പഞ്ചാബ് നിലനിർത്താന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു: സ്ഥാനാർത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം ചേർന്നു. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള 60-ലധികം പേരുകളുടെ ഒരു ലിസ്റ്റ് സ്‌ക്രീനിംഗ് കമ്മിറ്റി നിരവധി റൗണ്ട് ചർച്ചകള്‍ക്ക് ശേഷം ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
Recommended Video

മന്ത്രിമാരുൾപ്പെടെ നിരവധി എം എൽ എ മാർക്ക് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പാർട്ടി ടിക്കറ്റ് നഷ്ടമായേക്കും. എം എൽ എമാരുടെ പ്രകടനത്തിന്റെയും സർവേയിൽ ലഭിച്ച പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോൾ വിജയിക്കുന്ന ഘടകമാണ് പാർട്ടി പരിഗണിക്കുന്ന ഏക മാനദണ്ഡം. 'ഒരു കുടുംബത്തിലേക്ക് ഒരു ടിക്കറ്റ്' ഫോർമുലയെന്ന് മുൻ പ്രഖ്യാപനത്തിൽ നിന്ന് പാർട്ടി വ്യതിചലിച്ചേക്കാം," വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പഞ്ചാബ് ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണ്. കാരണം പഴയ എതിരാളികളായ ശിരോമണി അകാലിദളിനേയും ആം ആദ്മി പാർട്ടിയേയും നേരിടുന്നതിനോടൊപ്പം അവർക്ക് സ്വന്തം വിമത നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിനേയും നേരിടേണ്ടതുണ്ട്. ബി ജെ പിയുമായി സഖ്യം രൂപീകരിച്ചാവും അമരീന്ദറിന്റെ മത്സരം.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഭാരതീയ ജനതാ പാർട്ടി, ശിരോമണി അകാലിദൾ (സംയുക്ത്), അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവർ ആറംഗ കമ്മിറ്റി രൂപീകരിച്ചതായി പഞ്ചാബിലെ ബി ജെ പി ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു.16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിയതി പ്രഖ്യാപിച്ചത്.
117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 28 ആണ്. ജനുവരി 31 നാണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 117-ല്‍ 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരമുള്ളത്.












Click it and Unblock the Notifications