പ്രവാചക നിന്ദ വിവാദം: ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ വിളിപ്പിക്കാൻ മുംബൈ പോലീസ്
മുംബൈ: പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപിയുടെ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ മുംബൈ പോലീസ് ചോദ്യം ചെയ്യും. നൂപൂര്‍ ശര്‍മയെ വിളിച്ച് വരുത്തുമെന്ന് മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ പറഞ്ഞു. നൂപുര്‍ ശര്‍മയ്ക്ക് എതിരെ ഇതിനകം തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സഞ്ജയ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും നൂപുര്‍ ശര്‍മയെ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവായ നൂപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മുസ്ലീം അനുകൂല സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയായ ഇര്‍ഫാന്‍ ഷേക്ക് നൂപുര്‍ ശര്‍മയ്ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി. മെയ് 28ന് മുംബൈ പോലീസ് നൂപുര്‍ ശര്‍മയ്ക്ക് എതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്താനുളള ബോധപൂര്‍വ്വമായ ശ്രമം, സമുദായിക സ്പര്‍ധ വളര്‍ത്താനുളള ശ്രമം അടക്കമുളള വകുപ്പുകള്‍ ആണ് നൂപുര്‍ ശര്‍മയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

പ്രവാചക നിന്ദ വന്‍ വിവാദമായതിന് പിന്നാലെ ജൂണ്‍ 5ന് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. നിരവധി ഇസ്ലാമിക് രാഷ്ട്രങ്ങളാണ് ബിജെപി നേതാവിന്റെ പ്രസ്താവനയെ അപലപിച്ച് രംഗത്ത് വന്നത്. ഇതോടെ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായി. നൂപുര്‍ ശര്‍മയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാണ്‍പൂരില്‍ സംഘര്‍ഷമുണ്ടായി.
നൂപുര്‍ ശര്‍മയെ കൂടാതെ മറ്റൊരു ബിജെപി നേതാവായ കുമാര്‍ ജിന്‍ഡാലും നബി വിരുദ്ധ പ്രസ്താവന നടത്തുകയുണ്ടായി. അറബ് രാഷ്ട്രങ്ങള്‍ തമ്മിലുളള ബന്ധം വഷളാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോയത്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ ശക്തമായി അപലപിക്കുന്നതായി യുഎഇ പ്രസ്താവന ഇറക്കി. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുളള രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ച് വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications