കോണ്‍ഗ്രസില്ല, പകരം പഴയ സഖ്യ കക്ഷി, 400 സീറ്റില്‍.... യുപി പിടിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി അഖിലേഷ്
ദില്ലി: ഉത്തര്‍പ്രദേശ് പിടിക്കാന്‍ വന്‍ പടയൊരുക്കവുമായി സമാജ് വാദി പാര്‍ട്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ക്ഷീണം മറന്ന് പാര്‍ട്ടി പുതിയ സഖ്യത്തിന് ഒരുങ്ങുകയാണ്. ചെറിയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് തുടങ്ങിയിരിക്കുകയാണ് അവര്‍. ഇത്തവണ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ പകരം മറ്റൊരു തന്ത്രമാണ് അഖിലേഷ് പയറ്റുന്നത്.
ബിജെപിയുടെ മുന്നോക്ക വോട്ടുകളെയും ദളിത് വോട്ടുകളെയും ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസിനെ വെച്ച് അഖിലേഷ് പ്ലാന്‍ ചെയ്യുന്നത്. അതിനായുള്ള ഒരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. പുതിയ രണ്ട് പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് വരുമെന്നാണ് സൂചന.

എസ്പി മുന്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയെയാണ് കൂടെ ചേര്‍ത്തിരിക്കുന്നത്. മഹാന്‍ ദളുമായിട്ടാണ് സമാജ് വാദി പാര്‍ട്ടിയുടെ സഖ്യം. ഇവര്‍ ഒരുമിച്ച തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. മഹാന്‍ദള്‍ വര്‍ക്കേഴ്‌സ് കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി അഖിലേഷ് എത്തുകയും ചെയ്തു. 2008ല്‍ കേശവ് ദേവ് മൗര്യയാണ് മഹാന്‍ദള്‍ രൂപീകരിച്ചത്. റോഹിഗണ്ഡിലും പശ്ചിമ യുപി മേഖലയിലും കാര്യമായ സ്വാധീനം ഇവര്‍ക്കുണ്ട്. അഖിലേഷിന്റെ ആദ്യത്തെ സോഷ്യല്‍ എഞ്ചിനീയറിംഗ് നീക്കമാണിത്. ബീഹാറില്‍ ചെറുകക്ഷികളെ ഒപ്പം നിര്‍ത്തി അധികാരം പിടിച്ച ബിജെപിയുടെ അതേ തന്ത്രമാണ് അഖിലേഷ് ഉപയോഗിക്കുന്നത്.

യുപിയിലെ വിവിധ പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ട്. അതാണ് അഖിലേഷിന് ആവശ്യം. മൗര്യ, ശാഖ്യ, കുശ്വാഹ, സായ്‌നിസ്, കാംബോജി, എന്നീ വിഭാഗങ്ങളാണ് ഇവരെ പിന്തുണയ്ക്കുന്നത്. ഇതുവരെ വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടില്ല മഹാന്‍ദള്‍. 2012ല്‍ കോണ്‍ഗ്രസുമായി ഇവര്‍ സഖ്യമുണ്ടാക്കിയിരുന്നു. ഇറ്റ, നാഗിന, ബദായുന്‍ എന്നിവിടങ്ങളിലായിരുന്നു മത്സരിച്ചത്. ഇതെല്ലാം എസ്പിയുടെ കോട്ടകളായിരുന്നു. 2017ലാണെങ്കില്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. അതേസമയം എസ്പിയുമായി ചേര്‍ന്നതോടെ ഇവരുടെ വിജയസാധ്യത വര്‍ധിച്ചിരിക്കുകയാണ്. അതിലുപരി ഈ വിഭാഗങ്ങളുടെ കുറച്ച് വോട്ടുകള്‍ ചേര്‍ന്നാല്‍ അത് എസ്പിക്ക് വലിയ വോട്ടുബാങ്കായി മാറും.

400 സീറ്റാണ് യുപിയില്‍ എസ്പി ടാര്‍ഗറ്റായി കാണുന്നത്. എസ്പി ഒറ്റയ്ക്ക് 350 സീറ്റുകള്‍ നേടുമെന്നും, മഹാന്‍ദള്‍ കൂടി വന്നതോടെ 400 സീറ്റായി ഉയരുമെന്നും അഖിലേഷ് പറഞ്ഞു. ഞാന്‍ സീറ്റുകളെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചോദ്യം ചെയ്യും. എന്നാല്‍ ബിജെപി ബുള്ളറ്റ് ട്രെയിനെ കുറിച്ച് പറയുമ്പോള്‍ ആരും ചോദ്യം ചെയ്യില്ല. വാരണാസിയെ ടോക്കിയോവായി മാറ്റിയെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എസ്പി വിജയിച്ചാല്‍ മാധ്യമപ്രവര്‍ത്തകരെ ടോക്കിയോവിലേക്ക് ഞങ്ങള്‍ കൊണ്ടുപോകും. എന്താണ് അവിടെയുള്ള കാര്യങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു.

മുന്‍ ബിജെപി സഖ്യകക്ഷിയായ പ്രകാശ് രാജ്ബറും എസ്പിയുമായി സഖ്യത്തിനാണ് ഒരുങ്ങുന്നത്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എസ്പിയുമായി സഖ്യത്തിന് ശ്രമിക്കുന്നതായി രാജ്ബര്‍ വ്യക്തമാക്കി. ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ശ്രമം. എന്തെങ്കിലുമൊരു സഖ്യത്തിന് തന്റെ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കില്‍ എസ്പിക്കാണ് ആദ്യ പരിഗണന നല്‍കുക. പിന്നെ ബിഎസ്പിയും കോണ്‍ഗ്രസുമാണ്. ബിജെപിയുടെ സുഹൃത്തക്കളായി ഒരിക്കലും കഴിയാനാവില്ല. പിന്നോക്ക വിഭാഗത്തിലെ നേതാവിനെ മുഖ്യമന്ത്രിയായി കാണിക്കാനാണ് ബിജെപി തയ്യാറാവേണ്ടതെന്നും രാജ്ബര്‍ വ്യക്തമാക്കി.

പിന്നോക്ക വോട്ടുകളുടെ ഒന്നിപ്പിക്കലാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. അതിന് ചെറുപാര്‍ട്ടികള്‍ വഴിയേ നടക്കൂ. ബിജെപി ക്ഷേമ പദ്ധതികളിലൂടെ അവരുമായി അടുക്കാന്‍ നോക്കുമ്പോള്‍ ഉപമുഖ്യമന്ത്രിമാരും കൂടുതല്‍ മന്ത്രിമാരും ഒപ്പം അവര്‍ക്കുള്ള പദ്ധതികളും പ്രഖ്യാപിച്ചാണ് അഖിലേഷ് തിരിച്ചടിക്കുന്നത്. ചെറുപാര്‍ട്ടികള്‍ ഇത്തവണ ബിജെപിയുടെ അന്തകനാവുമെന്നാണ് കരുതുന്നത്. അതിലുപരി ബ്രാഹ്മണ വോട്ടുകള്‍ ബിജെപിയെ കൈവിട്ടാല്‍ അത് നേട്ടമാക്കാനുള്ള ശ്രമവും അഖിലേഷ് നടത്തുന്നുണ്ട്. ശിവപാല്‍ യാദവിന്റെ പാര്‍ട്ടി അഖിലേഷിനൊപ്പമുണ്ട്. എഎപി, ഒവൈസി എന്നിവരെയും അഖിലേഷ് പരിഗണിച്ചേക്കും. പക്ഷേ ഹിന്ദു വോട്ടുകള്‍ നഷ്ടമാവാതിരിക്കാന്‍ ഒവൈസിയെ കൈവിടാനാണ് സാധ്യത.

നിതീഷ് കുമാറിന്റെ ജെഡിയു യുപിയില്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ബിജെപി തങ്ങളെ പരിഗണിക്കുന്നില്ലെങ്കില്‍ മത്സരം അങ്ങനെ തന്നെയാവുമെന്ന് ജെഡിയുവിന്റെ ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗ് പറഞ്ഞു. മുകേഷ് സഹാനിയുടെ വിഐപിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇവര്‍ രണ്ട് പേരും ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ വരവില്‍ ഭയപ്പെട്ടിരിക്കുകയാണെന്ന് സഹാനി പറഞ്ഞിരുന്നു. അരുണാചല്‍പ്രദേശില്‍ ഏഴ് സീറ്റ് നേടിയ കാര്യവും ജെഡിയു ചൂണ്ടിക്കാണിക്കുന്നു. ബിജെപി എപ്പോഴും ജെഡിയുവിനെ പിന്നില്‍ നിന്ന് കുത്തിയിട്ടേയുള്ളൂവെന്നും ലലന്‍ സിംഗ് കുറ്റപ്പെടുത്തി.

അതേസമയം ചെറുപാര്‍ട്ടികളായ ജെഡിയുവിനും വിഐപിക്കും വളരെ കുറച്ച് വോട്ടുകളാണ് യുപിയിലുള്ളത്. എന്നാല്‍ ഇവര്‍ ബിജെപിയുടെ വോട്ടുബാങ്കിന് കോട്ടമുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. നിഷാദ് വോട്ടുകള്‍ നിര്‍ണായകമാകുന്ന യുപിയില്‍ സഹാനിയുടെ വരവ് യോഗിക്ക് തലവേദനയാണ്. ബീഹാറിലെ എല്ലാ ജില്ലയിലും സന്ദര്‍ശിച്ച് പാര്‍ട്ടിയെ കരുത്തുറ്റതാക്കാനാണ് ജെഡിയുവിന്റെ തീരുമാനം. പ്രമുഖ നേതാവ് ഭഗവാന്‍ സിംഗ് കുശ്വാഹയും ഇതിനിടെ ജെഡിയുവില്‍ ചേര്‍ന്നിട്ടുണ്ട്. ജെഡിയു ബീഹാറില്‍ ബിജെപി കാലുവാരിയതിന് യുപിയില്‍ കണക്കുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ചെറുപാര്‍ട്ടികള്‍ ബിജെപിക്കെതിരെ വരുന്നതില്‍ എസ്പിയും ഹാപ്പിയാണ്.
Recommended Video

കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. കോണ്‍ഗ്രസ് ഇത്തവണ ചന്ദ്രശേഖര്‍ ആസാദിനൊപ്പം സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ബിഎസ്പിയുമായി ചേരാനില്ലെന്ന നിലപാടിലാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മി വരുന്നതോടെ കോണ്‍ഗ്രസിനും സീറ്റ് നില വര്‍ധിപ്പിക്കാന്‍ സാധിക്കും. അതിലുപരി ദളിത് വിഭാഗത്തിന്റെ വിശ്വാസം നേടാനുള്ള അവസരം കൂടിയാണ് ആസാദിന് ഇത്. ബിജെപി ഏറ്റവും ഭയപ്പെടുന്നതും ആസാദിനെയാണ് കാരണം ദളിത് വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ ആസാദിന് സാധിക്കും. കോണ്‍ഗ്രസ് കൂടി വരുന്നതോടെ ഇതൊരു മുന്നോക്ക-പിന്നോക്ക സമവാക്യമായി മാറിയേക്കും. അതിന് അഖിലേഷിന്റെ പിന്തുണയും ഉണ്ടാവും. ഒപ്പം പലയിടത്തായി ചെറുകക്ഷികള്‍ ബിജെപിയെ വീഴ്ത്താനായി കാത്തിരിക്കുന്നതും പ്രതിപക്ഷത്തിന് ഊര്‍ജം പകരുന്നതാണ്.












Click it and Unblock the Notifications