കേസുകള്‍ ക്യൂ പിടിച്ച് നില്‍ക്കുന്നു, ഒന്നല്ല പതിനാറെണ്ണം, അങ്ങനൊന്നും രാഹുല്‍ ഊരിപ്പോരില്ല
ദില്ലി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. അദ്ദേഹത്തിനെ പൂട്ടാന്‍ രാജ്യമൊട്ടാകെ വലവിരിച്ചിരിക്കുകയാണ് ബിജെപി. അദ്ദേഹത്തിനെതിരെ ഇന്ത്യയില്‍ ഒന്നാകെ നിലവിലുള്ളത് 16 കേസുകളാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ന്നതും, ലണ്ടനില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസംഗമൊക്കെ കേന്ദ്രത്തെ ചൊടിപ്പിച്ച കാര്യമാണ്. പക്ഷേ അതിന് മുമ്പും ശേഷവും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് രാഹുലിനെതിരെ ബിജെപി കുരുക്ക് മുറുക്കുന്നത്.
പലയിടത്തായി നടത്തിയ പരാമര്‍ശങ്ങളാണ് രാഹുലിനെതിരെ ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങി നില്‍ക്കുന്നത്. രാഹുലിനെ പ്രതിരോധത്തിലേക്ക് തള്ളിയിടാന്‍ മാത്രമുള്ള കേസുകളാണ് ക്യൂ പിടിച്ച് നില്‍ക്കുന്നത്. ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ മൂന്ന് കേസുകളാണ് നേരിടുന്നത്. നേരത്തെ ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പുപറഞ്ഞ സാഹചര്യമുണ്ടായിരുന്നു. അതിന് ശേഷവും സമാനമായ പരാമര്‍ശം രാഹുല്‍ ആര്‍എസ്എസിനെതിരെ നടത്തിയിരുന്നു. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയും ഇതില്‍ വരും.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. അതേസമംയ ആര്‍എസ്എസിനെതിരായ പരാമര്‍ശത്തിലെ കേസുകളില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലാണ്. ഒരെണ്ണം അസമിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാനത്ത് കേസ് തീര്‍ന്നാല്‍ ഉടന്‍ തന്നെ മറ്റൊരിടത്തേക്ക് പോകേണ്ടി വരുന്നതാണ് രാഹുലിന്റെ അവസ്ഥ. കേസുകളും, അതിന്റെ പോരാട്ടവുമായി, രാഹുലിനെ തളച്ചിടാനുള്ള ബിജെപിയുടെ തന്ത്രം കൂടിയാണിത്. താനെയില്‍ വെച്ച് 2014ലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്ന ആര്‍എസ്എസിനെതിരെ രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണെന്നും, അവര്‍ ഗാന്ധിയെയും സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെയും എതിര്‍ത്തിരുന്നുവെന്നുമാണ് രാഹുല്‍ പ്രസംഗിച്ചത്. ആര്‍എസ്എസ് യൂണിറ്റ് സെക്രട്ടറിയായ രാജേഷ് മഹാദേവ് കുന്ദെയാണ് രാഹുലിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ വിചാരണ നടക്കുകയാണ്. തന്നെ അസമിലെ ബാര്‍പേട്ട സത്രത്തില്‍ ആര്‍എസ്എസുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന പരാമര്‍ശമായിരുന്നു അടുത്തത്. ഇതില്‍ ക്രിമിനല്‍ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്. ഈ കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചതാണ്. പക്ഷേ വിചാരണ നടക്കുന്നുണ്ട്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും ആര്‍എസ്എസിനെിരെ രാഹുലിന്റെ പരാമര്‍ശം വന്നിരുന്നു. ഇതില്‍ മുംബൈയിലാണ് കേസ്. മെട്രൊപൊളിറ്റന്‍ കോടതിയിലാണ് കേസ് നടക്കുന്നത്. പക്ഷേ കേസില്‍ രണ്ട് കക്ഷികളും ഹാജരായിട്ടില്ല. അതുകൊണ്ട് കോടതി ഇത് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. നോട്ടുനിരോധന സമയത്തും രാഹുല്‍ പരാമര്‍ശം നടത്തി കേസില്‍പ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിന്ന് 745 കോടിയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു ആരോപണം. ഇതിലും ജാമ്യം ലഭിച്ചിട്ടുണ്ട്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും അമിത് ഷായെ രാഹുല്‍ ലക്ഷ്യമിട്ടിരുന്നു. കൊലപാതക കേസിലെ ആരോപണവിധേയന്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതിനെതിരെയും കേസ് വന്നു. അതില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മുംബൈയില്‍ തന്നെ മറ്റൊരു കേസുണ്ട്. കള്ളന്മാരുടെ കപ്പിത്താന്‍ എന്ന് വിളിച്ചതിനാണ് ഈ കേസ്. സൂറത്തില്‍ ശിക്ഷപ്പെട്ട അതേ പരാമര്‍ശത്തില്‍ പട്‌നയിലും, റാഞ്ചിയിലും രാഹുല്‍ കേസുകള്‍ നേരിടുന്നുണ്ട്.
റാഞ്ചിയിലെ രണ്ട് കേസുകള്‍ അതുപോലെ പ്രധാനപ്പെട്ടതാണ്. ഇത് അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തിലാണ്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ചുള്ള പോസ്റ്ററിലും ഇതുപോലെ കേസ് നേരിടുന്നുണ്ട്. 1984 സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള പരാമര്‍ശം, മോദിയെ കള്ളന്‍ എന്ന് വിളിച്ചതെല്ലാം ചേര്‍ത്താണ് 16 കേസുകള്‍ നിലവിലുള്ളത്. ഇതിലെല്ലാം എപ്പോള്‍ വാദം കേട്ട് നടപടികളുണ്ടാവുമെന്ന് മാത്രം വ്യക്തമല്ല. ചിലത് ഒത്തുതീര്‍ന്നോ എന്ന സംശയവും ബാക്കിയാണ്. പക്ഷേ രാഹുലിന് ഇനി അങ്ങോട്ടുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന് വ്യക്തമാണ്.












Click it and Unblock the Notifications