ടീം പ്രിയങ്കയിലെ പ്രധാനിയെ പുറത്താക്കി രാഹുൽ ഗാന്ധി, നിയമനത്തിന് ആയുസ് ഒറ്റ രാത്രി മാത്രം!
ദില്ലി: പോകുന്ന ഇടത്തെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കയ്യടി നേടുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയില്‍ മറ്റൊരു ഇന്ദിരയെ കാണുന്നു. ഭാവിയില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് പലരും ഇന്നേ പ്രിയങ്കയെ കാണുന്നു.
ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ് രാഹുല്‍ ഗാന്ധി സഹോദരിക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്ക യുപിയില്‍ തിരക്കിട്ട നീക്കങ്ങളിലുമാണ്. അതിനിടെ ടീം പ്രിയങ്കയിലെ പ്രധാനിയെ നിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധി പുറത്താക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:

ടീം പ്രിയങ്കയും ടീം സിന്ധ്യയും
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമുളളത്. ഇരുവരേയും സഹായിക്കുന്നതായി ആറ് എഐസിസി സെക്രട്ടറിമാരേയും കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്. രണ്ട് പേരുടേയും ടീമില്‍ മൂന്ന് പേര്‍ വീതം.

ടീമിൽ മൂന്ന് പേർ വീതം
റാണ ഗോസ്വാമി, ധീരജ് ഗുര്‍ജര്‍, രോഹിത് ചൗധരി എന്നിവരെ പടിഞ്ഞാറേ യുപിയുടെ ചുമതലയിലുളള ജ്യോതിരാദിത്യ സിന്ധ്യയുടെ കീഴിലും കുമാര്‍ ആശിഷ്, ബാജിറാവു ഖഡേ, സുബൈര്‍ ഖാന്‍ എന്നിവരെ പ്രിയങ്ക ഗാന്ധിയുടെ ടീമിലുമാണ് നിയോഗിച്ചത്. ഇക്കൂട്ടത്തില്‍ പ്രിയങ്കയുടെ ടീമിലെ കുമാര്‍ ആശിഷിനെ ആണ് രാഹുല്‍ പുറത്താക്കിയിരിക്കുന്നത്.

ഒന്നാം ദിവസം തന്നെ പുറത്ത്
നിയമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് കുമാര്‍ ആശിഷ് പുറത്താക്കപ്പെട്ടിരിക്കുന്നത്. സച്ചിന്‍ നായികിനെ ആണ് പകരക്കാരനായി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. കുമാര്‍ ആശിഷിനെ പുറത്താക്കിയതായി പറയുന്ന കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പില്‍ പക്ഷേ കാരണം എന്താണ് എന്ന് പറയുന്നില്ല.

പഴയ ചരിത്രം വിന
എന്നാല്‍ കുമാര്‍ ആശിഷിന്റെ പൂര്‍വ്വകാല ചരിത്രമാണ് വിനയായത് എന്നാണ് കരുതപ്പെടുന്നത്. 2005ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ബീഹാറില്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ കുമാര്‍ ആശിഷ് ആരോപണ വിധേയന്‍ ആയിരുന്നു. അന്ന് കോണ്‍ഗ്രസ് ആശിഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ചോദ്യപ്പേപ്പർ തിരിമറി
ഈ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുമാര്‍ ആശിഷ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. എന്നുമാത്രമല്ല ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചിട്ടുമുണ്ട്. കുമാര്‍ ആശിഷിനെ പ്രിയങ്ക ടീമിലെടുത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കോൺഗ്രസിന് വിമർശനം
സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് അടക്കമുളളവര്‍ കുമാര്‍ ആശിഷിന്റെ നിയമനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കുമാര്‍ ആശിഷിനെ സെക്രട്ടറിയായി നിയമിച്ചതിന് എതിരെ പ്രിയങ്ക ഗാന്ധി ഇടപെട്ടത്.

പ്രിയങ്ക ആവശ്യപ്പെട്ടു
ആശിഷിന്റെ പൂര്‍വ്വകാല ചരിത്രത്തെ കുറിച്ച് അറിഞ്ഞ ഉടന്‍ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ വിളിച്ച് തന്റെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ആശിഷിനെ നീക്കുകയും പകരം സച്ചിന്‍ നായികിനെ നിയോഗിക്കുകയും ചെയ്തത്. പ്രചാരണ ചുമതലകളാണ് യുപിയിലെ 6 പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും ഉളളത്.












Click it and Unblock the Notifications