ്യാജമാണെന്ന് പ്രീതി സിന്റ തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് വ്യക്തമാക്കി" എന്ന കമ്മ്യൂണിറ്റി കുറിപ്പും കേരള കോൺഗ്രസിസിന്റെ പോസ്‌റ്റിൽ ചേർത്തിട്ടുണ്ട്. പ്രീതിയുടെ മറുപടിക്ക് പിന്നാലെ വിശദീകരണത്തിന് നന്ദി അറിയിച്ച കോൺഗ്രസ്, 'ഞങ്ങൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കിൽ അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാണെന്നും വ്യക്തമാക്കി.
ഇന്നലെയാണ് ഇത് സംബന്ധിച്ച വിവാദ പോസ്‌റ്റ് കോൺഗ്രസിന്റെ കേരള ഘടകം ഔദ്യോഗിക പേജിലൂടെ ഷെയർ ചെയ്‌തത്. പ്രീതി സിന്റെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകുകയും പകരമായി ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 18 കോടിയുടെ ലോൺ എഴുതിത്തള്ളിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിൽ അലയുകയാണെന്നും പോസ്‌റ്റിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ റിസർവ് ബാങ്ക് അടുത്തിടെ ഏർപ്പെടുത്തിയ പിൻവലിക്കൽ നിയന്ത്രണങ്ങളെ പരാമർശിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റെ ആക്ഷേപം.












Click it and Unblock the Notifications