മോദിക്ക് താൽപര്യം സ്വന്തം ഉയർച്ച.. രാജ്യത്തിന്റെ പ്രതിച്ഛായ 4 വര്‍ഷം കൊണ്ട് നശിപ്പിച്ചെന്ന് രാഹുൽ
ദില്ലി: രാജ്യത്ത് സ്ത്രീകൾക്കും ദളിതർക്കും മുസ്ലീംങ്ങൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിച്ച് വരികയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പലയിടത്തും കുറ്റവാളികൾക്ക് തണലൊരുക്കുന്നത് ഭരണകർത്താക്കൾ തന്നെയാണ്. മോദിക്കും കൂട്ടർക്കും കത്വ, ഉന്നാവോ സംഭവങ്ങളെ തുടർന്ന് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ പ്രശ്‌നങ്ങളിലൊന്നും മോദിക്ക് ശ്രദ്ധയില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യം കത്തിയെരിഞ്ഞാലും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടാലും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും ആക്രമിക്കപ്പെട്ടാലും മോദിയുടെ താല്‍പര്യം വീണ്ടും പ്രധാനമന്ത്രിയാവുക എന്നത് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ആഞ്ഞടിച്ച് രാഹുൽ
ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ദളിത് വിഷയത്തിലും സ്ത്രീ സുരക്ഷാ വിഷയത്തിലും രാഹുല്‍ ഗാന്ധി മോദിക്കെതിരെ തുറന്നടിച്ചത്. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ പോലും നിശബ്ദമാക്കിയിരിക്കുന്നു. പാര്‍ലമെന്റിനേയും മോദി നിശബ്ദമാക്കി. പാര്‍ലമെന്റില്‍ സംസാരിക്കാനും മോദി തയ്യാറാകുന്നില്ല.നീരവ് മോദി വിഷയം അടക്കമുള്ളവ താന്‍ പതിനഞ്ച് മിനുറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ മോദി ഓടിപ്പോകുമെന്നും രാഹുല്‍ പരിഹസിച്ചു.
എല്ലായിടത്തും ആർഎസ്എസ്
ഇന്ത്യന്‍ ഭരണഘടനയെ തൊട്ട് കളിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. രാജ്യത്തെ നിയമ സംവിധാനങ്ങളില്‍ പോലും സര്‍ക്കാര്‍ കൈ കടത്തുകയാണ്. രാജ്യത്തെ കോടതികള്‍ പോലും ആര്‍എസ്എസുകാരെക്കൊണ്ട് നിറയുകയാണ്. അവര്‍ എല്ലായിടത്തും തങ്ങളുടെ പ്രത്യയശാസ്ത്രം മാത്രമാണ് പ്രചരിപ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കാരിൽ നിന്ന് രക്ഷിക്കൂ
നേരത്തെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ( പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ മുദ്രാവാക്യമെങ്കില്‍ ഇന്നത് ബിജെപി നേതാക്കളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായി മാറിയിരിക്കുന്നു. ഉന്നാവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപിയുടെ എംഎല്‍എ അറസ്റ്റിലായത് സൂചിപ്പിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ന് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിച്ഛായ തകർത്തും
സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എട്ട് വയസ്സുകാരി പീഡിപ്പക്കപ്പെട്ട് കൊല്ലപ്പെട്ടിട്ടും മൗനം തുടര്‍ന്ന മോദി സംസാരിക്കുന്നത് മന്‍കി ബാത്തിലൂടെ മാത്രമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ അവരുടെ മന്‍ കി ബാത്ത് നടപ്പിലാക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശക്തി 2019ല്‍ കാണാം. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് കെട്ടിപ്പെടുത്ത രാജ്യത്തിന്റെ പ്രതിച്ഛായ വെറും നാല് വര്‍ഷം കൊണ്ട് മോദി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
മോദിക്ക് താൽപര്യം മോദിയിൽ മാത്രം
രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഞെട്ടിക്കുന്ന ബലാത്സംഗക്കേസുകള്‍ രാജ്യത്ത് ദിനംപ്രതിയെന്നോണം വര്‍ധിച്ച് കൊണ്ടിരിക്കുന്നു. മോദി രാജ്യത്തെ സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ പോലും പറഞ്ഞു. എന്നാല്‍ മോദിക്ക് അതേക്കുറിച്ച് ഒന്നും തന്നെ പറയാനില്ല. മോദിക്ക് ആകെയുള്ള താല്‍പര്യം മോദിയില്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി എന്തൊക്കെ തന്ത്രങ്ങള്‍ പയറ്റിയാലും ഭരണഘടന നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങളുടെ അവകാശങ്ങള്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
പോലീസിനെ പഠിപ്പിക്കേണ്ടെന്ന് ഡിജിപി.. കാത്ത് നിന്നിട്ടും കാണാതെ ചീറിപ്പാഞ്ഞ് പോയ പിണറായി!
ലിഗയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിൽ അവയവ മാഫിയയെന്ന് ഭർത്താവ്.. പോലീസിന് രൂക്ഷ വിമർശനം