രാജസ്ഥാനില്‍ അടിമുടി മാറ്റങ്ങളുമായി കോണ്‍ഗ്രസ്; ബിജെപി സര്‍ക്കാറിന്റെ പല നടപടികളും മരവിപ്പിച്ചു
ജയ്പൂര്‍: തിരഞ്ഞെടുപ്പിന് മുമ്പ് രഷ്ട്രീയ പാര്‍ട്ടികള്‍ പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതേകുറിച്ച് പലരും ചിന്തിക്കാറുപോലുമില്ല. ഇതായിരുന്നു രാജ്യത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു പൊതുരീതി. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് ജനങ്ങള്‍ അത്ര വലിയ വിലയൊന്നും കൊടുക്കാറില്ല.
എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന് പിന്നാലെ മറ്റു പല വാഗ്ദാനങ്ങളും പാലിക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..
വിദ്യഭ്യാസ യോഗ്യത
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യഭ്യാസ യോഗ്യത ഏര്‍പ്പെടുത്തിയ നിയമമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞതി്ല്‍ പ്രധാനം. പ്രത്യക്ഷത്തില്‍ നല്ല നിയമമാണെന്ന് തോന്നുമെങ്കിലും തികച്ചും ജനാധിപത്യ വിരുദ്ധമായ നിയമാണ് ഇതെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍
ധാരാളം ആളുകള്‍
രാജസ്ഥാനിലെ സാഹചര്യത്തില്‍ നിയമത്തില്‍ പറയുന്ന വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത ധാരാളം ആളുകള്‍ ഉണ്ട്. അവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഈ നിയമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
അധികാരത്തില്‍ എത്തിയാല്‍
അധികാരത്തില്‍ എത്തിയാല്‍ ഈ നിയമം എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്താക്കിയിരുന്നു. കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത കൊണ്ടുവന്നത്.
ബിജെപി സര്‍ക്കാര്‍
ജില്ലാ പഞ്ചായത്തിലേക്കും പഞ്ചായത്ത് സമിതി, മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാന്‍ പത്താക്ലാസം വിദ്യാഭ്യാസ യോഗ്യതയും സര്‍പഞ്ച് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമായിരുന്നു ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം.
ദളിത് സംഘടനകളും
ഇതിനെതിരെ ദളിത് സംഘടനകള്‍ ഉള്‍പ്പടേയുള്ളവര്‍ അന്ന് തന്നെ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാതെ പോയ ദളിത് വിഭാഗത്തിലെ മുതിര്‍ന്ന തലമുറയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നതായിരുന്നു ഈ നിയമമെന്നായിരുന്നു ആക്ഷേപം.
യൂണിവേഴ്‌സിറ്റികള്‍ തുറക്കും
ഇതോടൊപ്പം തന്നെ രണ്ട് യൂണിവേഴ്‌സിറ്റികള്‍ വീണ്ടും തുറക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങ് തീരുമാനമെടുത്തു. ബിജെപി സര്‍ക്കാര്‍ അടച്ചു പൂട്ടിയ ഡോ. ബീം റാവും അംബേദ്കര്‍ ലോ യൂണിവേഴ്‌സിറ്റിയും ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനുമാണ് തുറക്കാന്‍ തീരുമാനമായത്.
ഗാന്ധിയും നെഹ്‌റുവും
പാഠപുസ്തകങ്ങളും റഫറന്‍സ് മെറ്റീരിയലുകളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അശോക് ഗെലോട്ടിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്നും പുറത്താക്കിയ ഗാന്ധിയും നെഹ്‌റുവും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.
ഉത്തരവ് നല്‍കി
മഹാത്മ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് പാഠപുസ്തകങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുനമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് ലിങ് ദോതസ്ര വ്യക്തമാക്കി. പാഠപുസ്തകങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്
ആര്‍എസ്എസ് നേതാക്കളെ വിവിധ ബോര്‍ഡുകളുടെയും ഇതര സ്ഥാപനങ്ങളുടെയും തലപ്പത്ത് കയറ്റിയിരുത്തിയ നടപടികളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ട് ആര്‍എസ്എസ്സുകാരെ ഉദ്യോഗസ്ഥതലങ്ങളില്‍ തിരുകിക്കയറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ധക്യ പെന്‍ഷന്‍
വാര്‍ധക്യ പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ച മറ്റൊരു പ്രധാന നടപടി. ഇതുവരെ 500 രൂപ വാര്‍ധക്യ പെന്‍ഷനായി ലഭിച്ചവര്‍ 750 രൂപയും 750 രൂപ ലഭിച്ചവര്‍ക്ക് 1000 രൂപയുമായിട്ടാണ് വര്‍ധിപ്പിച്ചത്.
ദീന്‍ദയാലിന്റെ ചിത്രം
സര്‍ക്കാര്‍ ലെറ്റര്‍ പാഡുകളില്‍ രേഖപ്പെടുത്തിയിരുന്നു ജനസംഘ നേതാവ് ദീന്‍ദയാല്‍ ഉപധ്യായയുടെ ഫോട്ടോകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ദീന്‍ദയാലിന്റെ ചിത്രത്തിന് പകരമായി ദേശീയ ചിഹ്നം പതിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.