അമരീന്ദറിന് മോശം ഇമേജ്, ഗുലാം നബിയെ അധ്യക്ഷനാക്കും, രാഹുലിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ശിവസേന
ദില്ലി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ശിവസേന. ഗുലാം നബി ആസാദിനെ കശ്മീരില്‍ അധ്യക്ഷനാക്കാനാണ് രാഹുല്‍ ആഗ്രഹിച്ചിരുന്നതെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് ശിവസേന നടത്തിയത്. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിശദീകരിച്ചിരിക്കുന്നത്.
മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര് മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്
കോണ്‍ഗ്രസുമായും രാഹുല്‍ ഗാന്ധിയുമായും ശിവസേന വളരെ അടുത്ത് നില്‍ക്കുന്ന സമയത്താണ് ഇക്കാര്യങ്ങള്‍ റാവത്ത് വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളോട് പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ശിവസേന പുറത്തുവിട്ടത്. യുപിയിലും ഗോവയിലും കോണ്‍ഗ്രസുമായുള്ള സഖ്യവും ഇതിന് പിന്നാലെ വരുന്നുണ്ട്.
കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിന് മുമ്പ് ഒരുപാട് വെല്ലുവിളികള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരിഹരിക്കേണ്ടതായിട്ടുണ്ടെന്ന് റാവത്ത് പറയുന്നു. ലോകമാന്യ തിലക് ബാലഗംഗാധര തിലകനില്‍ നിന്ന് ഗാന്ധി സഹോദരങ്ങള്‍ പ്രചോദനം കൊള്ളണം. രാഷ്ട്രീയ വിപ്ലവത്തിനുള്ള ആയുധമായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കണമെന്നും റാവത്ത് പറഞ്ഞു. നേരത്തെ പ്രിയങ്കയെയും രാഹുലിനെയും ദില്ലിയില്‍ വെച്ചാണ് റാവത്ത് കണ്ടത്. നേതാക്കളെ വളര്‍ത്തിയെടുക്കുന്ന രീതി കോണ്‍ഗ്രസില്‍ അവസാനിച്ചെന്ന് രാഹുല്‍ തന്നോട് പറഞ്ഞതായി റാവത്ത് പറയുന്നു. രാഹുല്‍ ഒരിക്കലും സീനിയര്‍ നേതാക്കളോട് ബഹുമാനക്കുറവ് കാണിച്ചിട്ടില്ലെന്നും രാഹുല്‍ തന്നോട് പറഞ്ഞിരുന്നു.
കശ്മീരില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ രാജികളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രാഹുല്‍ ശിവസേന നേതാക്കളോട് പറഞ്ഞിരുന്നു. ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെ താന്‍ അദ്ദേഹത്തെ കശ്മീരില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കാനായിരുന്നു തീരുമാനിച്ചത്. ആ പദവി ഏറ്റെടുക്കാന്‍ ഗുലാം നബിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ആസാദ് അത് നിരസിക്കുകയാണ് ചെയ്തതെന്ന് റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന് കശ്മീരില്‍ വീണ്ടും മുഖ്യമന്ത്രിയാവാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം പോലും കശ്മീരില്‍ ഇല്ലെന്നായിരുന്നു ഗുലാം നബി തന്നോട് പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു.
ആസാദ് അവിടെ മുഖ്യമന്ത്രിയായിരുന്നു. അങ്ങനെ ഒരാളാണ് കോണ്‍ഗ്രസ് അവിടെ സാന്നിധ്യമില്ലാത്ത പാര്‍ട്ടിയാണെന്ന് പറയുന്നതെന്നും രാഹുല്‍ തന്നോട് പറഞ്ഞു. ഗുലാം നബി ആസാദ് അവിടെ യോഗങ്ങള്‍ നടത്തുന്ന കാര്യം താന്‍ രാഹുലിനെ അറിയിച്ചിരുന്നു. അതിന് വേറെ കാരണങ്ങള്‍ ഉണ്ടെന്നും രാഹുല്‍ തന്നോട് പറഞ്ഞതായി റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പേരും പദവിയും നല്‍കിയത് പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യമായ ഘട്ടത്തില്‍ അവര്‍ അത് നല്‍കുന്നില്ല. താനെന്താണ് ചെയ്യുകയെന്ന് രാഹുല്‍ വിഷമത്തോടെ ചോദിച്ചതായി ശിവസേന നേതാവ് വെളിപ്പെടുത്തുന്നു. അതേസമയം ജി23 നേതാക്കളുടെ വെല്ലുവിളി പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
രാഹുലിനും പ്രിയങ്കയും രണ്ട് പ്രവര്‍ത്തന ശൈലിയാണ് ഉള്ളത്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ഐക്യമുണ്ട്. കോണ്‍ഗ്രസിനെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നത് ഇരുവര്‍ക്കുമുള്ള വലിയ വെല്ലുവിളിയാണ്. ഏതെങ്കിലും വിഷയത്തില്‍ പെട്ടെന്ന് നിലപാട് വേണമെന്ന് പ്രിയങ്കയോട് ആരെങ്കിലും പറഞ്ഞാല്‍ രാഹുലുമായി ചര്‍ച്ച ചെയ്ത് മാത്രമേ നടപടിയുണ്ടാവൂ. ഗോവ, യുപി തിരഞ്ഞെടുപ്പ് വിഷയമടക്കം ഇരുവരും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവസേന സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര സഖ്യത്തിലെ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നത് പോലെ തന്റെ കുടുംബത്തെയും വേട്ടയാടുന്നുവെന്ന് പ്രിയങ്ക പറഞ്ഞതായും സഞ്ജയ് റാവത്ത് പറയുന്നു.
ലഖിംപൂര്‍ ഖേരിയില്‍ താന്‍ സന്ദര്‍ശനം നടത്തി പ്രതിഷേധം പ്രഖ്യാപിച്ചപ്പോള്‍, ആദായനികുതി വകുപ്പ് തന്റെ ഭര്‍ത്താവിന് 69 നോട്ടീസുകളാണ് ഒരൊറ്റ ദിവസം അയച്ചത്. ഇത് രാഷ്ട്രീയ പകപോക്കല്‍ അല്ലെങ്കില്‍ വേറെന്താണ്. എന്നാല്‍ ഒരടി പിന്നോട്ടില്ലെന്നാണ് പ്രിയങ്ക അറിയിച്ചത്. പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബ് ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് താഴോട്ടാണ് പോയിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആകെ ആറ് ശതമാനം വോട്ടാണ് അമരീന്ദറിന് ലഭിച്ചിരുന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതായും ശിവസേന നേതാവ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടാതിരുന്ന നേതാക്കള്‍ക്ക് പഞ്ചാബില്‍ അമരീന്ദറിനേക്കാളും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയായി അമരീന്ദര്‍ തീര്‍ത്തും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായിരുന്നു അമരീന്ദറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് ചെയ്യാന്‍ അമരീന്ദര്‍ തയ്യാറായില്ല. അതല്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ മുഴുവന്‍ അമരീന്ദറിനൊപ്പമായിരുന്നു. അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കരുതെന്നും പറഞ്ഞിരുന്നു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസാനം പഞ്ചാബില്‍ ഉറപ്പായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും രാഹുല്‍ പ്രതികരിച്ചു. മമത തന്നെയോ കോണ്‍ഗ്രസിനെയോ എത്ര വേണമെങ്കിലും വിമര്‍ശിച്ചോട്ടെ, താന്‍ അതിനോട് പ്രതികരിക്കാന്‍ പോകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. മമത ഒരറ്റത്ത് നിന്ന് വിമര്‍ശനം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ അതിനോട് മുഖം തിരിച്ചിരിക്കുന്നത്. എന്നാല്‍ മമതയുടെ നീക്കങ്ങളെ തന്ത്രപൂര്‍വം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനില്‍ വിലക്കയറ്റത്തിനെതിരെയുള്ള റാലി അടക്കം വന്നത് കോണ്‍ഗ്രസ് സജീവമായി എന്ന് മമതയെ അറിയിക്കാന്‍ കൂടിയാണ്. പ്രശ്‌നമുള്ള നേതാക്കളുമായി രാഹുല്‍ സംസാരിച്ചിട്ടുണ്ട്.
ശിവസേന കോണ്‍ഗ്രസിന്റെ വിശ്വസ്ത പങ്കാളിയായി മാറിയതും ഇതില്‍ അമ്പരപ്പിക്കുന്നതാണ്. ശിവസേന പിന്തുണച്ചാല്‍ ശരത് പവാറിനും എന്‍സിപിക്കും അതിനൊപ്പം നില്‍ക്കേണ്ടി വരും. തൃണമൂലിനോട് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാവാനില്ലെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്. പകരം കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കൊപ്പം നില്‍ക്കാനാണ് ഉദ്ധവിന് താല്‍പര്യം. യുപിഎയില്‍ ചേരുന്ന കാര്യം ശിവസേന നേതൃത്വം പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മഹാവികാസ് അഗാഡി വ്യാപിപ്പിക്കാനാണ് നീക്കം. ഗോവയും യുപിയും ഇരുവരും ഒരുമിച്ച് മത്സരിക്കുന്ന സംസ്ഥാനമാവും. ഗോവയില്‍ എന്‍സിപിയും ഈ സഖ്യത്തിലേക്ക് തന്നെ വന്നേക്കും.
Recommended Video
പ്രതിപക്ഷത്ത് കോണ്‍ഗ്രസ് വേണമെന്നില്ല, മമതയുടെ മോഹം പരസ്യമാക്കി പ്രശാന്ത്, രാഹുലിനെതിരെ ഒളിയമ്പ്