പഞ്ചാബിൽ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി; സിദ്ദുവിനെതിരെ രൂക്ഷവിമർശനവുമായി നേതാക്കൾ
ദില്ലി; കോൺഗ്രസ് പ്രവർത്തക സമിതിയിൽ പഞ്ചാബ് തിരിച്ചടി സജീവ ചർച്ചയാക്കി നേതാക്കൾ. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളായിരുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് യോഗത്തിൽ നേതാക്കൾ വിഷയം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പി സി സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കങ്ങളായിരുന്നു പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. അന്ന് അമരീന്ദറിനെ മാറ്റി നിർത്തി സിദ്ദുവിനൊപ്പമായിരുന്നു ഹൈക്കമാന്റ് നിലയുറച്ചത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു സിദ്ദുവിനെ പിന്തുണയ്ക്കാനുള്ള നേതൃത്വത്തിന്റെ തിരുമാനം എന്നായിരുന്നു റിപ്പോർട്ടുകൾ.

പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ അജയ് മാക്കനായിരുന്നു സംസ്ഥാനത്തെ തിരിച്ചടിയെ കുറിച്ച് യോഗത്തിൽ സംസാരിച്ചത്. അമരീന്ദറിനെ തള്ളിക്കൊണ്ടും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയുമായിരുന്നു മേക്കൻ സംസാരിച്ചത്. 2021 സപ്റ്റംബറോട് കൂടി തന്നെ അമരീന്ദറിനെ മാറ്റണമായിരുന്നുവെന്നായിരുന്നു അജയ് മാക്കൻ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയെ സംസ്ഥാന നേതാക്കൾ തന്നെയാണ് ഇടിച്ച് താഴ്ത്തിയതെന്ന വിമർശനവും അദ്ദേഹം കുറ്റപ്പെടുത്തി.

തുടക്കത്തിൽ മികച്ച നടപടികൾ ചന്നി സ്വീകരിച്ചു. എന്നാൽ ഇതിനെ സംസ്ഥാന നേതാക്കൾ തന്നെ ചോദ്യം ചെയ്തു. വൈദ്യുതി നിരക്ക് ചന്നി കുറച്ചപ്പോൾ പി സി സി അധ്യക്ഷൻ സിദ്ദു തന്നെ രംഗത്തെത്തി. ഇതിനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നായിരുന്നു സിദ്ദു ചോദിച്ചത്. ലഹരി വിഷയത്തിൽ ശക്തമായ നടപടി സ്വീകരിച്ചപ്പോൾ ബിക്രം മജീതിയക്കെതിരായ കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന് കോൺഗ്രസിന്റെ സ്വന്തം നേതാക്കൾ പറഞ്ഞു, അജയ് മാക്കൻ ചൂണ്ടിക്കാട്ടി.

എളിയ പശ്ചാത്തലത്തിൽ നിന്നുള്ള നേതാവിനെ പഞ്ചാബ് മുഖ്യമന്ത്രിയായി പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെ ചന്നിയുടെ സ്വത്ത് ഉയർത്തിക്കാട്ടിയായിരുന്നു പി സി സി അധ്യക്ഷൻ രംഗത്തെത്തിയത്. 2017 ൽ അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും സർക്കർ പാലിച്ചില്ല. അകാലിദൾ നേതാക്കളോട് അമരീന്ദർ സിംഗ് മൃദു സമീപനമാണ് സ്വീകരിച്ചതെന്നും മാക്കൻ പറഞ്ഞു.

അതേസമയം ജി-23 നേതാക്കളിൽ ഒരാളായ ഗുലാം നബി ആസാദ് അമരീന്ദറിനെതിരെ രൂക്ഷവിമർശനം ഉയർത്തി. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിൽ തെറ്റില്ല. അമരീന്ദറിന്റെ നിലപാടിൽ എം എൽ എമാർ എല്ലാവരും അതൃപ്തരായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമരീന്ദറിനെ മാറ്റിയതാണ് പഞ്ചാബ് തോൽവിക്ക് കാരണമായതെന്ന വിമർശനങ്ങൾ ജി 23 നേതാക്കാൾ ഉയർത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് ആസാദിന്റെ പ്രതികരണം.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദര്‍ സിങ്ങിനെ നീക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്ന് സോണിയ പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. അമരീന്ദറിനെതിരെ കടുത്ത വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നു. നേതൃമാറ്റം വൈകി പോയെന്നും സോണിയ വ്യക്തമാക്കി.

അതേസമയം പ്രവർത്തക സമിതിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പിസിസി അധ്യക്ഷൻ സിദ്ദുവിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിദ്ദുവിന്റെ നിലപാടുകൾക്കെതിരെ സംസ്ഥാന നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിനെതിരായ സിദ്ദുവിന്റെ നിലപാടുകൾ ആണ് തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കൾ ഉന്നയിച്ചത്. പാർട്ടിയിൽ ഉടൻ പുനഃസംഘടന വേണമെന്നും ഹൈക്കമാന്റ് ഉടൻ വിഷയത്തിൽ ഇടപെടണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications