പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുലിനെ വലിച്ചിഴച്ച് പോലീസ്, അഖിലേഷും കസ്‌റ്റഡിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തു നീക്കുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അഖിലേഷ് യാദവ് പ്രതിഷേധത്തിൽ പങ്കെടുത്തത്. വസതിക്ക് മുന്നിലെ പ്രതിഷേധം പിരിച്ചുവിടുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധ സ്ഥലത്തുനിന്ന് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നൽകിയ വിവരമനുസരിച്ച്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തുന്ന ധർണ അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതും, പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലമല്ല ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ഈ അഭ്യർഥന നടത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Courtesy: ANI
ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്. ജിതേന്ദ്ര സിംഗിന്റെ വാക്കുകൾ പ്രകാരം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നിലവിൽ നടക്കുന്ന വിദ്യാർഥി സമരവും പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
തുടർന്ന്, സർക്കാരിന്റെ ഉന്നത നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം, ഈ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് ഉറപ്പ് രാഹുൽ ഗാന്ധിയെ അറിയിച്ചതായും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജിതേന്ദ്ര സിംഗ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനും മറ്റ് കോൺഗ്രസ് എംപിമാർക്കും എതിരെ നടപടി ഉണ്ടായത്.
അതേസമയം, രാഹുലിനും അഖിലേഷിനും പുറമേ മറ്റ് ചില ഉന്നതരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിഷേധം പിരിച്ചുവിടുന്നതിനിടെ ഡികെ ശിവകുമാറിനെ പോലീസ് ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി പോലീസ് ബസിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പുറത്തുവന്നിരുന്നു. ബലം പ്രയോഗിച്ചായിരുന്നു ഡികെ ശിവകുമാറിനെ ഉൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തത്.
കൂടാതെ പ്രിയങ്ക ഗാന്ധി വദ്രയെയും ബലമായി പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റി പൊലീസ് വാഹനത്തിൽ കയറ്റി.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മല്ലികാർജുൻ ഖാർഗെ, ഡികെ ശിവകുമാർ, വി.ഡി. സതീശൻ എന്നിവരും മറ്റ് കോൺഗ്രസ് എംപിമാരും പ്രതീകാത്മകമായി കൈകൾ ബന്ധിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ സർക്കാർ നിയന്ത്രിക്കുകയാണെന്നും, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം.


Click it and Unblock the Notifications