ദില്ലിയില്‍ പറന്നെത്തി പൈലറ്റ്, രാഹുലിനെ കാണാന്‍, രാജസ്ഥാനില്‍ സസ്‌പെന്‍സ്, ഫോണ്‍ ചോര്‍ത്തല്‍!!
ദില്ലി: രാജസ്ഥാനില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ വീണ്ടും സസ്‌പെന്‍സ്. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് സംസ്ഥാനം. ശിവസേന സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൈലറ്റ് ദില്ലിയില്‍ പറന്നെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിലവില്‍ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ് പൈലറ്റ്. രാഹുല്‍ ഗാന്ധിയുടെ വലംകൈ കൂടിയാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ പൈലറ്റിന്റെ ഓരോ നീക്കങ്ങളും കൃത്യമായി കോണ്‍ഗ്രസ് വീക്ഷിക്കുന്നുണ്ട്. അദ്ദേഹം ബിജെപിയിലേക്ക് പോയാല്‍ അത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വീഴ്ച്ചയായിരിക്കും.
ദില്ലിയില്‍ ഓടിയെത്തി
കൂറുമാറാന്‍ എംഎല്‍എമാര്‍ റെഡിയായി നില്‍ക്കുന്ന സമയത്താണ് സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ ഓടിയെത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണാനാണ് പൈലറ്റ് എത്തിയിരിക്കുന്നത്. അതേസമയം എന്താണ് കാരണം എന്ന് കോണ്‍ഗ്രസ് ക്യാമ്പ് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇനി ആറ് ദിവസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് വളരെ സുപ്രധാനപ്പെട്ട ചര്‍ച്ചയാണ് ഇതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ശിവസേനയുടെ വെളിപ്പെടുത്തല്‍
ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ബിജെപിയുടെ വന്‍കിട നേതാക്കളെ ദില്ലിയില്‍ വെച്ച് കണ്ടെന്നാണ് ശിവസേന വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇതേ ശ്രമം മഹാരാഷ്ട്രയിലും നടന്നിരുന്നുവെന്ന് ശിവസേന പറയുന്നു. കോണ്‍ഗ്രസ് ക്യാമ്പിനിത് മുന്നറിയിപ്പ് മണിയാണെന്നും ശിവസേന പറഞ്ഞു.
പൈലറ്റ് കോണ്‍ഗ്രസ് വിടുമോ?
സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയത് ബിജെപി കേന്ദ്ര നേതൃത്വത്തെ കാണാനാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സത്യമാവാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസില്‍ അതിശക്തനാണ് പൈലറ്റ് ഇപ്പോള്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അദ്ദേഹത്തിനാണ്. ഉപമുഖ്യമന്ത്രി പദവും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തിനുണ്ട്. ഇത്രയും പദവികള്‍ ഒരിക്കലും പൈലറ്റിന് നല്‍കാന്‍ ബിജെപിക്ക് സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഉന്നതാധികാര നിരയിലാണ് സച്ചിന്‍ പൈലറ്റിന്റെ സ്ഥാനം അതുകൊണ്ട് ബിജെപിയുടെ മോഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല.
പിന്നില്‍ ആരാണ്?
രാജസ്ഥാനില്‍ ബിജെപി നേതൃത്വം ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണ്. അതുകൊണ്ട് ഈ നീക്കത്തിന് പിന്നില്‍ സംസ്ഥാന ഘടകമാവാനും വഴിയില്ല. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. പൈലറ്റിനെ നേരിട്ട് എതിര്‍ക്കാനാവാത്ത അവസ്ഥയിലാണ് ഗെലോട്ട്. തന്റെ ടീമിലുള്ളവര്‍ക്ക് പൈലറ്റിന്റെ കുറച്ച് അധികാരങ്ങള്‍ നേടി കൊടുക്കുകയാണ് ഈ ഭീഷണിയിലൂടെ ഗെലോട്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മുതിര്‍ന്ന നേതാവിനെയും ഗെലോട്ട് മുന്നില്‍ കാണുന്നുണ്ട്. എംഎല്‍എമാരെ മുന്നില്‍ നിര്‍ത്തി രാഹുല്‍ ഗാന്ധിയുമായി വിലപേശലാണ് ഗെലോട്ട് ലക്ഷ്യമിടുന്നത്. അത് പക്ഷേ വിജയിക്കാനുള്ള സാധ്യത കുറവാണ്.
കണക്കിലെ കളി
രാജസ്ഥാന്‍ നിയമസഭയില്‍ 200 സീറ്റാണ് ഉള്ളത്. ഇതില്‍ 107 എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട്. ഇതില്‍ ആറ് പേര്‍ ബിഎസ്പിയില്‍ നിന്ന് എത്തിയവരാണ്. സംസ്ഥാനത്തെ സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് ഈ പിന്തുണ ധാരാളമാണ്. ആരും കൂറുമാറാതിരിക്കാന്‍ ജയ്പൂരിലുള്ള റിസോര്‍ട്ടില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ 18 വരെ ഇവര്‍ തുടരും.
കോടികളുടെ കിലുക്കം
ഓരോ എംഎല്‍എയ്ക്കും 25 കോടിയാണ് ബിജെപി ഓഫര്‍ ചെയ്യുന്നത്. ഇക്കാര്യം അശോക് ഗെലോട്ട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സച്ചിന്‍ പൈലറ്റ് കൂറുമാറാതിരിക്കാനുള്ള പ്രധാന കാരണം 25ലധികം എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം പോവാന്‍ തയ്യാറല്ലാത്തത് കൊണ്ടാണ്. ബിജെപിക്ക് നിലവില്‍ രാജസ്ഥാനില്‍ പ്രതീക്ഷ നല്‍കുന്ന നേതാക്കളുമില്ല. ഇതിനിടെ രാജസ്ഥാന്‍ ചീഫ് വിപ്പ് സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കുതിരക്കച്ചവടത്തെ കുറിച്ച് കത്തെഴുതിയിട്ടുണ്ട്. ഇതിലൂടെ ഒഴുകുന്ന പണത്തെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ഇടപെടുമെന്ന് ഗെലോട്ടും വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തല്‍
ഗെലോട്ട് സര്‍ക്കാര്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ബിജെപിയുടെ വാദം. എംഎല്‍എമാരെ കൂറുമാറ്റുന്ന കാര്യം അറിയാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും പറഞ്ഞു. ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് റാത്തോഡ് പറഞ്ഞു. അതേസമയം അമിത് ഷാ രാജസ്ഥാനില്‍ നേരിട്ട് ഇടപെടുന്നുണ്ടെന്നാണ് സൂചന. നേരത്തെ മധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കിയത് അമിത് ഷായുടെ നിര്‍ദേശപ്രകാരമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ സമ്മതിച്ചിരുന്നു.