രാജ്യത്ത് വാണിജ്യ പാചക വാതക വിലയിൽ കുറവ് വരുത്തി കേന്ദ്രം; 183 രൂപ കുറച്ചു, ഗാർഹിക എൽപിജി വില മാറില്ല
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക വിലയിൽ കുറവ്. ഇറാൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും കാരണവും തുടർച്ചയായി ഉയർത്തിയിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്, 183 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 3113 രൂപയിൽ നിന്ന് 2,930 രൂപയായി കുറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കേന്ദ്ര സർക്കാർ, കഴിഞ്ഞ ദിവസങ്ങളിൽ വിതരണ അളവ് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിച്ചിരുന്നു. മേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു.

ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെട്ടതും ഇറക്കുമതി ചെയ്യുന്ന എൽപിജി ചരക്കുകപ്പലുകൾ ഉടൻ എത്തുമെന്ന പ്രതീക്ഷയുമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണമായതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. സംഘർഷം ആരംഭിച്ച സമയത്ത് പൂർണമായും നിർത്തിവെച്ചിരുന്ന ബൾക്ക് എൽപിജി വിതരണം ഭാഗികമായി പുനരാരംഭിക്കുകയും ചെയ്‌തിരുന്നു.
നിലവിൽ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ വില വർധനവുകൾക്ക് ശേഷമാണ് വാണിജ്യ പാചക വാതക വിലയിൽ ഈ കുറവ് വന്നിരിക്കുന്നത്.
അതേസമയം, ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 942 രൂപയും, കൊൽക്കത്തയിൽ 968 രൂപയും, മുംബൈയിൽ 941.50 രൂപയും, ചെന്നൈയിൽ 957.50 രൂപയുമാണ്. അമേരിക്കയും ഇറാനും 60 ദിവസത്തേക്ക് വെടിനിർത്തൽ കരാർ നീട്ടാൻ ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷഭീതി കുറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില താഴ്ന്നതും എൽപിജി വില കുറയാൻ പ്രധാന കാരണമായി.
ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെട്ടതും ഇറക്കുമതി ചെയ്യുന്ന എൽപിജി ചരക്കുകൾ എത്തുമെന്ന പ്രതീക്ഷയും ശക്തമായതോടെ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണവും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചത് കേരളത്തിൽ ഉൾപ്പെടെ ആശ്വാസമാണ്.
നേരത്തെ എൽപിജി വില വർധനയും ലഭ്യത കുറവും മൂലം പല ഹോട്ടലുകൾക്കും പ്രവർത്തനം നിർത്തേണ്ടി വന്നിരുന്നു. പലയിടത്തും ഭാഗികമായി അടച്ചിടലും വേണ്ടി വന്നിരുന്നു. അതിനിടയിൽ പലപ്പോഴായി വില കുത്തനെ ഉയർത്തുകയും ചെയ്‌തത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇപ്പോഴത്തെ വിലക്കുറവ് ആശ്വാസം നൽകുന്നുണ്ടെങ്കിലും യുദ്ധത്തിന് മുൻപുള്ള വിലയിൽ നിന്ന് ഒരുപാട് അകലെയാണ് ഇപ്പോഴും എൽപിജി വില.












Click it and Unblock the Notifications