മൂന്ന് ക്രിമിനൽ ബില്ലുകൾ നിയമമായി; രാഷ്ട്രപതിയുടെ അംഗീകരം
ഡൽഹി: ഐ പി സി,സി ആർ പി സി തെളിവ് നിയമങ്ങൾക്ക് പകരമായി അവതരിപ്പിക്കപ്പെട്ട മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾക്ക് അംഗീകരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനയ ബില്ലുകൾക്കാണ് അംഗീകാരം. ബില്ലുകൾ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പാസാക്കിയിരുന്നു.
1860ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ പി സി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി ആര്‍ പി സി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് ബില്ലുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുകയായിരുന്നു.

143 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ‍് ചെയ്തതിന് പിന്നാലെയായിരുന്നു ബില്ലുകള്‍ സഭയിൽ പാസാക്കിയെടുത്തത്. 1860ല്‍ രൂപം നല്‍കിയ ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഉദ്ദേശ്യം നീതി നല്‍കാനല്ല, ശിക്ഷ നല്‍കുക എന്നതായിരുന്നു എന്നും നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്നുമായിരുന്നു ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ അവകാശപ്പെട്ടത്. പഴയ നിയമങ്ങള്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല ബ്രിട്ടീഷ് ഭരണത്തിന്റെ സുരക്ഷയ്ക്കായിരുന്നു. പഴയ നിയമങ്ങളില്‍, നരഹത്യയ്ക്കും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനും മുന്‍ഗണന നല്‍കുന്നതിനുപകരം, ഖജനാവ് സംരക്ഷണം, റെയില്‍വേ സംരക്ഷണം, ബ്രിട്ടീഷ് കിരീടത്തിന്റെ സുരക്ഷ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും ഷാ പറഞ്ഞിരുന്നു.
കൊളോണിയൽ കാലത്തെ നിയമങ്ങൾക്ക് അന്ത്യമായെന്നും പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളുടെ ഒരുപുതുയുഗത്തിന് തുടക്കമായി എന്നുമായിരുന്നു ബില്ലുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. 'പരിഷ്‌കരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങളെ ആധുനികതയിലേക്ക് നയിക്കുന്നവയാണ് ബുല്ലുകൾ.നമ്മുടെ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബലരായ വിഭാഗങ്ങൾക്കും മെച്ചപ്പെട്ട സംരക്ഷണം ഇവ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
തീവ്രവാദം, ആൾക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ ബില്ലുകൾ.












Click it and Unblock the Notifications