രാഹുല്‍ പറയുന്നത് കേള്‍ക്കാത്തയാള്‍, സഭയിലും വരില്ല, തിരഞ്ഞെടുപ്പിന് മുമ്പ് അഭിമുഖവുമായി മോദി
ദില്ലി: യുപി തിരഞ്ഞെടുപ്പ് നാളെ തുടങ്ങാനിരിക്കെ പ്രമുഖ മാധ്യമത്തിന് അഭിമുഖം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമുഖങ്ങളിലോ വാര്‍ത്താസമ്മേളനങ്ങളിലോ സാധാരണ വരാറുള്ള പതിവ് മോദിക്കില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കാണ് മോദി അഭിമുഖം നല്‍കിയത്. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം അഭിമുഖത്തിലും തുടര്‍ന്നു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വരാത്തയാളാണ്. അദ്ദേഹം ആര് പറയുന്നതും കേള്‍ക്കാത്ത വ്യക്തിയാണെന്നും മോദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അനുകൂല തരംഗമാണ് ഉള്ളത്. ഭൂരിപക്ഷത്തോടെ തന്നെ അഞ്ചിടത്തും വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കക്ഷി അഞ്ച് കൊല്ലം, അതിന് ശേഷം മറ്റൊരാള്‍ എന്ന രീതി തന്നെ യുപിയിലെ ജനങ്ങള്‍ ഉപേക്ഷിച്ച് കഴിഞ്ഞു. 2014ല്‍ യുപിയിലെ ജനങ്ങള്‍ ഞങ്ങളെ വമ്പിച്ച രീതിയില്‍ വിജയിപ്പിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ തിരിച്ചറിഞ്ഞു. 2017ല്‍ യുപിയിലെ ഭരണം തന്നെ അവര്‍ ഞങ്ങളെ ഏല്‍പ്പിച്ചു. 2019ലും ആ വിശ്വാസം അവര്‍ കാത്തുസൂക്ഷിച്ചു. ഇത്തവണയും അവര്‍ ഞങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ എന്തെന്ന് അറിയാം. അത് ജനങ്ങള്‍ അംഗീകരിക്കും. യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമന്നും മോദി പറഞ്ഞു. ജയിച്ചാലും തോറ്റാലും ബിജെപി ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയെ തലമുറകളോളം ഒരു കുടുംബം നയിച്ചാല്‍, കുടുംബാധിപത്യം മാത്രമാണ് ഉണ്ടാവുക. ആ പാര്‍ട്ടിയില്‍ വേറൊന്നും ഉണ്ടാവില്ല. കശ്മീരില്‍ നിന്ന് തുടങ്ങാം. അവിടെ രണ്ട് കുടുംബമാണ് ഭരിക്കുന്നത്. ഹരിയാനയിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും ഇത് തന്നെയാണ് ട്രെന്‍ഡ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു ഈ കുടുംബാധിപത്യ രാഷ്ട്രീയമാണ്. സര്‍ക്കാരിന്റെ ജോലി പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ്. വീടുകളും ശൗചാലയങ്ങളും നിര്‍മിക്കുകയാണ്. ശുദ്ധജലമെത്തിക്കലും, ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുകയും സര്‍ക്കാരിന്റെ ജോലിയാണ്. റോഡുണ്ടാക്കലും കര്‍ഷക ക്ഷേമവും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ ദേശീയ സമ്പത്താണ് അഴിമതി കേസുകളിലൂടെ പിടിച്ചെടുക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ യുപിയില്‍ സുരക്ഷയെ കുറിച്ചാണ് ചിന്തിക്കുന്നത്. കാരണം മുന്‍ സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങള്‍ അത്രത്തോളമുണ്ടായിരുന്നു. ഗുണ്ടകള്‍ക്കായിരുന്നു മുന്‍ സര്‍ക്കാര്‍ അഭയം കൊടുത്തിരുന്നത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് ഇരുട്ടിയാല്‍ പോലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാം. ഈ വിശ്വാസമാണ് വേണ്ടത്. ഗുണ്ടകള്‍ ഇഷ്ടമുള്ളത് എന്തും ചെയ്യാന്‍ സാധിക്കുന്ന സമയമുണ്ടായിരുന്നു യുപിയില്‍. ഇന്നവര്‍ കീഴടങ്ങി. യോഗി സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി. അതില്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെന്നും മോദി വ്യക്തമാക്കി.












Click it and Unblock the Notifications