നെഹ്‌റു കുടുംബത്തിന്‍റെ മുൻ വിശ്വസ്തന്‍ സഞ്ജയ് സിംഗ് അമേഠിയിൽ സ്ഥാനാർത്ഥി; ബിജെപിയുടെ പുതിയ പട്ടിക
ദില്ലി; നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന മുൻ കോൺഗ്രസ് നേതാവിനെ അമേഠിയിൽ സ്ഥാനാർത്ഥിയാക്കി ബി ജെ പി. ഡോ സഞ്ജയ് സിംഗിനാണ് മണ്ഡലത്തിൽ ടിക്കറ്റ് നൽകിയത്. ഒപ്പം 45 പുതിയ സ്ഥാനാർത്ഥികളെ കൂടി ബി ജെ പി പ്രഖ്യാപിച്ചു.
അമേഠിയിൽ നിന്നുള്ള രാജകുടുംബാംഗമാണ് സഞ്ജയ് സിംഗ്. 2019 ലായിരുന്നു അദ്ദേഹം കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയത്. പാർട്ടിയിലെ നേതൃത്വത്തിന്റെ അഭാവത്തിൽ രൂക്ഷ വിമർശനം ഉയർത്തിയായിരുന്നു പാർട്ടിയിൽ നിന്നുള്ള പുറത്തുപോക്ക്. മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സഞ്ജയ്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന സഞ്ജയ് സിംഗ് 1980 കളിൽ അമേഠി സീറ്റിലെ കോൺഗ്രസ് വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. എന്നിരുന്നാലും, പിന്നീട് 1988-ൽ അദ്ദേഹം പാർട്ടി വിട്ട് ജനതാദളിൽ ചേർന്നു. പിന്നീട് വി.പി. സിംഗ് പ്രധാനമന്ത്രിയായതിന് ശേഷം കേന്ദ്ര വാർത്താവിനിമയ മന്ത്രിയായി.പിന്നീട് അദ്ദേഹം ജനതാദൾ വിട്ട് ബിജെപിയിൽ ചേരുകയും 1998-ൽ അമേഠി ലോക്‌സഭാ സീറ്റിൽ നിന്ന് പാർട്ടി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.

എന്നാൽ 1999 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് 2003-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ അദ്ദേഹം 2009-ലെ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ലോക്‌സഭാ സീറ്റിൽ വിജയിച്ചു, 2014-ൽ അസമിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2019 ൽ ഭാര്യയ്ക്കൊപ്പമാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സഞ്ജയ് ബി ജെ പിയിൽ എത്തിയത്. അമേഠിയിൽ സഞ്ജയ് സിംഗിന്റെ ഭാര്യ ഗരിമ സിംഗ് ആണ് സിറ്റിംഗ് എം എൽ എ. ഇത്തവണ ഭാര്യയെ പുറത്ത് നിർത്തിയാണ് സഞ്ജയ്ക്ക് ടിക്കറ്റ് അനുവദിച്ചത്.

എന്തായാലും സഞ്ജയിയെ സ്ഥാനാർത്ഥിയാക്കിയത് കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ആറും ഏഴും ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന കിഴക്കൻ യുപിയിലെ അസംബ്ലി മണ്ഡലങ്ങളിൽ 15 സിറ്റിംഗ് എം എൽ എമാരെയെങ്കിലും ബി ജെ പി ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം പുതിയ പട്ടികയിൽ ഒ ബി സി വിഭാഗത്തിന് കാര്യമായ പരിഗണന നൽകിയിട്ടുണ്ട്. കുർമി, രാജ്ഭർ, നിഷാദ്, നോനിയ തുടങ്ങിയ സമുദായങ്ങളിൽ നിന്ന് 14 പേർക്കാണ് സ്ഥാനാർത്ഥിത്വം അനുവദിച്ചത്. ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയെ ബല്ലിയ ജില്ലയിലെ ബൈരിയ നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിവാദങ്ങളിൽ നിറഞ്ഞ് നിന്ന എം എൽ എയായ സുരേന്ദ്രയെ ആണ് മണ്ഡലത്തിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം സീറ്റ് ലഭിക്കാതിരുന്നതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുരേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാഹ്മണർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതിന്റെ പേരിൽ ശ്രദ്ധനേടിയ സുൽത്താൻപൂരിലെ ലംഭുവയിൽ നിന്നുള്ള സിറ്റിങ് എം എൽഎ ദിയോമണി ത്രിപാഠിക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടില്ല. മായാവതി സർക്കാരിന്റെ കാലത്ത് മുൻ മന്ത്രിയായിരുന്ന വിനോദ് സിംഗിന് സുൽത്താൻപൂരിൽ സ്ഥാനാർത്ഥിത്വം നൽകിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് 45 പേരടങ്ങുന്ന 9ാം സ്ഥാനാർത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടത്. ബല്ലിയ നഗർ മണ്ഡലത്തിൽ നിന്ന് ദയാശങ്കർ സിംഗ്, വാരണാസി നോർത്തിൽ നിന്ന് രവീന്ദ്ര ജയ്‌സ്വാൾ, ശിവ്പൂരിൽ നിന്ന് അനിൽ രാജ്ഭർ, വാരണാസി സൗത്തിൽ നിന്ന് നീലകാന്ത് തിവാരി, ഗാസിപൂരിൽ നിന്ന് സംഗീത ബിന്ദ് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ.
Recommended Video
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications