'മോദിയുടെ നീക്കം ട്രംപിനെ പ്രസാദിപ്പിക്കാൻ, ഭാവിയിൽ യുപിഐക്ക് ഫീസ് വരും'; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും ബാങ്കുകൾക്കും പേയ്മെന്റ് സംവിധാനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ചാർജ് ഈടാക്കാൻ കഴിയില്ലെന്ന വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള വഴി നരേന്ദ്ര മോദി സർക്കാർ രഹസ്യമായി തുറന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഭാവിയിൽ ചാർജ് ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യമാണ് പുതിയ നീക്കം ഉയർത്തുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾക്ക് ഉപഭോക്താക്കൾ തന്നെ പണം നൽകേണ്ട സാഹചര്യമുണ്ടാകുമെന്നും പാർട്ടി ആരോപിച്ചു.
അമേരിക്കൻ കമ്പനികൾക്ക് ഈ മേഖല തുറന്നുകൊടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രസാദിപ്പിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു.

എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമായ പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ തുക എത്രയായാലും യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നില്ല. എന്നാൽ പ്രധാനമന്ത്രി മോദി ഭാവിയിൽ ഇതിന് ഫീസ് ഏർപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോൾ തുടങ്ങിയതെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള വഴി സർക്കാർ നിശബ്‌ദമായി തുറന്നിരിക്കുകയാണ്. ഇനി 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര യുപിഐ ഇടപാടുകളിൽ എംഡിആർ ഏർപ്പെടുത്താം. ഇത്തരം ഇടപാടുകൾ മൊത്തം ഇടപാടുകളുടെ അഞ്ച് ശതമാനം മാത്രമാണെങ്കിലും യുപിഐയുടെ ആകെ ഇടപാട് മൂല്യത്തിന്റെ ഏകദേശം 65 ശതമാനവും ഇവയാണ്; രാഹുൽ ഗാന്ധി പറഞ്ഞു.
കടയുടമകളിൽ നിന്ന് ഈടാക്കുന്ന ഫീസ് ഒടുവിൽ എവിടെ നിന്നാണ് വരികയെന്നും അദ്ദേഹം ചോദിച്ചു. ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കടയുടമകളിൽ നിന്ന് ഈടാക്കുന്ന ഫീസ് ഒടുവിൽ എവിടെ നിന്നായിരിക്കും വരുന്നത്? ഉൽപ്പന്നങ്ങളുടെ വിലയിൽ അത് കൂട്ടിച്ചേർത്ത് നേരിട്ട് ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്നല്ലേ ഈ തുക പോകുക?; എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
ഇന്ത്യയുടെ സീറോ-എംഡിആർ നയത്തെ അമേരിക്കൻ പേയ്മെന്റ് കമ്പനികൾ ഏറെക്കാലമായി എതിർത്തുവരികയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇപ്പോൾ ആ നയത്തിൽ മാറ്റം വരുത്താനുള്ള വഴി സർക്കാർ തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വ്യാപാര കരാറിന്റെ കാര്യത്തിലെന്നപോലെ, വിട്ടുവീഴ്‌ച ചെയ്യുന്ന പ്രധാനമന്ത്രി മോദി ഒരിക്കൽ കൂടി അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങുകയാണ്; രാഹുൽ ഗാന്ധി പറയുന്നു.
അതേസമയം, യുപിഐ ഇടപാടുകളിൽ എംഡിആർ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ വിജ്ഞാപനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുകയാണ്. ഭാവിയിൽ ചാർജ് ഈടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനമാണെന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപം.


Click it and Unblock the Notifications
