'രാമക്ഷേത്ര പ്രതിഷ്‌ഠ ഇന്ത്യൻ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കും..'; നരേന്ദ്ര മോദി
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി അതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ ചരിത്ര നിമിഷം ഇന്ത്യൻ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും, രാജ്യത്തിന്റെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു അയച്ച രണ്ട് പേജുള്ള കത്തിന് മറുപടിയായാണ് നരേന്ദ്ര മോദിയുടെ പരാമർശം. "ബഹുമാനപ്പെട്ട രാഷ്ട്രപതി, അയോധ്യാധാമിൽ രാം ലല്ലയുടെ പ്രതിഷ്‌ഠാദാനത്തിന്റെ ശുഭകരമായ അവസരത്തിൽ നിങ്ങളുടെ ആശംസകൾക്ക് വളരെയധികം നന്ദി." രാഷ്ട്രപതിയുടെ കത്തിന് മറുപടിയായി ഹിന്ദിയിൽ എഴുതിയ ഒരു പോസ്‌റ്റിൽ മോദി പറഞ്ഞു.

നേരത്തെ രാജ്യവ്യാപകമായി ആഘോഷിക്കുന്ന ഈ അന്തരീക്ഷം ഇന്ത്യയുടെ നിത്യാത്മാവിന്റെ തടസമില്ലാത്ത പ്രകടനമാണെന്നും രാജ്യത്തിന്റെ പുനരുജ്ജീവനത്തിൽ ഒരു പുതിയ ചക്രത്തിന്റെ തുടക്കമാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. പ്രാണ പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി ദ്രൗപതി മുർമു പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
".... പ്രഭു ശ്രീരാമന്റെ ജന്മസ്ഥലത്ത് അയോധ്യയിൽ നിർമ്മിച്ച പുതിയ ക്ഷേത്രത്തിൽ പ്രഭു ശ്രീരാമന്റെ 'മൂർത്തി' (വിഗ്രഹം) 'പ്രാണപ്രതിഷ്‌ഠ' നടത്താൻ നിങ്ങൾ സ്വയം തയ്യാറെടുക്കുമ്പോൾ, അത് പൂർത്തിയാക്കാൻ പോകുന്ന അതുല്യമായ യാത്രയെക്കുറിച്ച് മാത്രമേ എനിക്ക് ചിന്തിക്കാനാവൂ, ഇക്കാര്യത്തിൽ നിങ്ങൾ നിങ്ങൾ എടുത്ത ഓരോ ചുവടും" അവർ വ്യക്തമാക്കി.
അതേസമയം, ഇന്ന് പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ വലിയ ഒരുക്കങ്ങളാണ് അയോധ്യ നഗരത്തിൽ നടത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 13,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയിൽ വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
നിരവധി വിഐപികൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച പാടില്ലെന്നാണ് നിർദ്ദേശം. സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചതിന് പുറമെ 10,000 സിസിടിവി ക്യാമറകൾ കൂടി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. എഐ അധിഷ്ഠിത ക്യാമറകൾ ഉപയോഗിച്ചാണ് ഇവിടെ നിരീക്ഷണം നടത്തുക.
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ, സൂപ്പർസ്‌റ്റാർ രജനീകാന്ത്, വ്യാവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, കായിക ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവരിൽ ചില പ്രമുഖരിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications