കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല, നേതാക്കള്‍ രാഹുലിനെ കണ്ടു, പാട്ടീല്‍ ഉപമുഖ്യമന്ത്രിയാവില്ല
കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടു
ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും മനസ്സമാധാനമില്ല. വേറൊന്നുമല്ല മുഖ്യമന്ത്രി പദം പോയെങ്കിലും അതിന് ബദലായി യാതൊന്നും കിട്ടിയില്ലെന്നാണ് പ്രധാന നേതാക്കള്‍ പറയുന്നത്. ഇവര്‍ മറുകണ്ടം ചാടുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിപ്പോള്‍. യെദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന പ്രസ്താവന കൂടിയായപ്പോള്‍ രാഹുല്‍ കര്‍ണാടകത്തില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്.
ഇവരെ അനുനയിപ്പിക്കാനാണ് രാഹുലിന്റെ തീരുമാനം. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉറപ്പൊന്നും നല്‍കാനും രാഹുല്‍ കൂടിക്കാഴ്ച്ചയില്‍ തയ്യാറായിട്ടില്ല. അതേസമയം എംബി പാട്ടീലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കകത്ത് വിമത ഗ്രൂപ്പുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുമാരസ്വാമി രാഹുലുമായി ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നതും മുഖ്യമന്ത്രി പദത്തിന് കാലാവധി നിര്‍ണയിക്കാത്തതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്..

രാഹുലിനെ കണ്ടു
മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് കര്‍ണാകടത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുലിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചര്‍ച്ചകളില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ രൂപീകരണത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി എംബി പാട്ടീല്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. അതേസമയം യെദ്യൂരപ്പയുടെ പ്രസ്താവനയെ കുറിച്ച് മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. അസംതൃപ്തരായ എംഎല്‍എമാര്‍ കൂറുമാറിയാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്നും അത് അടുത്ത തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടിയാവുമെന്നും രാഹുലിന് ഭയമുണ്ട്.

പാട്ടീലിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കില്ല
രാഹുലിന് മുന്നില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് എംബി പാട്ടീല്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്ന് രാഹുല്‍ തുറന്ന് പറഞ്ഞു. ഇതോടെ പാട്ടീല്‍ നേതൃത്വവുമായി കടുത്ത എതിര്‍പ്പിലായെന്ന് റിപ്പോര്‍ട്ട്. ജെഡിഎസുമായുള്ള ധാരണ പ്രകാരം കോണ്‍ഗ്രസിന് ഇനിയും ആറു മന്ത്രിമാരെ കൂടി കൊണ്ടുവരാം. ഇതിലൊന്നായിരുന്നു പാട്ടീല്‍ ലക്ഷ്യമിട്ടത്. അത് ഉപമുഖ്യമന്ത്രി പദം തന്നെ ആവണമെന്നും പാട്ടീലിന് നിര്‍ബന്ധമുണ്ടായിരുന്നു. മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കുക എന്നത് എപ്പോഴും നടക്കണമെന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പാര്‍ട്ടി വിടില്ല
നേതൃത്വുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട് പാട്ടീല്‍. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രിസഭാ രൂപീകരണത്തില്‍ 20ലധികം എംഎല്‍എമാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പല ത്യാഗങ്ങളും സഹിച്ചവരാണ് ഇവര്‍. അര്‍ഹിച്ച കാര്യങ്ങള്‍ ഇവര്‍ ലഭിക്കണമെന്നും പാട്ടീല്‍ വ്യക്തമാക്കി. അതേസമയം ബിജെപി പിന്തുണയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ല. താന്‍ അവരുമായി ബന്ധപ്പെട്ടിട്ടില്ല. പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ തന്നെ നടത്താനാണ് തീരുമാനം. കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് വഷളാക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും പാട്ടീല്‍ പറയുന്നു.

ഗാര്‍ഗെയുടെ ആവശ്യം.....
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് ബാക്കിയുള്ള ആറു മന്ത്രിസ്ഥാനങ്ങളില്‍ നിയമനം നടത്തണമെന്നാണ് ഗാര്‍ഗെയുടെ ആവശ്യം. പാട്ടീലിന് വേണ്ടി ഗാര്‍ഗെ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഹുലുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് ഗാര്‍ഗെ. കടുത്ത അതൃപ്തി നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
അതേസമയം ഗാര്‍ഗെയുടെ ഇടപെടലിനെ തുടര്‍ന്ന് പാട്ടീലിന് മന്ത്രിസ്ഥാനം കിട്ടുമെന്നും സൂചനയുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ ഗാര്‍ഗെ വിമത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന.

പിണക്കാന്‍ പറ്റില്ല
പാട്ടീലിനെ പിണക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് നേരത്തെ തന്നെ അറിയാം. തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ ന്യൂനപക്ഷ പദവി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള കാര്യം വ്യാപകമായി പ്രചരിപ്പിച്ചത് പാട്ടീലായിരുന്നു. കര്‍ണാടകത്തില്‍ സിദ്ധരാമയ്യയോളം തന്നെ ശക്തി പാട്ടീലിനുമുണ്ട്. അതേസമയം രാഹുലിനോട് താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പാട്ടീല്‍ പറയുന്നത്. പ്രമുഖ നേതാക്കളായ രാമലിംഗ് റെഡ്ഡി, റോഷന്‍ ബെയ്ഗ്, എച്ച്‌കെ പാട്ടീല്‍ എന്നിവരും മന്ത്രിപദം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇവരെ ശിവകുമാറും പരമേശ്വരയും പ്രത്യേകം കണ്ട് സംസാരിച്ചേക്കും.












Click it and Unblock the Notifications