ഒമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും മേൽ പൊതുസുരക്ഷാ നിയമം ചുമത്തി
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവർക്ക് മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ നിയമം ചുമത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ആറ് മാസമായി വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു ഇരുവരും.
വിചാരണ കൂടാതെ ആരെയും മൂന്ന് മാസം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം. ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ കഴിഞ്ഞ സെപ്റ്റംബറിൽ ഈ നിയമം ചുമത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും വീട്ടുതടങ്കലിലാക്കിയിരുന്നു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രനടപടി.
ദേശീയ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, മുൻ എൻസി എംഎൽസി ബഷീർ വീരി, പിഡിപി നേതാവ് സർതാജ് മദ്‌നി (മെഹബൂബ മുഫ്തിയുടെ മാതൃ അമ്മാവൻ) എന്നിവർക്കെതിരെയും പിഎസ്‌എ ചുമത്തിയിട്ടുണ്ട്. ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇവരെ വിട്ടയച്ചതിന് പിന്നാലെയായിരുന്നു നടപടി.












Click it and Unblock the Notifications