Get Updates
Get notified of breaking news, exclusive insights, and must-see stories!

49 എംപിമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം? പൊന്നയ്യനും; ഗവര്‍ണറെ കാണാന്‍ ശശികലക്ക് അനുമതിയില്ല

ഗവര്‍ണറെ കാണാന്‍ ശശികലക്ക് അനുമതി നല്‍കിയില്ല. എംഎല്‍എമാരോടൊപ്പം അവര്‍ രാജ്ഭവനില്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പഠിച്ച പണികളെല്ലാം പയറ്റുന്നതിനിടെ നിലവിലെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വളഞ്ഞവഴിക്ക്. പാര്‍ട്ടിയുടെ പാര്‍ലമെന്റംഗങ്ങളെ ചാക്കിടുകയാണ് അദ്ദേഹം. ഭൂരിഭാഗം എംപിമാരും ഒപിഎസിനെ പിന്തുണയ്ക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അതിനിടെ, ഗവര്‍ണറെ കാണാന്‍ ശശികലക്ക് അനുമതി നല്‍കിയില്ല. എംഎല്‍എമാരോടൊപ്പം അവര്‍ രാജ്ഭവനില്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി.

ലോക്‌സഭാംഗങ്ങളായ പിആര്‍ സുന്ദരവും കെ അശോക് കുമാറും പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവരും കൂടെ പോന്നാല്‍ ശശികലക്ക് കനത്ത തിരിച്ചടിയാവും. ഇത് പാര്‍ട്ടി രണ്ടായി പിളരാന്‍ ഇടയാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഗവര്‍ണര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ ഉപവാസം തുടങ്ങാന്‍ ശശികലക്കും കൂട്ടര്‍ക്കും ആലോചനയുണ്ടെന്നാണ് റിപോര്‍ട്ട്. അതിനിടെ ശശികലക്കെതിരായ കേസില്‍ അടുത്താഴ്ച സുപ്രിംകോടതി വിധി വരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദേശിക്കാനുള്ള സാധ്യതയുമുണ്ട്.

തമ്പി ദുരൈ ശശികലക്കൊപ്പം തന്നെ?

നാമക്കല്‍ ലോക്‌സഭാ മണ്ഡലത്തെയാണ് സുന്ദരം പ്രതിനിധീകരിക്കുന്നത്. അശോക് കുമാര്‍ കൃഷ്ണഗിരിയെയും. ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം തമ്പി ദുരൈ ഒഴികെയുള്ളവരുടെ പിന്തുണ പനീര്‍ശെല്‍വത്തിന് ആണെന്ന് ഇരുവരും വ്യക്തമാക്കി.

 തമ്പിദുരൈക്കെതിരേ എംപിമാര്‍

ലോക്‌സഭയിലും രാജ്യസഭയിലുമായി പാര്‍ട്ടിക്ക് 50 എംപിമാരാണുള്ളത്. എന്താണ് നടക്കുന്നതെന്ന് തമ്പിദുരൈക്ക് അറിയില്ലെന്ന് അശോക് കുമാര്‍ കുറ്റപ്പെടുത്തി. തമ്പിദുരൈയുടെ പോരായ്മകള്‍ ഇരുവരും നിരത്തി. ജെല്ലിക്കെട്ട് വിഷയത്തിലും പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചതിലും തമ്പിദുരൈക്ക് സംഭവിച്ച തെറ്റുകളാണ് അശോക് കുമാര്‍ പറഞ്ഞത്.

ശശികല കരഞ്ഞില്ല

ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം. അപ്പോളോ ആശുപത്രിയില്‍ നടന്ന സംഭവങ്ങളില്‍ സംശയമുണ്ട്. ജയലളിത മരിച്ചെന്ന വിവരം അറിഞ്ഞ ഉടനെ ശശികലയെ സന്തോഷവതിയായാണ് കണ്ടത്. ആ സമയം അവരോടൊപ്പം 15 കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അടുത്ത മുഖ്യമന്ത്രി ആരാകുമെന്നായിരുന്നു ഈ വേളയില്‍ കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്തത്. ജയലളിത മരിച്ചിട്ട് ശശികല തുള്ളി കണ്ണുനീര് പോലും പൊഴിച്ചില്ലെന്നും സുന്ദരം പറഞ്ഞു.

തമ്പി ദുരൈ മുടി ചീകി

ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും ഞങ്ങള്‍ക്ക് അടുത്ത് നില്‍ക്കാന്‍ അനുമതി നല്‍കിയില്ല. അപ്പോഴും ശശികലയുടെ കുടുംബാംഗങ്ങളായിരുന്നു എവിടെയും. മോദി സന്ദര്‍ശിക്കുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈസമയം തമ്പി ദുരൈ മുടി ചീകുന്ന തിരക്കിലായിരുന്നുവെന്നും സുന്ദരം പറഞ്ഞു.

ശശികല നടപടി വേഗത്തിലാക്കി

പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് കരുതിയ വിശ്വസ്തര്‍ ഓരോന്നായി പന്നീര്‍ശെല്‍വത്തിനൊപ്പം ചേരുന്ന സാഹചര്യത്തില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടപടികള്‍ വേഗത്തിലാക്കി. അടിയന്തരമായി ഇന്നുതന്നെ കാണണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് അവര്‍ കത്തയച്ചു. തുടര്‍ന്ന് കുവത്തൂരിലെ റിസോര്‍ട്ടിലെത്തി അവിടെ ദിവസങ്ങളായി താമസിക്കുന്ന പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി പ്രത്യേക യോഗം ചേര്‍ന്നു.

ഏഴ് ദിവസത്തിനകം മൂന്നാമത്തെ കത്ത്

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ കത്താണ് ശശികല ഗവര്‍ണര്‍ക്ക് അയക്കുന്നത്. മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവച്ചിട്ട് നീണ്ട ഏഴുദിവസമായെന്ന് കത്തില്‍ എടുത്തുപറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നുതന്നെ ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ശശികല ഗവര്‍ണറെ കാണുന്നത്. ഒരു പരിധി വരെ മാത്രമേ ക്ഷമിക്കാനാവൂ. അതുകഴിഞ്ഞാല്‍ വേണ്ടത് ഞങ്ങള്‍ ചെയ്യുമെന്ന് പോയസ് ഗാര്‍ഡനില്‍ വച്ച് ശശികല പറഞ്ഞു.

പാണ്ഡ്യരാജന്‍ പന്നീര്‍ശെല്‍വത്തോടൊപ്പം

വിദ്യാഭ്യാസ മന്ത്രിയും ശശികലയുടെ അടുത്തയാളുമായ കെ പാണ്ഡ്യരാജന്‍ പന്നീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നതാണ് ശശികല ക്യാംപിനെ ഞെട്ടിച്ചത്. അണ്ണാ ഡിഎംകെയെ രക്ഷിക്കാനാണ് താന്‍ പന്നീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നതെന്ന് പാണ്ഡ്യരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എമാരോടൊപ്പം ഗവര്‍ണറെ കാണാനാണ് ശശികലയുടെ തീരുമാനം. ശനിയാഴ്ച വൈകീട്ട് അവര്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം. അതിനിടെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തി.

പൊന്നയ്യന്‍ പനീര്‍ശെല്‍വത്തിനൊപ്പം

അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി പൊന്നയ്യന്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. എംജിആറിന്റെ വിശ്വസ്തനായിരുന്ന പൊന്നയ്യന്‍ മൂന്ന് എംജിആര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ചെന്നൈയിലെ ഗ്രീന്‍വേയ്‌സ് റോഡിലെ പനീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി പൊന്നയ്യന്‍ പിന്തുണ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+