ബെംഗളൂരുവിലെ ഫുട്‌പാത്ത് കൈയ്യേറ്റം ഒഴിപ്പിക്കൽ; 500 കിലോമീറ്ററിലേക്ക് അടുക്കുന്നു, പിന്നോട്ടില്ലെന്ന് മന്ത്രി
ബെംഗളൂരു: ജൂലൈ 1 മുതൽ ജൂലൈ 10 വരെ 10 ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവിൽ അഞ്ച് നഗര കോർപ്പറേഷനുകളിലായി 490.55 കിലോമീറ്റർ ഫുട്‌പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ചുവെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനിൽ 94.01 കിലോമീറ്ററും ഈസ്‌റ്റ് സിറ്റി കോർപ്പറേഷനിൽ 88 കിലോമീറ്ററും സെൻട്രൽ സിറ്റി കോർപ്പറേഷനിൽ 70 കിലോമീറ്ററും കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.
ഫുട്‌പാത്ത് കയ്യേറ്റം ഒഴിപ്പിക്കൽ ഡ്രൈവിനെതിരെ ഒരു വിഭാഗം ഉയർത്തുന്ന വിമർശനങ്ങൾക്കിടയിൽ, ബാംഗ്ലൂർ വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയാണ് കണക്കുകൾ പങ്കുവച്ചത്. യഥാർത്ഥ മാറ്റത്തിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ആവശ്യമാണെന്നാണ് മന്ത്രിയുടെ വാക്കുകൾ. ഇത് തുടർന്നും സ്‌പെഷ്യൽ ഡ്രൈവുമായി മുന്നോട്ട് പോവാനുള്ള സർക്കാരിന്റെ തീരുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ജനങ്ങളുടെ പിന്തുണയോടെ, സുരക്ഷിതവും വൃത്തിയുള്ളതും കൂടുതൽ ജീവിക്കാൻ കഴിയുന്നതുമായ ഒരു ബെംഗളൂരു നിർമ്മിക്കാൻ നമുക്ക് കഴിയുമെന്നാണ് മന്ത്രി പറയുന്നത്. മാറ്റം വിമർശനം ക്ഷണിച്ചു വരുത്തിയേക്കാം, പക്ഷേ അത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെങ്കിൽ, അത് അതിന് നൽകേണ്ട വിലയാണെന്നും മന്ത്രി പറയുന്നു.
ദിവസേന ബെംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പാതകൾ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതമായി തന്നെ തുടരുകയാണ്. പ്രധാന റോഡുകളുടെ വശങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും മറ്റുമാണ് നിലവിൽ പൊളിച്ചു നീക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കച്ചവടക്കാർക്ക് ഉൾപ്പെടെ കൃത്യമായ നോട്ടീസ് അടക്കം ജിബിഎ നൽകിയിരുന്നു. എങ്കിലും വഴിയോര കച്ചവടക്കാരുടെ വലിയൊരു വിഭാഗം ഇപ്പോഴും പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ച് തെരുവ് കച്ചവടക്കാരെ പ്രതിനിധീകരിക്കുന്ന വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധികൾ ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയെ കണ്ടിരുന്നു.
വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌ത പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. യോഗത്തിന് മുൻ രാജ്യസഭാ എംപി രാജീവ് ഗൗഡയും ജിബിഎ ചീഫ് കമ്മീഷണറും പങ്കെടുത്തു.
നടന്നുകൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കൽ ഡ്രൈവിൽ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും നഗരത്തിലെ സേഫ് ഫുട്‌പാത്ത് കാമ്പെയ്ൻ സൃഷ്‌ടിച്ച പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് സംഘടനകൾ അറിയിച്ചിട്ടുമുണ്ട്. വിവിധ വെണ്ടർ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ബീഡി വ്യാപാരിഗല സംരക്ഷണ സമിതി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കച്ചവടക്കാരുടെ പുതിയ സർവേയ്‌ക്ക് മന്ത്രി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്‌തുത സർവേയിൽ ഉൾപ്പെടുത്തുന്നതിന് ഒരു വെണ്ടർക്ക് കർണാടക റേഷൻ കാർഡിന്റെ ആവശ്യകത പുനഃപരിശോധിക്കാനും മന്ത്രി പ്രതിജ്ഞാബദ്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാൽ കച്ചവടക്കാരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിൽ കച്ചവടക്കാരും മന്ത്രി ബൈരെ ഗൗഡയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായി സൂചനയുണ്ട്.
ചെറു റോഡുകളിൽ കച്ചവടം അനുവദിക്കാമെന്നും പ്രധാന റോഡിൽ പാടില്ലെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. കുടിയൊഴിപ്പിക്കൽ തുടരുന്നതിന് തിരക്കും കാൽനടയാത്രക്കാരുടെ മരണവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി മന്ത്രി ന്യായീകരിക്കുകയും ചെയ്‌തു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതും വിൽപ്പനക്കാരുമായി ബന്ധമില്ലാത്ത മറ്റ് വിഷയങ്ങളുമാണ് പല മരണങ്ങൾക്കും കാരണമായതെന്ന് കച്ചവടക്കാർ വാദിച്ചു. എങ്കിലും പിന്നോട്ടില്ലെന്ന് തന്നെയാണ് മന്ത്രിയുടെ നിലപാട്.


Click it and Unblock the Notifications