മഹാസഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായി, ബീഹാറിൽ 20 ഇടത്ത് ആർജെഡി, 9 സീറ്റിൽ കോൺഗ്രസ്
പാട്ന: ബീഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ 20 സീറ്റുകളിലും കോൺഗ്രസ് 9 സീറ്റുകളിലും മത്സരിക്കാൻ ധാരണയായി.
ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി 5 സീറ്റിലും, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച 3 സീറ്റുകളിലും മത്സരിക്കാൻ ധാരണയായി. മുകേഷ് സാഹ്നിയുടെ വിഐപി പാർട്ടിക്കും 3 സീറ്റുകൾ നൽകിയിട്ടുണ്ട്. ആർജെഡി ക്വോട്ടയിൽ നിന്നും സിപിഐക്ക് ഒരു സീറ്റ് നീക്കിവെച്ചിട്ടുണ്ട്.

ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് ആർജെഡി ചിഹ്നത്തിൽ മത്സരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി ലോക് താന്ത്രിക് ജനതാദൾ ലയിക്കുമെന്ന് ആർജെഡി നേതാവ് മനോജ് ഝാ പ്രഖ്യാപിച്ചു.
ആർജെഡിയും കോൺഗ്രസും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളെ തുടർന്നാണ് സീറ്റ് വിഭജനം വൈകിയത്. പത്ത് സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നും സഖ്യകക്ഷികൾക്ക് കൂടുതൽ സീറ്റ് അനുവദിക്കണമെന്നുമുള്ള ആർജെഡിയുടെ നിലപാടിനോട് കോൺഗ്രസ് അതൃപ്തി അറിയിച്ചതോടെയാണ് സീറ്റ് വിഭജനം നീണ്ടു പോയത്.
6 ദിവസങ്ങൾക്ക് മുമ്പാണ് എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായത്. ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതവും ലോക് ജൻശക്തി പാർട്ടി 6 സീറ്റിലും മത്സരിക്കാൻ ധാരണയായി. 7 ഘട്ടങ്ങളിലായാണ് ബീഹാറിൽ വോട്ടെടുപ്പ്.












Click it and Unblock the Notifications