മന്‍മോഹനെ വാനോളം പുകഴ്ത്തി രാഹുലിന്റെ പ്രസംഗം
ദില്ലി: കഴിഞ്ഞ പത്ത് വര്‍ഷം മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എഐസിസി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണികളെ ത്രസിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ട് അമ്മയും പാര്‍ട്ടി അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിവരെ കയ്യടിച്ചുപോയി. മന്‍മോഹന്‍ സിംഗിനും അദ്ദേഹത്തിന്റെ ഭരണത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ തുടങ്ങിയത്.
യുപിഎ സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . അഴിമതിക്കെതിരായ പോരാട്ടത്തിന് വിവരാവകാശ നിയമം പാസാക്കിയത് യുപിഎ സര്‍ക്കാരാണ്. അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞു. സബ്‌സിഡികള്‍ നേരിട്ടുനല്‍കുന്നത് അഴിമതി ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴിയെന്നും രാഹുല്‍ പറഞ്ഞു.
സാധാരണക്കാരന് രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ കടന്നുവരാന്‍ കഴിയണം. ജനാധിപത്യം എന്നത് ഒരാളുടെ മാത്രം ഭരണമല്ല. ജനങ്ങള്‍ ഒന്നാകെ ഭരണത്തില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ മാത്രമെ ജനാധിപത്യം പൂര്‍ണമാവുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. യുവാക്കളെ പോലെ തന്നെ കൂടുതല്‍ സ്ത്രീകളും മുഖ്യധാരാ രാഷ്ട്രയീത്തിലേക്ക് കടന്നവരണം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതിന് കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന പകുതി സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാരെ നിര്‍ത്തും. അണികള്‍ പറയുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 15 മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ പറയുന്നവരെ മത്സരിപ്പിക്കും. പുറത്തു നിന്നുള്ള അധികാരമോഹികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നിലവില്‍ ഒമ്പത് എന്നുള്ളത് 12 ആക്കണം- രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമോ എന്ന ചോദ്യത്തിനും രാഹുല്‍ തന്ത്രപരമായി ഒഴിഞ്ഞമാറി. പ്രധാനമന്ത്രിയെ തിരഞ്ഞെടുരക്കുന്നത് പാര്‍ലമെന്ററിയാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എംപിമാരാണെന്നും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എംപിമാര്‍ തിരഞ്ഞെടുക്കുമെന്നും രാഹല്‍ ഗാന്ധി വ്യക്തമാക്കി.