അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയിൽ അഭ്യൂഹങ്ങൾ ശക്തം; ബിജെപി വിടും, സുപ്രധാന പ്രഖ്യാപനം നാളെ?
ചെന്നൈ: മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ജൂൺ 5-ന് ചെന്നൈയിൽ വെച്ച് അദ്ദേഹം ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകൾ കൂടി ഇപ്പോൾ ഇതിന് പിന്നാലെ പ്രചരിക്കുന്നുണ്ട്. ബിജെപി വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏകദേശം ഉറപ്പായെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയമാധ്യമങ്ങൾ പറയുന്നു.
ഊഹാപോഹങ്ങൾക്കിടെ ജൂൺ 2-ന് അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള തന്റെ ഉദ്ദേശ്യം ബിജെപി നേതൃത്വത്തെ അദ്ദേഹം അറിയിച്ചുവെന്നാണ് വിവരം. ആഭ്യന്തര ചർച്ചകൾക്ക് ശേഷം ഒരു തീരുമാനം അറിയിക്കാമെന്ന് നേതൃത്വം അണ്ണാമലൈക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അമിത് ഷായുമായുള്ള മുപ്പത് മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ലെങ്കിലും, രാജി നീക്കങ്ങൾ തൽക്കാലം മാറ്റിവെക്കാൻ അണ്ണാമലൈയോട് ആവശ്യപ്പെട്ടുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർട്ടിയിൽ പരസ്യമായ ഭിന്നതയില്ലാതെ സൗഹൃദപരമായി പിൻവാങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
പാർട്ടിയിലെ സംഭവവികാസങ്ങളിൽ അണ്ണാമലൈ അതൃപ്‌തനാണെന്ന് വിശ്വസിക്കപ്പെടുന്നു. നൈനാർ നാഗേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതും, 2026 നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി എഐഎഡിഎംകെ സഖ്യം പുനരുജ്ജീവിപ്പിച്ചതുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. ഇത് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷനായിരിക്കെ തോറ്റെങ്കിലും, അദ്ദേഹം കഴിഞ്ഞ തവണ മത്സരിക്കാതെ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒരു പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് ഡൽഹിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അണ്ണാമലൈ പ്രതികരിക്കുകയും ചെയ്‌തിരുന്നു.
'ദയവായി കാത്തിരിക്കൂ. രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ ഒരുമിച്ച് ഇരുന്ന് സംസാരിക്കും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകുമെന്നും, തന്റെ നിലപാട് വ്യക്തമാക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തിരുന്നു. അതിനിടെ ഡൽഹിയിൽ അദ്ദേഹം എത്തുകയും അമിത് ഷാ അടക്കമുള്ള നേതാക്കളെ കാണുകയും ചെയ്‌തു.
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം ദൃശ്യമായത്. വിജയ്‌യുടെ തമിഴക വെട്രി കഴകം തങ്ങളുടെ കന്നി തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി, ദീർഘകാലമായി സംസ്ഥാന രാഷ്ട്രീയം അടക്കിവാഴുന്ന ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചു. ഇത് ചരിത്രപരമായ ഒരു മാറ്റത്തിന് വഴിയൊരുക്കിയിരുന്നു.
വിജയത്തിന് ശേഷം, വിജയ് തമിഴ്‌നാടിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെയാണ് അണ്ണാമലൈയുടെ ബിജെപിയിൽ നിന്നുള്ള പുറത്തേക്കുള്ള വരവിനെ കുറിച്ചും വാർത്തകൾ വരുന്നത്. അണ്ണാമലൈ ടിവികെയിൽ ചേരുമെന്ന് ചില വാർത്തകൾ വന്നെങ്കിലും അതിന് സാധ്യത ഇല്ലെന്നാണ് സൂചന. ബിജെപി വിടുകയാണെങ്കിൽ അണ്ണാമലൈ പുതിയ പാർട്ടി തന്നെ രൂപീകരിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications