ബിഎസ്പിയുടെ വേരറുക്കാൻ പ്രിയങ്ക ഗാന്ധി! വീഴുന്നത് മായാവതിയെന്ന വന്മരം, യുപിയിൽ പുതിയ കളികൾ!
ദില്ലി: ഉത്തര്‍ പ്രദേശില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോണ്‍ഗ്രസും കളി മാറ്റുന്നത്. ഉത്തര്‍ പ്രദേശില്‍ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങള്‍. വിശദാംശങ്ങള്‍ അറിയാം...
അഭിമാനം തിരിച്ച് പിടിക്കണം
സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോണ്‍ഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തര്‍ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയേറ്റു. 2022ല്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുളളത്.
Recommended Video
കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്
പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് ശേഷം യുപിയില്‍ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് തന്നെയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് വിഹിതം ഉയര്‍ത്തി. നിരവധി ബിഎസ്പി നേതാക്കളടക്കം കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടര്‍ച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്.
ബിജെപിക്ക് ഒരു ബദല്‍
അതിനൊപ്പം പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിരിക്കുന്ന മായാവതിയേയും കടന്നാക്രമിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഒരു ബദല്‍ തങ്ങള്‍ മാത്രമാണ് എന്നാണ് പ്രിയങ്ക ഗാന്ധി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ബിഎസ്പിയുടെ ദളിത് വോട്ടുകളിലും പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസിനും ഉന്നമുണ്ട്.
അടിത്തറ ഇളകി ബിഎസ്പി
ഉത്തര്‍ പ്രദേശില്‍ അടിത്തറ ഇളകി നില്‍ക്കുകയാണ് ബിഎസ്പി. തിരിച്ച് വരവിന് പറ്റിയ കൂട്ട് കോണ്‍ഗ്രസ് അല്ല ബിജെപിയാണ് എന്നാണ് മായാവതി കണക്ക് കൂട്ടുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ചൈനയുമായുളള അതിര്‍ത്തി തര്‍ക്കത്തിലുമടക്കം ബിജെപിക്ക് ചേര്‍ന്ന നിലപാടാണ് മായാവതി സ്വീകരിച്ചത്. മാത്രമല്ല ഗാന്ധി കുടുംബത്തിലെ നേതാക്കളെ കടന്നാക്രമിക്കുന്നതും മായാവതി പതിവാക്കുന്നു.
ബിജെപിയുടെ അപ്രമാദിത്വം
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ അപ്രമാദിത്വം സമ്മതിച്ച് കൊടുത്ത മട്ടിലാണ് മായാവതി. എല്ലാവരുടേയും വികസനം എന്ന മായാവതിയുടെ 2007ലെ മുദ്രാവാക്യം ബിജെപി അടിച്ച് മാറ്റിയതില്‍ പോലും അവര്‍ പ്രതികരിച്ചിട്ടില്ല. 2007ല്‍ ദളിത് വോട്ടുകളും ബ്രാഹ്മണ വോട്ടുകളും കേന്ദ്രീകരിച്ചതാണ് മായാവതിക്ക് വിജയത്തിന് കാരണമായത്.
പിന്നെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ല
പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും കണ്ണ് വെയ്ക്കുന്നതും അതേ വോട്ട് ബാങ്കിലാണ്. അതാണ് മായാവതിയെ അസ്വസ്ഥപ്പെടുത്തുന്നതും. ബിഎസ്പി വോട്ട് ബാങ്ക് കോണ്‍ഗ്രസ് സ്വന്തമാക്കിയാല്‍ പിന്നെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെയാണ് ബിജെപിയോട് മൃദുസമീപനം മായാവതി സ്വീകരിക്കുന്നതും. അടുത്തിടെ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മായാവതി പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.
പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം തടയുക
ഭാവിയില്‍ ബിജെപിയുമായി സഖ്യമാണ് മായാവതി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. 1995ല്‍ ബിജെപിയുമായി ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ച ചരിത്രം മായാവതിക്കുണ്ട്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം തടയുക എന്നതാണ് മായാവതിയുടെ ലക്ഷ്യം. മായാവതിയുടെ പോക്ക് എങ്ങോട്ടാണ് എന്ന് പ്രിയങ്ക ഗാന്ധി കൃത്യമായി മനസ്സിലാക്കിയിട്ടുമുണ്ട്.
അപ്രഖ്യാപിത ബിജെപി വക്താവ്
കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്ക് യുപി സര്‍ക്കാര്‍ നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ പ്രതികരിച്ചത്, താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍ ആണെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നുമാണ്. മാത്രമല്ല ചില അപ്രഖ്യാപിത ബിജെപി വക്താക്കളെ പോലെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോലെ അല്ല താന്‍ എന്നും പ്രിയങ്ക മായാവതിക്ക് എതിരെ ഒളിയമ്പ് എയ്യുകയുണ്ടായി.
മായാവതി എന്ന നേതാവിന് ഭീഷണി
ഇതുവരെ ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരുന്ന ശക്തയായ വനിതാ നേതാവ് മായാവതി മാത്രമായിരുന്നു. ആ ഇടത്തേക്ക് കൂടിയാണ് പ്രിയങ്ക ഗാന്ധിയുടെ കടന്ന് വരവ്. അതും മായാവതി എന്ന നേതാവിന് ഭീഷണിയാണ്. സര്‍ക്കാരിനേയും പോലീസിനേയും അടക്കം നിരന്തരം വെല്ലുവിളിച്ച് ധൈര്യം തെളിയിക്കുകയും തെരുവിലും വീടുകള്‍ തോറും സജീവമായും ഉത്തര്‍ പ്രദേശില്‍ തനിക്കും കോണ്‍ഗ്രസിനും ഇടം ഉറപ്പിക്കുകയാണ് പ്രിയങ്ക.